'എന്നും വെച്ചുവിളമ്പുന്നത് വീട്ടുകാര്‍ക്കല്ലേ, ഫെസ്റ്റിവലില്‍ നമുക്ക് നാട്ടുകാര്‍ക്കുവേണ്ടിയും വെച്ചൊരുക്കാമല്ലോ. അതാണ് ഏറ്റവും വലിയ സന്തോഷം. അവരുടെ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും അപ്പപ്പോള്‍ തന്നെ അറിയുമ്പോള്‍ ഒരുള്‍പ്പുളകമാണ്.' നൂറുന്നിസ ചിരിയോടെ പറഞ്ഞു.
വീട്ടുകാര്‍ക്കു വേണ്ടിമാത്രം ഭക്ഷണമൊരുക്കിയിരുന്ന നൂറുന്നിഷ തന്റെ വിഭവങ്ങളുമായി ആദ്യമായി വില്പനക്കിറങ്ങുന്നത് കഴിഞ്ഞ തവണ നടന്ന മലബാര്‍ ഫുഡ്‌ഫെസ്റ്റിവലിലാണ്. ഫുഡ്‌ഫെസ്റ്റിവല്‍ തരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. വളരെ ആസ്വദിച്ചാണ് ഫുഡ്‌ഫെസ്റ്റിവലിലെ ഓരോ ദിവസവും പിന്നിടുന്നത്. നൂറുന്നിസ പറയുന്നു.
നൂറുന്നിസയും ഫാത്തിമതാത്തയും കൂടിയാണ് ഫുഡ്‌ഫെസ്റ്റിവലില്‍ സ്റ്റാളോരുക്കുന്നത്. കഴിഞ്ഞ തവണത്തെ ഫുഡ് ഫെസ്റ്റിവലിന്റെ ഓര്‍മ്മകളിലാണ് ഇരുവരും കഴിഞ്ഞ തവണ ഇവര്‍ തയ്യാറാക്കിയ പഞ്ചാരപ്പാറ്റക്കും കടുക്കക്കും വന്‍ഡിമാന്റായിരുന്നു. ആവശ്യക്കാര്‍ക്ക് മുഴുവന്‍ വിളമ്പിയെത്താന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. അതുകൊണ്ട് ഇത്തവണ കുറച്ച് മുന്‍കരുതലടെയാണ് ഇവര്‍ എത്തിയരിക്കുന്നത്. ചോദിക്കുന്നവര്‍ക്കെല്ലാം വയറു നിറയെ കൊടുക്കാന്‍ സാധിക്കണം.
കഴിഞ്ഞ തവണ താരമായ പഞ്ചാരപാറ്റ തന്നെയാണ് ഇത്തവണയും ഇവരുടെ സ്റ്റാളിലെ പ്രധാന ആകര്‍ഷണം. ഒപ്പം കാക്കറോട്ടി, വാരിയിട്ടത്, കൈവീശല്‍, കടുക്ക നിറച്ച് പൊരിച്ചത്, മീന്‍ പത്തില്, നെയ്പത്തില്, ടയറുപത്തില്, സമൂസ, കല്ലുമ്മക്കായ്, കായ്‌പോള തുടങ്ങി നിരവധി വിഭവങ്ങളാണ് ഇവരുടെ സ്റ്റാളുകളില്‍ നിന്ന് ലഭിക്കും.
ഫാത്തിമതാത്തക്കു മലബാര്‍ ഭക്ഷണത്തോട് മാത്രമാണ് പ്രിയം. പക്ഷേ മലബാറില്‍ മാത്രം ഒതുങ്ങാന്‍ നൂറുന്നിസക്ക് താല്പര്യമില്ല. കാണുന്ന പുതിയ റെസിപ്പികളിലൊക്കെ നൂറുന്നിഷ ഒരു കൈനോക്കും. പുതിയത് പഠിക്കാനും പരീക്ഷിക്കാനും വലിയ ഉത്സാഹമാണ്. പക്ഷേ സൗത്തിന്ത്യന്‍ ഭക്ഷണത്തോടാണ് കൂടുതല്‍ ഇഷ്ടം. ഏറ്റവും താല്പര്യം ഡെസേര്‍ട്ടുകള്‍ തയ്യാറാക്കാനാണ്.
ഫെസ്റ്റിവലില്‍ ഭക്ഷണം വിളമ്പിയാല്‍ മാത്രം പോര കഴിക്കുന്നവരുടെ നിസ്സാരമെന്നു തോന്നുന്ന സംശയങ്ങള്‍ക്കും ഇവരു മറുപടി പറയണം. കഴിഞ്ഞ തവണ ഭക്ഷണം കഴിക്കാനെത്തിയ എറണാകുളത്തുകാരുടെ സംശയം ഈ കല്ലുമ്മക്കായ കല്ലിലാണോ ഉണ്ടാകുന്നത് എന്നായിരുന്നത്രേ. രുചിയെ കുറിച്ചുള്ളതാണെങ്കിലും പാചകവിധിയെകുറിച്ചുള്ളതാണെങ്കിലും തിരക്കിനിടയിലും ഭക്ഷണപ്രേമികളുടെ സംശയങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാന്‍ ഇരുവര്‍ക്കും സന്തോഷമേയുള്ളൂ. അവരുടെ അഭിപ്രായമറിയുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി എത്ര ഭക്ഷണം കഴിച്ചാലും കിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.