മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് സ്റ്റിക്കര്‍ ഒട്ടിച്ച് സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നു. അതില്‍ നിന്നുള്ള വരുമാനം കൊണ്ട് സര്‍ക്കാര്‍ നിത്യച്ചിലവ് നടത്തുന്നു. ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിലെ പ്രവര്‍ത്തനസമയം ഒരുമണിക്കൂര്‍ കൂട്ടി. പതിനഞ്ച് മിനിറ്റ് മിനക്കെട്ട് ക്യൂ നിന്ന് വാങ്ങിയ സാധനം ഇന്ന് വാങ്ങാന്‍ പലരും ഒരു മണിക്കൂര്‍ വരെ കാത്തുനില്‍ക്കുന്നു. പലയിടങ്ങളിലും ക്യൂ തെറ്റിച്ചതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാകുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകളെ കേന്ദ്രീകരിച്ച് മാഫിയ തന്നെ രൂപപ്പെടുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമായി വളരാന്‍ സാധ്യതയുണ്ട്.
ദൂര്‍ഗന്ധം വമിക്കുന്ന വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് മദ്യം വാങ്ങേണ്ടിവരുന്ന സ്ഥിതി മാറ്റി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ഹൈക്കോടതി പോലും അഭിപ്രായപ്പെടുകയുണ്ടായി. എക്‌സൈസ് ഡ്യൂട്ടിയും 36 ശതമാനം വേര്‍ഹൗസ് മാര്‍ജിനും 20 ശതമാനം ഷോപ്പ് മാര്‍ജിിനും 135 ശതമാനം സെയില്‍സ് ടാക്‌സും പത്തു ശതമാനം സെസ്സും മെഡിക്കല്‍ സെസ്സ് ഉള്‍പ്പെടെയുള്ള തുകകള്‍ വേറെയും ഉള്‍ക്കൊള്ളുന്നതാണ് മദ്യത്തിന്റെ ആകെ വില. ഇത്രയും പണം സര്‍ക്കാരിലേക്ക് അടക്കുന്ന സാധാരണ പൗരന് എന്ത് സുരക്ഷിതത്വമാണ് കോര്‍പ്പറേഷനും സര്‍ക്കാരും ഏര്‍പ്പെടുത്തുന്നത്? പകല്‍വെളിച്ചത്തില്‍ മദ്യം കടുത്ത സാമൂഹ്യ വിരുദ്ധനാണെന്ന് സമകാലിക രാഷ്ട്രീയം പറയുമ്പോഴും ഖജനാവിലേക്ക് വര്‍ഷാവര്‍ഷം ഭീമമായ തുക സംഭാവന ചെയ്യുന്ന ബിസിനസാണ് സര്‍ക്കാരിന് മദ്യക്കച്ചവടം.
ബാറുകള്‍ പൂട്ടിയതോടെ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പന ഈ മാസം
1000 കോടി കടക്കുമെന്നാണ് കണക്കുകള്‍. കഴിഞ്ഞ മാസങ്ങളില്‍ 900 കോടിക്ക് താഴെയായിരുന്നു വിറ്റുവരവ്. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പനയും ഗണ്യമായി കൂടി. 292 ഔട്ട് ലെറ്റുകളില്‍ ശരാശരി 10.5 ലക്ഷം പേരാണ് പ്രതിദിനമെത്തുന്നത്. പലയിടത്തും രാവിലെ ഒമ്പതു മുതല്‍ തന്നെ മദ്യം വാങ്ങാനെത്തുന്നവരുടെ ക്യൂവാണ്. രാത്രി ഒമ്പതിനും ക്യൂ തീരില്ല. റീട്ടെയില്‍ ഷോപ്പുകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബീവറേജസ് കോര്‍പ്പറേഷന്‍ ഡി.ജി.പി. ക്ക് കത്ത് നല്‍കിയിട്ടുണ്ട്. മദ്യം ഭക്ഷ്യവസ്തുവാണ്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിന് വില്പനശാലകള്‍ പാലിക്കേണ്ട മിനിമം വൃത്തിയും വെടിപ്പും മദ്യക്കച്ചവട കേന്ദ്രങ്ങള്‍ പാലിക്കുന്നുണ്ടോ? യഥാര്‍ത്ഥ വിലയേക്കാള്‍ പലമടങ്ങ് തുക വിവിധ തരം നികുതികളായി സര്‍ക്കാരിന് നല്‍കി മദ്യം വാങ്ങുന്നയാള്‍ക്ക് മൂക്കുപൊത്താതെ, മഴയും വെയിലുകൊള്ളാതെ കാത്തുനില്‍ക്കാനുള്ള മൗലികാവകാശമില്ലേ?.