മയ്യഴിയിലേക്ക് മദ്യപരുടെ തള്ളിക്കയറ്റം

Posted on: 02 Apr 2015

മയ്യഴി: കേരളത്തിന്റെ മദ്യനയം മാഹിക്കുമുകളില്‍ വീണ്ടും സമ്മര്‍ദമാകുന്നു. സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചതോടെയാണിത്. ഇടവേളയ്ക്കുശേഷം ബുധനാഴ്ച മാഹിയുടെ തെരുവീഥികള്‍ മദ്യപരെക്കൊണ്ട് നിറഞ്ഞു. ഒമ്പതര ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാഹിമേഖലയിലാകെ 30 മദ്യഷാപ്പുകളും 34 ബാറുകളുമാണുള്ളത്. മാഹി, പള്ളൂര്‍, പന്തക്കല്‍ പ്രദേശങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് മുമ്പിലെ തിരക്ക് കാല്‍നടയാത്രപോലും അസാധ്യമാക്കുന്ന വിധമായിരുന്നു.

മാഹിയിലൂടെ കടന്നുപോകുന്ന ബസ്സുകളിലും ഇവരുടെ തള്ളിക്കയറ്റമാണ്. രാവിലെമുതല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് എത്തിയ ഇടത്തരം മദ്യപര്‍ ബാറുകളിലേക്ക് ഇടിച്ചുകയറി. വിലകുറഞ്ഞ മദ്യം തേടിയെത്തിയവരാകട്ടെ പാതയോരത്ത് ലഹരിയിലാണ്ടു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മയ്യഴിയില്‍ സൗകര്യമില്ലാത്തതും ബാറുകളില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നു.
നിലവിലെ സാഹചര്യം മയ്യഴിയെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്. ജനങ്ങളുടെ സമാധാനജീവിതവും ക്രമസമാധാനവും അപകടത്തിലാവും വിധമാണ് 'കുടിയേറ്റം' നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ബാറുകളെല്ലാം പൂട്ടിയതോടെ പന്തക്കല്‍ മേഖലയിലെ ബാറുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ വന്‍ തിരക്കായിരുന്നു.

വിലക്കുറവാണ് മാഹിമദ്യത്തിന്റെ ആകര്‍ഷണം. വിലകുറഞ്ഞയിനം ബ്രാന്‍റ് മദ്യത്തിന് വന്‍ ഡിമാന്‍റാണിവിടെ. കേരളത്തെ അപേക്ഷിച്ച് സാധാരണ മദ്യത്തിന് 40 ശതമാനത്തോളം വിലക്കുറവുള്ളപ്പോള്‍ താണതരം മദ്യങ്ങള്‍ക്ക് നാലിലൊരുഭാഗം വിലയേയുള്ളൂ എന്നതാണ് ആകര്‍ഷണം.

മയ്യഴിയിലെ ബാറുകളിലേറെയും അടിസ്ഥാനസൗകര്യങ്ങള്‍ കുറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ 'കുടിയേറ്റ'ക്കാരെക്കൂടി ഇത്തരം ബാറുകളില്‍ എത്രമാത്രം ഉള്‍ക്കൊള്ളാനാവുമെന്നതും പ്രശ്‌നമാണ്.



bar ban zoomin

 

ga