SPECIAL NEWS
  Jun 13, 2015
ഒന്നും ബോംബല്ല; വെറും കൊഴുക്കട്ട
അഡ്വ.ശനിയന്‍

യുവര്‍ഓണര്‍, കോഴ... കോഴ ബോംബ്, ബാര്‍ക്കോഴ ബോംബ് എന്നൊക്കെ നിലവിളിച്ച ആനയും പുലിയും മാറ്റാനും മറുതയുമൊക്കെ നാവടക്കി, എന്റെ കക്ഷിതന്‍ വശമാക നക്കിത്തോര്‍ത്തി സ്വാഹയായി നില്‍ക്കുന്ന ഈ ശുഭദിനത്തിങ്കല്‍ നാട്ടിലെങ്ങും കരമൊഴിവായി നല്ല ലഡു കിട്ടുമാറാകട്ടെ.

കള്ളം പറന്നുവരും. നേരു നിരങ്ങിവരും. യുവര്‍ ഓണര്‍...അതാണിവിടെ സംഭവിക്കുന്നത്. കഴിഞ്ഞ ആറേഴുമാസമായി എന്തായിരുന്നു പുകില്‍? ജനങ്ങളില്‍ നിന്ന് നോട്ടല്ലാതെ...സോറി, വോട്ടല്ലാതെ നോട്ടൊന്നും നേടിയിട്ടില്ലാത്ത എന്റെ കക്ഷി. സിദ്ധാന്തത്തിലും പ്രയോഗത്തിലും മര്‍മ്മാണിയായ അദ്ദേഹത്തെ വെറും അഞ്ചുകോടിയുടെ കോഴയില്‍ കെട്ടിയിടാന്‍ നോക്കി. എന്നിട്ടെന്തുപറ്റി?

കളി മി. മാണിയോടോ? അദ്ദേഹം ഇന്ദ്രനായ ഉമ്മനെ ആദ്യം കെട്ടി. വേന്ദ്രന്‍മാരായ രമേശിനെയും ബിജുവിനെയും ചേര്‍ത്തുകെട്ടി.പിന്നെ,
ജോര്‍ജിനെയും നവഗ്രഹങ്ങളെയും വരിഞ്ഞിട്ടുകെട്ടി. ബ്രഹ്മന്‍ തന്നെയും കെട്ടി. എന്നിട്ടോ നിയമം നിയമത്തിന്റെ വഴിക്കുപോട്ടെയന്നുപറഞ്ഞ് പാലാമരത്തിന്റെ ചോട്ടില്‍ സ്വയം തട്ടിപ്പൂട്ടിയിരുന്നു. സ്വാഹ!

ഉച്ചാടനമന്ത്രം ഏറ്റു. നിയമം അതിന്റെ വഴിക്കുപോയി. അമ്പത് വര്‍ഷത്തെ ആഭിചാര പാരമ്പര്യമുള്ള എന്റെ കക്ഷിയുടെ ജൂബായുടെ പോക്കറ്റിലിടാന്‍ ഇനിയാരും കോഴിത്തല, പൂച്ചത്തല ഇത്യാദികളുമായി നടക്കേണ്ടതില്ല.

എന്തിനായിരുന്നു യുവര്‍ ഓണര്‍, ഇവിടെ ഈ നടന്ന ശ്രമങ്ങളെല്ലാം? ഒന്നര നൂറ്റാണ്ടായി കള്ളന് സമ്മാനവും വെള്ളന് തടവും തരാതരംപോലെ കൊടുത്തിട്ടുള്ള ഇന്ത്യന്‍ എവിഡന്‍സ് ആക്ടിനെ ഒരു റിട്ടയേര്‍ഡ് അബ്കാരിയുടെ ഡ്രൈവറുടെ നുണപരിശോധന നടത്തി ഒറ്റരാത്രികൊണ്ട് പെളിച്ചെഴുതാന്‍ നടത്തിയ വിപ്ലവമോ?

ആറുമാസത്തെ ഈ ഒച്ചയും ബഹളവും കൊണ്ട് ഡ്രൈവര്‍ അമ്പിളി നുണയനല്ലെന്ന് തെളിഞ്ഞല്ലാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടായോ? ബിജു രമേശിന്റെ ഡ്രൈവര്‍ നുണയനല്ലെന്ന് തെളിയിക്കാമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നോ?

യുവര്‍ ഓണര്‍...ഒരു ഗുണകാംക്ഷിയുടെ പേര് വിട്ടുപോകുന്നത് അക്ഷന്ത്യവമായ അപരാധമാകും. കോടതി വരാന്തയിലെ കൊതുകുകടിയുടെ കൊതിതീരാത്ത പ്രതിപക്ഷത്തെ കാരണവര്‍. അദ്ദഹം ഇത്തവണ സൂക്ഷിക്കണം. കേസ്സില്‍ കൂടെക്കൂടാന്‍ നടക്കുന്ന
മിസ്റ്റര്‍.ആര്‍.ബാലകൃഷ്ണപിള്ള നോക്കുകൂലി ചോദിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്.

മഹത്തായ ആറുമാസമാണ് നമ്മളീ വിവാദംകൊണ്ട് തുലച്ചുകളഞ്ഞത്. എന്തെല്ലാം വികസനം വരുത്താനും റിസള്‍ട്ട് ഉണ്ടാക്കാനുമുള്ള സമയമാണ് പാഴായത്? പുണ്യാളനായ മാണിയെ മാത്രമോ, ശ്രീനാരായണീയഗാന്ധിയന്‍ ദര്‍ശനങ്ങള്‍ സമജ്ജ്വസമായി സമ്മേളിച്ച മന്ത്രി ശ്രേഷ്ഠന്‍ ബാബുവിനെയും കുടുക്കാന്‍ ശ്രമിച്ചല്ലോ. അത് വിഴിഞ്ഞത്ത് അദാനി എത്തുന്നത് തടയാനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഫലമായിരുന്നു ഈ ആരോപണം. കോടതി ഒന്നാലോചിക്കണം. ഏഴായിരം കോടിയുടെ വിഴിഞ്ഞം തുറമുഖം ഏറ്റെടുക്കാന്‍ അദാനി ഇങ്ങോട്ടേക്ക് പുറപ്പെട്ടിരിക്കെ നമ്മുടെ തുറമുഖ മന്ത്രി കോഴവാങ്ങി പുരനിറഞ്ഞുനിന്നാല്‍ എന്തുചെയ്യും? അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയാലേ താനിവിടെ നങ്കൂരമിടൂ എന്ന് അദാനി വാശിപിടിച്ചിട്ടുണ്ടാവും. അതല്ലേ, തുറമുഖ തീരുമാനം
വന്നപ്പോള്‍ത്തന്നെ മന്ത്രിയെ കോഴയില്‍ നിന്ന് ഡൈവോഴ്‌സ് ചെയതത്. ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങണമെന്നാഗ്രഹിച്ചാല്‍ അദാനിക്കും വേണ്ടേ അതിനവസരം?

യുവര്‍ ഓണര്‍..ഇനി ആറുമാസമേയുള്ളൂ എന്റെ കക്ഷിയുടെ സര്‍ക്കാരിന്. സ്വാഭാവികമായി കടുംവെട്ടിന്റെ സമയം. മന്ത്രിമാരെല്ലാരും
കാണുന്നവരോടെല്ലാം കൈനീട്ടിയാല്‍ ഇനിയും കോഴവിവാദങ്ങള്‍ക്കേ നേരമുണ്ടാവൂ. അതിനാല്‍ സര്‍ക്കാര്‍ ഒരു കോഴവകുപ്പ് തന്നെ ഉണ്ടാക്കണം. ആവശ്യത്തിന് നോട്ടെണ്ണല്‍ യന്ത്രങ്ങളും വേണം. എല്ലാ വകുപ്പിലേക്കുമുള്ള കോഴ ഈ വകുപ്പില്‍ വാങ്ങി മുഖ്യമന്ത്രി നിശ്ചയിക്കുന്ന ഫോര്‍മുല പ്രകാരം വീതിച്ചുനല്‍കണം. ഫോര്‍മുല ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറിതലത്തില്‍
ഒരു സമിതിയും ആയിക്കോട്ടെ. കോഴ വകുപ്പിന്റെ ചുമതല തെളിവില്ലാതെ ഇതെല്ലാം ചെയ്യാനാവുമെന്ന് തെളിയിച്ച ഒരു മന്ത്രിയെത്തന്നെ ഏല്‍പ്പിക്കണം. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ തമ്മില്‍ മത്സരമുണ്ടായാല്‍ പ്രായത്തിനും പരിചയത്തിനുമാവണം മുന്‍ഗണന. അങ്ങനെയാണെങ്കില്‍ കോഴവിവാദങ്ങളില്‍ക്കുടുങ്ങി വികസനം മുടുങ്ങുന്ന ഇന്നത്തെ സാഹചര്യം ഇനിയെങ്കിലും ഒഴിവാകും. എന്റെ കക്ഷിക്ക് ഇനി തിരക്കിന്റെ ദിനങ്ങളാണ് വരുന്നത്. അഗ്‌നിശുദ്ധി വരുത്തിയതിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സ്വീകരണമുണ്ടാവും. കേംബ്രിഡ്ജില്‍ അധ്വാനവര്‍ഗ കോഴ സിദ്ധാന്തത്തില്‍ പ്രഭാഷണത്തിനും പോകണം.

ആരാണ് ഈ കളിയില്‍ ജയിച്ചത്? യുവര്‍ ഓണര്‍...മിസ്റ്റര്‍ മാണിയുടെ മുഖത്ത് കരിവാരിത്തേച്ച് രക്ഷപ്പെടാമെന്നുകരുതിയ ഉമ്മന്‍ചാണ്ടിക്ക് എന്തുപറ്റി? അരുവിക്കര വോട്ടെടുപ്പിന് മുമ്പ് മാണിയെ ക്ലീനാക്കി ജനത്തിന് തിരിച്ചുനല്‍കാന്‍ ചാണ്ടി നിര്‍ബന്ധിതനായില്ലേ? കേരളംകണ്ട ഏറ്റവും വലിയ അഴിമതിവിരുദ്ധ മിശിഹയായി ഞെളിയാനിരുന്ന രമേശ് ചെന്നിത്തല എന്തുനേടി? യുവര്‍ ഓണര്‍..നാട്ടുകാരെ ഇത്രയും നീണ്ടകാലം ഇത്ര പച്ചയ്ക്ക് പറ്റിച്ചതിന് അദ്ദേഹത്തെ ഗിന്നസ് ബുക്കുകാര്‍ തേടിനടക്കുന്നുണ്ട്.

കൂട്ടിലടച്ചതും അടയ്ക്കാത്തതുമായ തത്തമ്മകളൊന്നും രമേശിന്റെ കാര്‍ഡില്‍ ഇനി കൊത്തുമെന്ന് തോന്നുന്നില്ല. എന്റെ കക്ഷിയെ നിലം തൊടുവിക്കില്ലെന്ന് പറഞ്ഞ പി.സി.ജോര്‍ജോ? ഒന്നു തൂങ്ങിക്കിടക്കാന്‍ ഒരു കൊമ്പിനായി അങ്ങേരുടെ വാല് കൊതിക്കുന്ന കാലം ഇതാ വരാന്‍പോവുന്നു. യുവര്‍ ഓണര്‍..പിന്നെ, പൊന്നുമാണിയെ കാത്തിരുന്ന സി.പി.എമ്മുകാരോ? മാണി കോഴകൊണ്ടുപോയി നോട്ടെണ്ണല്‍ യന്ത്രത്തിലെണ്ണി എന്നായിരുന്നല്ലോ പരാതി.

ചോദിച്ചില്ല, വാങ്ങിയില്ല, യന്ത്രമില്ല, എണ്ണിയില്ല, പാരിതോഷികമാണെങ്കില്‍ പ്രത്യുപകാരം ചെയ്തില്ല, ഇതിനൊന്നിനും തെളിവുമില്ല... എന്നൊക്കെ എസ്‌കത്തി മോഡല്‍ സത്യസന്ധര്‍ തത്വത്തില്‍ സമ്മതിച്ചാല്‍ ഇനി അവര്‍ക്കെന്ത് പ്രശ്‌നം?

കോഴബോംബ് ചീറ്റിയെങ്കിലന്ത്, 'കൊഴുക്കട്ട' ബോംബിലാണല്ലോ ഇപ്പോഴിവരുടെ ചുറ്റിക്കളി.പാനൂരില്‍ നിര്‍മിച്ചുകൊണ്ടിരുന്ന ബോംബ് പാര്‍ട്ടിയുടെ അറിവോ സമ്മതമോ കൂടാതെ പൊട്ടി രണ്ട് പാര്‍ട്ടിക്കാര്‍ മരിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പൊട്ടിയതെങ്കില്‍ അത് ബോംബല്ല, കൊഴുക്കട്ടയാണെന്ന് ഉറപ്പിക്കാം. അന്നാട്ടില്‍ ബോംബുകള്‍ ഇത്തരത്തില്‍ പാര്‍ട്ടിയെ ധിക്കരിക്കാറില്ലെന്ന് വിചാരിച്ച് സമാധാനിച്ചിരിക്കുകയായിരുന്നു.

സംഭവിച്ചത് ഇതാകാം. അവിടെ അരക്ഷിതാവസ്ഥ കാരണം ഉള്ളിന്റെയുള്ളില്‍ ബോംബുമായി നടന്ന രണ്ടുചെറുപ്പക്കാര്‍
വിശന്നുവലഞ്ഞ് കൊഴുക്കട്ട വേവിക്കവേ , സ്റ്റൗപൊട്ടിത്തെറിച്ചോ മറ്റോ ഉണ്ടായ അപകടം. അപ്പോള്‍ അവരുടെ ഉള്ളിലെ ബോംബുകള്‍
വെളിയിലേക്കുചാടിപ്പോയിരിക്കാം. അവയും പൊട്ടിത്തെറിച്ചിരിക്കാം. സ്വാഭാവികം. ആര്‍ക്കും സംശയമില്ല. അപ്പോഴതാ, അവരുടെ നേതാവ് പറയുന്നു ബോംബ് പൊട്ടിയതിന്റെ ഒന്നാം പ്രതി സര്‍ക്കാരാണെന്ന്. ജനം സുരക്ഷയ്ക്കായി ബോംബുകരുതുന്ന സാഹചര്യം അവിടെയുണ്ടെന്ന്.

സഖാവിനോട് ഒന്നു പറയാനുണ്ട്. പരശുരാമന്‍ മുതല്‍ മഹാബലിവരെ, സരിത മുതല്‍ സലീംരാജുവരെ, ചാണ്ടി മുതല്‍ മാണിവരെ ആര്‍ക്കും ഒന്നിനും തെളിവില്ലാത്ത ഈ സുന്ദര മഹാമായ കേരളത്തില്‍ വെറുതെ തെളിവുകളൊന്നും വാരിവലിച്ചിട്ട് അലങ്കോലമാക്കരുതേ.

അതുകൊണ്ട് യുവര്‍ ഓണര്‍..മാണി കോഴവാങ്ങിയിട്ടില്ല. ബാബു കോഴ കണ്ടിട്ടില്ല. പാനൂരില്‍ ബോംബു പൊട്ടിയിട്ടില്ല. ഇനിയും
സംശയമുണ്ടെങ്കില്‍ പ്രോസിക്യൂഷന് എത്രസമയം വേണമെങ്കിലും ബഹുമാനപ്പെട്ട കോടതിക്ക് അനുവദിക്കാം. യുവര്‍ ഓണര്‍...തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.

നോട്ട് ദ പോയിന്റ് എന്നെക്കാള്‍ മികച്ച വര്‍ത്തമാനക്കാരനും ഇവന്റ് മാനേജരും പൂര്‍ണ വൈദഗ്ധ്യം നേടിയ സെയില്‍സ്മാനുമാണ് എന്റെ പിന്‍ഗാമിയെന്ന യാഥാര്‍ത്ഥ്യം ഞാന്‍ അംഗീകരിക്കുന്നുമുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്.

ഇതൊന്നുമല്ലാഞ്ഞിട്ടും നാട്ടുകാരെ വെറുപ്പിക്കാന്‍ കഴിഞ്ഞ അങ്ങ് തന്നെയല്ലിയോ കേമന്‍! എന്താ സംശയം?
 
Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -