Home>Health News
FONT SIZE:AA

വന്ധ്യതാചികിത്സയില്‍ 'ഡോ. കോമാളി' സംഘത്തിന്റെ ചിരിമരുന്ന്‌

ന്യൂയോര്‍ക്ക്:ചിരി നല്ലൊരു ഔഷധമാണെന്ന ചൊല്ല് എല്ലായ്‌പ്പോഴും ശരിയാവണമെന്നില്ല. എന്നാല്‍ കൃത്രിമ ഭ്രൂണധാരണത്തിലൂടെ (ഐ.വി.എഫ്.) അമ്മയാവാന്‍ ശ്രമിക്കുന്ന സ്ത്രീകളില്‍ ചിരി ഫലം ചെയ്യുമെന്ന് ഇസ്രായേലില്‍ നടന്ന പഠനഫലം. ഗര്‍ഭപാത്രത്തിലേക്ക് ഭ്രൂണം നിക്ഷേപിച്ചയുടന്‍ പരിശീലനം ലഭിച്ച മെഡിക്കല്‍ സംഘത്തിന്റെ (മെഡിക്കല്‍ കോമാളികളെന്നു പേര്) തമാശ ആസ്വദിക്കാന്‍ അവസരം ലഭിച്ച സ്ത്രീകള്‍ ഗര്‍ഭിണികളാവാനുള്ള സാധ്യത അധികമാണ്.

ചിരിക്കാന്‍ അവസരം ലഭിക്കാത്തവരില്‍ ഗര്‍ഭധാരണസാധ്യത 20 ശതമാനമാണെങ്കില്‍ ഹാസ്യം ആസ്വദിച്ചവരില്‍ അത് 36 ശതമാനമാണ്. ഈ മേഖലയില്‍ വിദഗ്ധനായഷേവാച്ച് ഫ്രെഡ്‌ലിയറിന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍ സംഘം 219 സ്ത്രീകളിലാണ് പഠനം നടത്തിയത്. സമ്മര്‍ദം മറികടക്കാനുള്ള പ്രകൃതിദത്ത മാര്‍ഗമെന്നനിലയില്‍ ചിരിക്കുള്ള പ്രാധാന്യത്തെപ്പറ്റി വായിച്ചപ്പോഴാണ് ഗര്‍ഭധാരണത്തിലും ഇതിനുള്ള സാധ്യത നോക്കാന്‍ ഫ്രെഡ്‌ലിയറിന് തോന്നിയത്.

വന്ധ്യതപ്രശ്‌നമുള്ള സ്ത്രീകള്‍ സ്വാഭാവികമായും വലിയ മാനസികസമ്മര്‍ദത്തോടെയാവും ചികിത്സയ്‌ക്കെത്തുന്നത്. ഭ്രൂണം നിക്ഷേപിച്ചയുടനെയുള്ള നിര്‍ണായകവേളയില്‍ സമ്മര്‍ദം ഒഴിവാക്കുന്നത് ഗുണം ചെയ്യുമെന്ന് തോന്നി. മെഡിക്കല്‍ കോമാളി സംഘം ഒരുവര്‍ഷത്തോളം വന്ധ്യതചികിത്സാക്ലിനിക്കുകള്‍ സന്ദര്‍ശിച്ചു. 219ല്‍ പാതി സ്ത്രീകള്‍ ഭ്രൂണം സ്വീകരിക്കുമ്പോള്‍ ഈ സംഘം ചിരിചികിത്സ നടത്തി. കാല്‍മണിക്കുറോളം ഓരോ സ്ത്രീക്കരികിലും സംഘം ചെലവിട്ടിരുന്നു. ഇസ്രയേല്‍, അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ആസ്​പത്രികളില്‍ മെഡിക്കല്‍ കോമാളിമാരുടെ സാന്നിധ്യം നേരത്തെത്തന്നെയുണ്ട്. എന്നാല്‍ വന്ധ്യതാചികിത്സയുമായി ഇതിനെ ബന്ധിപ്പിക്കുന്നതിലാണ് ഗവേഷകര്‍ വിജയിച്ചിരിക്കുന്നത്.
Tags- Laugh and health
Loading