SPECIAL NEWS
  Feb 10, 2014
ജനാധിപത്യത്തിലെ സ്ത്രീ സംവരണം
ദിലീപ് മമ്പള്ളില്‍
ഇന്ത്യയില്‍ ഇടക്കിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്കായി മൂന്നില്‍ ഒന്ന് സീറ്റുകള്‍ സംവരണം ചെയ്യുക എന്നത്. ഇത് ശുപാര്‍ശ ചെയ്യുന്ന വനിതാ ബില്‍ 1996ല്‍ ദേവഗൗഡ സര്‍ക്കാര്‍ ആണ് ആദ്യമായി അവതരിപ്പിച്ചത്. അതായത് 543 അംഗങ്ങള്‍ ഉള്ള പാര്‍ലമെന്റില്‍ 181 സീറ്റുകള്‍ സ്ത്രീകള്‍ക്കായി നീക്കിവെയ്ക്കണം. ഇപ്പോള്‍ തന്നെ 122 സീറ്റുകള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നുണ്ട്. സ്ത്രീ സംവരണം കൂടി വന്നാല്‍ പൊതുവിഭാഗത്തില്‍ എം.പിയാവുന്നവരുടെ എണ്ണം വെറും 240 ആയി ചുരുങ്ങും.

സ്ത്രീകള്‍ രാഷ്ട്രീയ രംഗത്ത് പിന്നോട്ടാണെന്നത് ഇന്ത്യയില്‍ മാത്രമുള്ള ഒരു പ്രശ്‌നമല്ല. ഇത് ഒരു ആഗോള പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് പാര്‍ലമെന്റില്‍ സംവരണം നല്‍കുന്നത് അത്ര പുതിയ സംഗതിയൊന്നുമല്ല. പല രാജ്യങ്ങളും ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഉള്ള പാര്‍ലമെന്റ്, സ്ത്രീപുരുഷ സമത്വം ഏറ്റവും കൂടുതലുള്ള വികസിത രാജ്യങ്ങളില്‍ ഒന്നുമല്ല. ഇത് റുവാണ്ട എന്നാ ആഫ്രിക്കന്‍ രാജ്യമാണ്. അവിടെ 64 ശതമാനം സ്ത്രീകളാണ് പാര്‍ലമെന്റില്‍ ഉള്ളത്. സംവരണം നല്‍കിയാണ് സ്ത്രീകളുടെ എണ്ണം അവര്‍ കൂട്ടിയത്.

പാര്‍ലമെന്റില്‍ സ്ത്രീ പ്രാധിനിത്യം വര്‍ധിപ്പിക്കാന്‍പ്രധാനമായും രണ്ടുതരം സംവരണങ്ങള്‍ ആണ് ഉള്ളത്. ഒന്ന് നിയമനിര്‍മ്മാണം അല്ലെങ്കില്‍ ഭരണഘടനാ ഭേദഗതി വഴി നല്‍കപ്പെടുന്നത്. മറ്റൊന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ നല്കുന്ന സംവരണം. ഇതില്‍ നിയമം വഴി നടപ്പാക്കുന്നതില്‍പാര്‍ലമെന്റിലെ സീറ്റുകള്‍നേരിട്ട് സംവരണം ചെയ്യപ്പെടുന്ന രീതിയും (ഇതാണ് ഇന്ത്യ നടപ്പാക്കാന്‍ ശ്രമിക്കുന്നത്), അല്ലെങ്കില്‍, എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളില്‍നിശ്ചിത ശതമാനം സ്ത്രീകള്‍ആവണം എന്ന നിബന്ധനയുള്ള രീതിയും ഉണ്ട്. പല രാജ്യങ്ങളും നിയമം മൂലം സംവരണം നല്‍കി സ്ത്രീകളെ പാര്‍ലമെന്റിലേക്കു ആനയിക്കുന്നുണ്ട്. ഉദാഹരണത്തിന് ബെല്‍ജിയം, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്ലൊവേനിയ എന്നീ യുറോപ്യന്‍ രാജ്യങ്ങള്‍. ബെല്‍ജിയത്തില്‍ 39-ും സ്ലൊവേനിയയില്‍ 32 -ും ശതമാനം പാര്‍ലമെന്റ് സീറ്റുകളില്‍ സ്ത്രീകളാണ് ഇരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ നല്കുന്ന സംവരണം ഉള്ള രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, നെതെര്‍ലണ്ട്‌സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി അത്ര മോശമല്ല. സ്വീഡനില്‍ പാര്‍ലമെന്റില്‍ 47 ശതമാനം പേര്‍ സ്ത്രീകളാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇപ്പോള്‍ 11 ശതമാനം സ്ത്രീകളാണ് ഉള്ളത്. ഇത് ഒരല്പം കുറവുതെന്നെ. ( ആഗോള രാഷ്ട്രീയത്തിലെ സ്ത്രീ സംവരണത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ക്വാട്ട പ്രൊജക്റ്റ് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.)

സ്ത്രീ പുരുഷസമത്വം കൂടുതലായുള്ള രാജ്യങ്ങളില്‍സ്ത്രീകള്‍ പല രംഗങ്ങളിലും പ്രവര്‍ത്തനനിരതരാണെങ്കിലും അവര്‍ പൊതുവില്‍ രാഷ്ട്രീയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുന്നത് സാധാരണമാണ്. താല്‍പര്യക്കുറവുകൊണ്ട് തന്നെയായിരിക്കാം കാരണം. രാഷ്ട്രീയം പുരുഷന്മാരുടെ കാര്യമാണ് എന്ന മനോഭാവം എല്ലാ രാജ്യങ്ങളിലെയും കാഴ്ചയാണ്. എന്നാല്‍ ഇന്ത്യ പോലെ പുരുഷ മേധാവിത്വവും മറ്റു സാമുഹിക പ്രതിബന്ധങ്ങളും ഉള്ള ഒരു രാജ്യത്ത് സ്ത്രീകള്‍ക്ക് സാമുഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ ഒരല്പം ബുദ്ധിമുട്ടാണ്. ചെറുപ്പം മുതലേ നാം ആണ്‍പെണ്‍ കുട്ടികളെ വേര്‍ത്തിരിക്കുകയും 'പെണ്‍കുട്ടികളായാല്‍ ഇത്തിരി അടക്കവും ഒതുക്കവുമൊക്കെ വേണമെന്ന' മന്ത്രം അവരിലേക്ക് അടിചെല്‍പ്പിക്കയും ചെയ്യും. കുടുംബങ്ങളില്‍ നിന്നും തുടങ്ങുന്ന ഈ അടിച്ചമര്‍ത്തല്‍അവരെ എല്ലായിടത്തും പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. പെണ്‍കുട്ടികള്‍ അടക്കത്തോടെയും ഒതുക്കത്തോടെയുമാണോ ജീവിക്കുന്നത് എന്ന് നോക്കാന്‍നമ്മുടെ നാട്ടുകാര്‍ സദാ ജാഗരുഗരുമാണല്ലോ.

സാമുഹ്യമായ പ്രതിബന്ധങ്ങള്‍കൂടാതെ മറ്റു ചില കാര്യങ്ങള്‍കൂടെയുണ്ട്. സ്ത്രീകളാണ് കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. ഇത് എല്ലാ രാജ്യങ്ങളിലെയും കാര്യമാണ്. അതുകൊണ്ട് ചിലപ്പോള്‍അവര്‍ക്ക് സ്വന്തം കുട്ടികള്‍കുറച്ചു വലുതാകുന്നത് വരെ സാമുഹ്യ കാര്യങ്ങളില്‍ ഒരല്‍പം ശ്രദ്ധ കുറക്കേണ്ടി വന്നേക്കാം. ഇതുകൊണ്ടാകാം, അമേരിക്കയിലെയും കാനഡയിലെയും സ്ത്രീരാഷ്ട്രീയക്കാരുടെ ശരാശരി പ്രായം പുരുഷ•ാരെക്കാളിലും ഒരല്പം കൂടുതലാണത്രേ.

യുറോപ്പില്‍ സ്ത്രീകള്‍കുടുംബത്തിലും സാമുഹിക രംഗത്തും, ജോലിയിലും പൊതുസ്ഥലത്തും പുരുഷനൊപ്പം ബഹുമാനം കിട്ടുന്നവരാണ്. അതുകൊണ്ടുതന്നെ സംവരണം സ്ത്രീകള്‍ രാഷ്ട്രീയരംഗത്ത് കൂടുതല്‍ താല്‍പര്യം കാണിക്കുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. എന്നാല്‍ ഇന്ത്യയില്‍സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഇവിടെ പാര്‍ലമെന്റില്‍ സ്ത്രീ സംവരണം എന്നത് ജാതിയും മതവും ലിഗവും അനുസരിച്ചു നമ്മുടെ സര്‍ക്കാരുകള്‍ നടപ്പില്ലക്കുന്ന മറ്റു സംവരണങ്ങള്‍ പോലെ 'കതിരില്‍ വളം വയ്ക്കുന്ന' തരത്തിലുള്ള ഒരേര്‍പ്പാടാണ് .

ഇത്തരം സംവരണ സംവിധാനത്തിന് ഒരു നല്ല ഉദാഹരണമാണ് ന്യുനപക്ഷങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊടുക്കുന്ന സംവരണം. ന്യുനപക്ഷങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ക്കും ദാരിദ്രത്തിനും ധനസഹായങ്ങളും സൌകര്യങ്ങളും നല്‍കുകയാണെങ്കില്‍ അവരില്‍ സമര്‍ഥരായവര്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് താനേ കടന്നു വരും. ഇത് ചെയ്യാതെ ഉന്നത മേഘലയില്‍ വെറുതെ സംവരണം നല്‍കിയാല്‍ ദാരിദ്രത്തില്‍ ജീവിക്കുന്ന യാതൊരു ന്യൂനപക്ഷ സമുദായത്തിലേയും ആരും ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തിപ്പെടില്ല. പിന്നെ ആ സംവരണ സീറ്റുകളില്‍ കടന്നു വരുന്നത്, സാമുഹ്യമായ ഉന്നമനത്തിനു പ്രത്യേക സംവരണമോന്നും യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്ത ന്യുനപക്ഷത്ത്തിലെ ധനികരായ ഒരു കൂട്ടര്‍ മാത്രമായിരിക്കും; അതല്ലങ്കില്‍ സമര്‍ഥര്‍അല്ലാത്തവരായ (അല്ലെങ്കില്‍ ആകാന്‍ കഴിയാതെ പോയ) ന്യുനപക്ഷ വിഭാഗക്കാരേ ഈ സീറ്റുകളില്‍എടുക്കെണ്ടിവരുന്നു. നമ്മുടെ നാട്ടിലെ െ്രെടബല്‍ വിഭാഗക്കാര്‍ ഇന്നും ദാരിദ്രത്തിലും സമുഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറി കഴിയുന്നതും ഇത്തരത്തിലുള്ള ഗുണം ചെയ്യാത്ത സംവരണ സംവിധാനങ്ങള്‍ കാരണമാണ്.

ഇന്നത്തെ രാഷ്ട്രീയ സ്ഥിതി വച്ച് വനിതാ ബില്ലിനെ കുറിചു പല ആശങ്കകളും ഉണ്ട്. ബില്‍ പാസ്സായാല്‍ ഇന്ന് അച്ഛനും മകനും ഒന്നിച്ചിരിക്കുന്ന നിയമനിര്‍മ്മാണ സഭകളില്‍മകളും ഭാര്യയുമുണ്ടാകും എന്നല്ലാതെ വലിയ നേട്ടമൊന്നും ആം ആദ്മികള്‍ക്ക് ഇല്ല. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം ഉള്ള വേറെ ആണുങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുപോലും നേതാവില്ലെങ്കില്‍ പിന്നെ മകന്‍എന്നാണല്ലോ ഇപ്പോള്‍തന്നെയുള്ള വ്യവസ്ഥിതി. സാമുഹ്യ രംഗത്ത് പൊതുവേയുള്ള സ്ത്രീകളുടെ കുറവ് മകളെയും ഭാര്യയേയും കൊണ്ട് നികത്തി രാഷ്ട്രീയമെന്ന പരമ്പരാഗത വ്യവസായം നമ്മുടെ രാഷ്ട്രീയക്കാര്‍തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന വാദം തള്ളിക്കളയാന്‍പറ്റില്ല.

സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കുന്നത് നല്ലതാണെങ്കിലും അവരെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. സ്വന്തം ഭാര്‍ത്താവാകേണ്ടത് ആരാണ് എന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്രം ഇല്ലാത്ത സ്ത്രീകള്‍നമുക്കിടയില്‍ ഇല്ലേ? ഒരേ ജോലിക്ക് സ്ത്രീക്കും പുരുഷനും തുല്യമാല്ലാത്ത്ത വേതനം എന്ന സമ്പ്രദായം നിലവിലില്ലെ? പെണ്‍കുട്ടികളുടെ ജീവിതവും കരിയറും വിവാഹ മാര്‍ക്കറ്റിനു വേണ്ടി മാത്രം രൂപപ്പെടുത്തുന്ന ഒരു അവസ്ഥ നമുക്കിടയിലില്ലേ? ഐ. ഐ. ടി. പോലെയുള്ള സ്ഥാപനങ്ങളില്‍ ബിരുദാനന്ദര ബിരുദത്തിനു പ്രവേശനം ലഭിച്ച ഞാന്‍ അറിയുന്ന ചില പെണ്‍കുട്ടികള്‍ അവസാനം എത്തിചെരന്നത് ഒരു ബി എഡും പിന്നെ സ്‌കൂള്‍ടീച്ചറുമായാണ് (ബി എഡും ടീച്ചര് പണിയും മോശമാണെന്ന് ഞാന്‍ ഉദ്ദേശിച്ചില്ല). കാരണം വിവാഹപരമായ കാര്യങ്ങളാണ്. ഇവിടെ സ്ത്രീ മുന്നേറ്റത്തെ തടയുന്നത് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയാണ്.

സ്ത്രീകളെ സാമുഹികമായി മുന്നേറാന്‍സഹായിക്കുന്ന രംഗങ്ങളില്‍ അവര്‍ക്ക് സംവരണം നകുന്നത് ഉചിതമാണ്. ഉദാഹരണത്തിന്, അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, തുല്യ വേതനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കല്‍, ചെറിയ കുട്ടികള്‍ഉള്ള സ്ത്രീകള്‍ക്ക് കൂടുതല്‍അവധികള്‍ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കല്‍, സ്ത്രീകള്‍ കുടുതലായുള്ള മേഖലകളില്‍(ഉദാ: നേഴ്‌സിംഗ് ) ഉയര്‍ന്ന വേതനം ഉറപ്പാക്കല്‍, ജോലി സ്ഥലത്തും പൊതു സ്ഥലങ്ങളിലും അവര്‍ക്ക് വേണ്ട പ്രാഥമീക സൌകര്യങ്ങള്‍ലഭ്യമാക്കല്‍തുടങ്ങിയവ. സര്‍ക്കാര്‍സ്വകാര്യ മേഖലയില്‍ചില ജോലികള്‍സ്ത്രീകള്‍ക്ക് മാത്രമായി നീക്കി വയ്ക്കാവുന്നതാണ്, ഉദാഹരണത്തിന് റിസപ്ഷനിസ്റ്റ്, പ്യുണ്‍, സെക്രട്ടറി തുടങ്ങിയവ. സ്ത്രീകള്‍കൂടുതല്‍ഉള്ള സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍നല്‍കാവുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു കൂടുതല്‍ സ്‌ക്കൊളര്‍ഷിപ്പുകള്‍നല്‍കാവുന്നതാണ്. ഇതെല്ലാം അവരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കും.

എന്തൊക്കെയായാലും ഒരു വിഷയത്തെ ഒരേ കോണില്‍നിന്നും വിശകലനം ചെയ്യുന്നത് ശരിയല്ലലോ. അതുകൊണ്ട് തന്നെ, പഞ്ചായത്തുരാജില്‍ ഇപ്പോള്‍നിലവിലുള്ള മുന്നില്‍ഒന്ന് സംവരണം ഗുണ പ്രദമായിരുന്നോ എന്ന് പഠിക്കുന്നത് നല്ലതായിരിക്കും. യഥാര്‍ത്ഥത്തില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പഞ്ചായത്തുരാജിലെ ന്യുനപക്ഷ, സ്ത്രീ സംവരണങ്ങള്‍, ഐ ഐ എം കൊല്‍ക്കത്തയും എം ഐ ടി (അമേരിക്ക) യും ചേര്‍ന്ന് പഠിച്ചിട്ടുണ്ട്. സംവരണം ന്യുനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഗുണപ്രദമായിരുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഇത് താഴെക്കിടയിലുള്ള സംവരണങ്ങള്‍ഗുണപ്രദമായിരിക്കും എന്നതിന്റെ തെളിവാണ്. ജനങ്ങള്‍ നേരിട്ട് ഇടപെടുന്ന ഗ്രാമങ്ങളില്‍സംവരണം ഗുണപ്രദമായിരുന്നു എന്നതിനാല്‍ ഇതേ അവസ്ഥ അങ്ങ്, വന്‍ അധികാര വടംവലി നടക്കുന്ന, ഇന്ത്യന്‍പാര്‍ലമെന്റിലെ സംവരണം കൊണ്ട് ഉണ്ടായികൊള്ളണം എന്നില്ല. എങ്കിലും താഴെക്കിടയില്‍സംവരണം ഒരല്‍പമെങ്കിലും ഗുണം ചെയ്തു എന്ന നിരീക്ഷണം ഉള്ളതുകൊണ്ട് പാര്‍ലമെന്റിലും അത് പരീക്ഷിച്ചെങ്കിലും നോക്കേണ്ടാതാണ്.

എന്നാല്‍ സ്ത്രീകളെ പാര്‍ലമെന്റില്‍എത്തിക്കുന്നത് ജനാധിപത്യത്തെ ഹനിച്ചിട്ടാവരുത്. അതായത് ഇപ്പോള് വിഭാവനം ചെയ്യുന്ന പാര്‍ലമെന്റിലെ സീറ്റു സംവരണം ജനാധിപത്യത്തിനു നിരക്കാത്തതാണ്. പാര്‍ലമെന്റില്‍ സ്ത്രീ പ്രാധിനിത്യം വര്‍ദ്ധിപ്പിക്കാന്‍ നമ്മള്‍അവലംഭിക്കേണ്ടത് യുറോപ്യന്‍ രാജ്യങ്ങളിലെതു പോലെയുള്ള സംവരണ നിയമമാണ്. നിയമ നിര്‍മ്മാണം വഴി സംവരണം ഏര്‍പ്പെടുത്തിയിടുള്ള പല യുറോപ്യന്‍രാജ്യങ്ങളിലും പാര്‍ലമെന്റിലെ സീറ്റുകള്‍സംവരണം ചെയ്യപ്പെടുന്നില്ല. മറിച്ച്, അവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍നല്‍കുന്ന സ്ഥാനാര്‍ഥി ലിസ്റ്റില്‍ആണ്‍പെണ്‍ വ്യത്യാസം നിശ്ചിത അളവില്‍ (ഉദാ: 2 ശതമാനം) കൂടാന്‍പാടില്ല എന്നതാണ് നിയമം. ഇവിടെ ഏതെങ്കിലും നിയോജക മണ്ഡലങ്ങള്‍ഒരു പ്രത്യേക ലിംഗത്തിലുള്ളവര്‍ക്ക് വേണ്ടി സംവരണം ചെയ്യപ്പെടുന്നില്ല എന്ന ഗുണമുണ്ട്. അതായത് ഏതു സ്ത്രീയും പുരുഷനും അവര്‍ക്കിഷ്ടമുള്ള മണ്ഡലത്തില്‍നിന്നും മത്സരിക്കാം. നമ്മുടെ നാട്ടില്‍ സാമുഹ്യപരമായ കാരണങ്ങളാല്‍ പുരുഷ സ്ഥാനാര്‍ഥിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന ശങ്കയാല്‍ പാര്‍ട്ടികള്‍ കഴിവുള്ള സ്ത്രീകളെ കണ്ടുപിടിച്ചു മത്സരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. പിന്നീട് ജനങ്ങള്‍ തീരുമാനിക്കും ആര് പാര്‍ലമെന്റിലേക്ക് പോകണമെന്ന്.

തീര്‍ച്ചയായും, സ്വതന്ത്രമായി തീരുമാനങ്ങള്‍എടുക്കാന്‍കെല്പുള്ള, കഴിവുള്ള സ്ത്രീകള്‍പാര്‍ലമെന്റില്‍ എത്തിയാല്‍സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍കാര്യക്ഷമായി ഇടപെടാന്‍കഴിഞ്ഞേക്കാം. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സര്‍ക്കാരുകള്‍ കഠിന തീരുമാനങ്ങള്‍എടുക്കാത്തതും, അഥവാ എടുത്താല്‍അതൊന്നും നടപ്പാക്കാന്‍പറ്റാത്തതും സ്ത്രീകള്‍പാര്‍ലമെന്റില്‍ഇല്ലാത്തത് കാരണം ആണോ? തീര്‍ച്ചയായും അല്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബ്രാന്‍ഡ് നെയ്മില്‍ ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് അയക്കുന്നവര്‍ക്ക് ജനങ്ങളുടെ പ്രശ്‌നത്തില്‍വലിയ താല്പര്യം ഒന്നും ഇല്ല എന്നതാണ് കാരണം. 'ഒരു ജനത അര്‍ഹിക്കുന്ന ഭരണകൂടമേ അവര്‍ക്ക് ലഭിക്കൂ' എന്ന് ഫ്രഞ്ച് ഫിലോസഫറായിരുന്ന ഷോസേഫ് ദ മെസ്ത് എഴുതിയത് ഇവിടെ അര്‍ത്ഥവത്താണ്.

ഇതെഴുതുന്ന ഞാന്‍ സ്ത്രീകള്‍ക്ക് കുടുംബത്തിലും സമുഹത്തിലും പുരുഷനൊപ്പം തുല്യ സ്ഥാനം വേണമെന്നും അവരുടെ അഭിപ്രായങ്ങള്‍ അതുപോലെ മാനിക്കപ്പെടേണ്ടതാണ് എന്നും വിശ്വസിക്കുന്ന വ്യക്തിയാണ്. എന്നാല്‍ എന്റെ രാജ്യത്തിലെ പാര്‍ലമെന്റില്‍ 50 ശതമാനം സ്ത്രീകളാണ് എന്ന് പറയുന്നതിനേക്കാള്‍ എനിക്കഭിമാനം, 50 ശതമാനം എം പി മാര്‍ എങ്കിലും (അത് സ്ത്രീ ആയാലും പുരുഷനായാലും) ചെറുപ്പക്കാരും, ഊര്ജ്ജ്‌സ്വലരും, ഉന്നത വിദ്യാഭ്യാസം ഉള്ളവരും, നല്ല മനജേര്‍മാരും, മറ്റു രംഗങ്ങളില്‍കഴിവ് തെളിയിച്ചവരും, വിവിധ വിഷയങ്ങളില്‍ ദീര്‍ഘവീക്ഷണമുള്ളവരും, തീരുമാനങ്ങള്‍ ശക്തമായി നടപ്പാക്കുന്നവരും ആണെന്ന് പറയുന്നതിലാണ്. ഇത്തരത്തിലുള്ള ഒരു അവസ്ഥയായിരിക്കും നമ്മുടെ രാജ്യത്തിനു ഗുണം ചെയ്യുക.

ഇങ്ങനെയുള്ളവരെ നാം നമ്മുടെ പാര്‍ലമെന്റിലേക്ക് പണ്ടേ അയച്ചിരുന്നെങ്കില്‍ സ്ത്രീകളും പട്ടികജാതിപട്ടികവര്‍ഗ്ഗക്കാര്‍ക്കാരും നേരിടുന്ന പല സാമുഹിക പ്രശ്‌നങ്ങളും ഇന്ന് ഉണ്ടാകുമായിരുന്നില്ല. ഇന്ന് ആരും സംവരണമെന്ന കുറുക്കു വഴിയിലൂടെ ജനാധിപത്യം നടപ്പാക്കപെടുന്ന പാര്‍ലമെന്റില്‍എത്തണം എന്ന് ആവശ്യപ്പെടുകയുമില്ലയിരുന്നു. സ്വന്തം ജാതിയിലും വര്‍ഗ്ഗത്തിലും ലിംഗത്തിലും പെട്ടവര്‍ പാര്‍ലമെന്റില്‍ ഇരുന്നു എന്നതുകൊണ്ട് മാത്രം ഈ ഗണത്തില്‍പെടുന്ന സാധാരണക്കാരന് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല എന്നത് കൂടി ജനങ്ങള്‍മനസിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -