SPECIAL NEWS
  Jul 11, 2015
ധ്രുവക്കരടികളേ റബ്ബല്ലിവന്‍, രക്ഷകന്‍
അഡ്വ.ശനിയന്‍

വിളക്ക് കത്തിച്ചില്ലെങ്കിലെന്ത്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിളക്കല്ലേ യുവറോണര്‍, എന്റെ കക്ഷി മിനിസ്റ്റര്‍ പി.കെ. അബ്ദുറബ്. സംശയമുണ്ടെങ്കില്‍ അരുവിക്കരാനന്തര കേരള രാഷ്ട്രീയത്തെപ്പറ്റിയുണ്ടായ വിവിധ തീസിസുകള്‍ പരിശോധിക്കാം. വിജയത്തിലേക്ക് നയിച്ച പരമപ്രധാന അന്തര്‍ധാരയുടെ ഒരു മുതലാളി എന്റെ കക്ഷിയാണ്. അദ്ദേഹം ഒരു പ്രസ്ഥാനമാണെന്ന കാര്യം സത്യത്തിലാരും തിരിച്ചറിയുന്നില്ല, യുവറോണര്‍.

അരുവിക്കരയില്‍ എന്താണ് സംഭവിച്ചത്? ധ്രുവീകരണം എന്നുത്തരം. ന്യൂനപക്ഷം ഉമ്മന്‍ചാണ്ടിയുടെ ദക്ഷിണധ്രുവത്തില്‍ ഒത്തുചേര്‍ന്നാല്‍ ഭൂരിപക്ഷം മോദിയുടെ ഉത്തരധ്രുവത്തില്‍ അടിയുമെന്നാണ് ഈ തിയറി .ഇതിനിടെ കണ്ണൂരിലെ കണ്ടല്‍പ്പാര്‍ക്കിലേക്ക് വണ്ടികേറാന്‍ നിന്നവരും ആറാട്ടുപൊക്കന്‍ സുരേഷ്‌ഗോപി പീപ്പി വിളിച്ചുവന്നപ്പോള്‍ അങ്ങേര്‍ക്ക് പിന്നാലെ ഉത്തരധ്രുവത്തിലേക്ക് പോയി. അങ്ങനെ ഇടതന്‍മാര്‍ തോറ്റ് തുന്നംപാടി. ഈ ധ്രുവീകരണ പ്രക്രിയയിലേക്ക് കേരള ജനതയെ നയിച്ചതിന് പിന്നില്‍ കഴിഞ്ഞ നാല് വര്‍ഷമായി എന്റെ കക്ഷി നല്‍കുന്ന നിസ്സീമമായ സംഭാവനകള്‍ യുവറോണര്‍, ബഹുമാനപ്പെട്ട ഈ കോടതി കാണണം.

മിസ്‌ററര്‍ റബിന് അന്നാരോ 'ഗംഗ' എന്നപേരിലുള്ള മന്ത്രിമന്ദിരം നല്‍കിയത് മനപ്പൂര്‍വമായിരുന്നു എന്നുവേണം കരുതാന്‍. അദ്ദേഹം ഗംഗയെ 'ഗ്രെയ്‌സ് ' ആക്കിയപ്പോള്‍ യുവറോണര്‍, എന്താണ് സംഭവിച്ചത്? ഗംഗാജലം കുടിച്ചാല്‍ മരിക്കാതെ സ്വര്‍ഗത്തില്‍ എത്തുമെന്ന് വിചാരിച്ചിരിക്കുന്നവരെല്ലാം ധ്രുവീകരിച്ച് ഉരുണ്ടുകൂടി. വാഷിങ്ടണില്‍ വീടുവെച്ചാലും തറവാട്ടുപേരിടുന്നവര്‍ക്ക് റബ് മന്ത്രിമന്ദിരത്തിന് സ്വന്തം വീട്ടുപേരിട്ടതോടെ വലിയ പ്രശ്‌നം. എത്ര ഉയരത്തിലെത്തിയാലും വീടും മൂടും മറക്കാത്ത പ്രകൃതമാണ് യുവറോണര്‍, എന്റെ കക്ഷിയുടെത്. ഈ പേരുള്ള വീട്ടില്‍ക്കിടന്നാലെ അദ്ദേഹത്തിന് ഉറക്കം വരൂ. സത്യമായിട്ട് പറയുകയാണ്. ഗ്രെയ്‌സ് എന്നെഴുതിയ ഒരു ബോര്‍ഡ് അദ്ദേഹം എപ്പോഴും കരുതിയിരിക്കും. ഏത് നാട്ടില്‍, ഏത് നക്ഷത്രഹോട്ടലില്‍ ചെന്നാലും മുറിയുടെ പുറത്ത് ഈ ബോര്‍ഡ് തൂക്കിയിട്ടേ അദ്ദേഹം കിടക്കൂ. എന്തിനധികം, ഗംഗയ്ക്ക് ഗ്രെയ്‌സ് പോരെന്ന് ഈ ധ്രുവക്കരടികളുടെ നേതാവ് സാക്ഷാല്‍ മോദി മഹാരാജിനുതന്നെ തോന്നിയല്ലോ. അതുകൊണ്ടല്ലേ 30,000 കോടി ഗംഗയിലൊഴുക്കാന്‍ അദ്ദേഹം കല്പിച്ചത്.

പിന്നീട് എന്റെ കക്ഷി പച്ച ബ്ലൗസിലേക്ക് കോണ്‍സെന്‍ട്രേറ്റ് ചെയ്തു. അതോടെ കാവി ബ്ലൗസുകാരെല്ലാം കേറിയങ്ങ് ധ്രുവീകരിച്ചു. ഇവരോടൊപ്പം ചുവപ്പ്, മഞ്ഞ തുടങ്ങിയ ബ്ലൗസുകാരും പ്രശ്‌നാധിഷ്ഠിതമായി ഒത്തുചേര്‍ന്നു. മലപ്പുറത്തെ ഒരു സ്‌കൂളുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പച്ചബോര്‍ഡ് വച്ചപ്പോഴോ? ഇനിയും കാവിബോര്‍ഡ് കണ്ടുപിടിക്കാത്തതിന്റെ കൊതിക്കെറുവിലായി ധ്രുവീകരണം. പച്ചയെന്ന് കേട്ടാല്‍ ചുവപ്പുകണ്ട കാളയെപ്പോലെയാണ് യുവറോണര്‍, നമ്മുടെ നാട്ടില്‍ ഒരുവിഭാഗം. ഇലകളും ചെടികളും കാവിയാകാത്തതിലുള്ള കഴുതക്കാമം ഇത്തരക്കാര്‍ കരഞ്ഞല്ല, യുവറോണര്‍, ധ്രുവീകരിച്ചാണ് തീര്‍ക്കുന്നത്. എന്റെ കക്ഷിയുടെ ചെയ്തികളെല്ലാം സര്‍ക്കാരിന് ദോഷമാവുമെന്ന് ധ്രുവീകരണ സിദ്ധാന്തം അറിയാത്ത ചില മരണ്ടന്‍മാര്‍ വ്യാഖ്യാനിച്ചിരുന്നല്ലോ. എന്നാല്‍, റബുവഴി ധ്രുവീകരിച്ചവരെല്ലാം അരുവിക്കരയില്‍ മിസ്റ്റര്‍ രാജേട്ടന്റെ താമരപ്പൂങ്കാവനത്തില്‍ കാറ്റുകൊണ്ടപ്പോള്‍, ജയിച്ചതാരാണ് യുവറോണര്‍?

കോട്ടണ്‍ഹില്ലിലെ ഹെഡ്മിസ്ട്രസ്സിനെ സസ്‌പെന്‍ഡ് ചെയ്താല്‍ ധ്രുവീകരണം. തിരിച്ചെടുത്താല്‍ വീണ്ടും ധ്രുവീകരണം. എസ്.എസ്.എല്‍.സി ഫലം വരാത്തപ്പോള്‍ ധ്രുവീകരണം. വന്നു തെറ്റിപ്പോയാല്‍ ധ്രുവീകരണം. അതൊക്കെ തിരുത്തിയാല്‍ ധ്രുവീകരണം. ഇങ്ങനെ എന്തിനും ഏതിനും ധ്രുവീകരിക്കുന്നവര്‍ പാഠപുസ്തകം വൈകിയാലും ധ്രുവീകരിക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. അച്ഛനെയും അമ്മയെയും മക്കളെയും ഭാര്യയേയുംവരെ ഡൗണ്‍ലോഡ് ചെയ്യാവുന്ന കാലമാണ് യുവറോണര്‍, നമ്മുടേത്. ഇക്കാലത്ത് നമ്മുടെ കുഞ്ഞുങ്ങളുടെ ചുമലിലെ ഭാരം കുറയ്ക്കാനും ഡിജിറ്റല്‍ യുഗത്തിലേക്ക് അവരെ തള്ളിയിടാനും എന്റെ കക്ഷി കണ്ടുപിടിച്ച മാര്‍ഗമാണിതെന്ന് ബഹുമാനപ്പെട്ട കോടതിയെങ്കിലും വിലയിരുത്തണം. എന്തിനാണ് യുവറോണര്‍ ഇനിയും ഈ പുണ്യപുരാണ പുസ്തകക്കെട്ടുകള്‍? കുട്ടികളൊക്കെ ടാബിലേക്ക് മാറണമെന്ന പുരോഗമന ചിന്ത, അതുമാത്രമാണ് എന്റെ കക്ഷിയെ നയിക്കുന്നത്.

മൂത്രപ്പുരയില്ലാത്ത സ്‌കൂളില്‍ എല്ലാ കുട്ടികളും ടാബും പിടിച്ചുനില്‍ക്കുന്ന ആ സുന്ദര സ്വപ്‌നം എന്റെ കക്ഷിക്ക് കാണാന്‍ പാടില്ലെന്നുണ്ടോ, യുവറോണര്‍. മൂത്രമൊഴിക്കുന്നത് പ്രകൃതിയുടെ ആവശ്യമാണെങ്കില്‍ ടാബ് പിടിക്കുന്നത് കാലത്തിന്റെ ആവശ്യമാണ്. ദീര്‍ഘവീക്ഷണമുള്ളവര്‍ കാലത്തിന്റെ വിളികേട്ട് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പഴഞ്ചന്‍മാര്‍ പ്രകൃതിയുടെ വിളികേട്ട് ശൗചാലയത്തിന്റെ കണക്കെടുക്കും. ഈ ചൈനീസ് പഴമൊഴി ബഹുമാനപ്പെട്ട കോടതി കേട്ടിരിക്കുമല്ലോ.

എന്തിനും ഏതിനും മോങ്ങാനിരിക്കുന്ന ഈ ധ്രുവക്കരടികള്‍ ആക്രോശിക്കുന്നതുകേട്ടാല്‍ എന്റെ കക്ഷി നിലവിളക്ക് കൊളുത്തിയില്ലെങ്കില്‍ തീപ്പെട്ടി, വിളക്ക്, വെളിച്ചെണ്ണ, ഉദ്ഘാടന വ്യവസായങ്ങള്‍ നിലച്ചുപോവുമെന്ന് തോന്നും. എന്റെ കക്ഷി ഓണത്തെ അപമാനിച്ചെന്നാണ് യുവറോണര്‍, ഏറ്റവും പുതിയ ചാര്‍ജ്. മുറ്റമടിക്കുംമുമ്പ് ഓണം വന്നതിന് മാവേലിയെ കുറ്റപ്പെടുത്തുന്ന ഒരു ഓണപ്പാട്ടില്ലേ. അതുപോലെ പുസ്തകമടിക്കുംമുമ്പ് എന്തെന്റെ മാവേലി ഓണംവന്നൂ എന്നേ അദ്ദേഹം ചോദിച്ചുള്ളൂ. കാണം വില്‍ക്കുന്ന ഓണമുണ്ണികളും വെളിച്ചത്തിലും വിളക്ക് തെളിക്കുന്ന കൊളുത്തല്‍വാദികളുമെല്ലാം ധ്രുവീകരിച്ചാല്‍ അരുവിക്കര ആവര്‍ത്തിക്കുമെന്നത് ഉറപ്പല്ലേ യുവറോണര്‍...

പുസ്തകം വൈകിയത് വലിയ അപരാധമായി ചിത്രീകരിക്കുന്ന പ്രതിപക്ഷത്തെ മണ്ടന്‍മാര്‍ക്കൊപ്പം ഫെയ്‌സ്ബുക് വ്യാഘ്രങ്ങളായ ചില കോണ്‍ഗ്രസുകാരും ഉണ്ടെന്ന് ബഹുമാനപ്പെട്ട കോടതിക്ക് അറിവുള്ളതാണല്ലോ. അടുത്ത സീസണിലും ഉമ്മന്‍ചാണ്ടിയുടെ പടം ബോക്‌സ്ഓഫീസില്‍ തകര്‍ത്തോടാനുള്ള തന്ത്രം. അല്ലാതെന്താ? ഇതൊന്നുമറിയാതെ എന്റെ കക്ഷിയുടെ ചെയ്തികള്‍ക്ക് വൈഡ് റിലീസ് നല്‍കി റബ്ബേ...റബ്ബേ... എന്ന് വിളിച്ചു നടക്കുന്ന സഖാക്കന്‍മാരോട് ഒന്നേ പറയാനുള്ളൂ. നിങ്ങളെക്കൊല്ലുന്ന ധ്രുവീകരണത്തിന് നിങ്ങള്‍ തന്നെ ചൂട്ടുപിടിക്കരുത്. ധ്രുവക്കരടികളെ പ്രകോപിപ്പിച്ച് പണിവാങ്ങരുത്. നിഷ്‌കളങ്കനും നോട്ടപ്പിശകനുമായി എന്റെ കക്ഷി മുന്നേറട്ടെ. പാഠപുസ്തകം ഇല്ലെങ്കിലും കുട്ടികളെ റബ് ജയിപ്പിച്ചോളും. നിങ്ങളെ ജയിപ്പിക്കാന്‍ ആരും കാണില്ല.

നോട്ട് ദ പോയന്റ്:
കാല്‍ ലക്ഷംപേര്‍ സി.പി.എം വിട്ടു-വാര്‍ത്ത
ഓരോ തുള്ളിച്ചോരയിലും ഒരായിരം പേര്‍ കൊഴിയുന്നു...
 

Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -