തിരുവനന്തപുരം: വിദേശമദ്യം വിളമ്പാന്‍ അനുമതിയുള്ള ക്ലബ്ബുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നീളും. 33 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. പുതിയ അബ്കാരിനയം നിലവില്‍ വന്ന ശേഷം ഒരു ക്ലബ്ബിനുകൂടി ലൈസന്‍സ് നല്‍കുയും ചെയ്തു.
പഞ്ചനക്ഷത്ര നിലവാരമുള്ള ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്തിയ പുതിയ അബ്കാരി നയം രൂപവത്കരിച്ചപ്പോഴും ക്ലബ്ബുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ബാര്‍കേസില്‍ സര്‍ക്കാര്‍ നയത്തിന് അനുകൂലവിധി വന്ന സാഹചര്യത്തില്‍ ക്ലബ്ബുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കേണ്ടിവരും. ബാറുടമകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍, കോടതിവിധി വന്ന ശേഷം ക്ലബ്ബുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫില്‍ മദ്യനയം ചര്‍ച്ചയ്ക്കുവന്നപ്പോഴും ക്ലബ്ബുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടായില്ല.
15 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസായി ക്ലബ്ബുകളില്‍നിന്ന് ഈടാക്കുന്നത്. എഫ്.എല്‍. നാല് വിഭാഗത്തില്‍പ്പെട്ട ലൈസന്‍സാണ് ക്ലബ്ബുകള്‍ക്ക് നല്‍കുന്നത്. ക്ലബ്ബുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകളാണ് നിലവിലുള്ളത്.
10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ക്ക് നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വിദേശമദ്യം വിളമ്പാനുള്ള അനുമതി നല്‍കുന്നത്. അഞ്ച് മുറികള്‍, ഇന്‍ഡോര്‍ കളിക്കളങ്ങള്‍, ഔട്ടോഡോര്‍ ഗെയിം സൗകര്യങ്ങള്‍ തുടങ്ങിയ നിരവധി നിബന്ധനകള്‍ നിലവിലുണ്ട്.