700 കോടി സ്വപ്നങ്ങള്‍

പ്രൊഫ. കെ. ശ്രീധരന്‍ Posted on: 05 Jun 2015

ഒരേയൊരു ഗ്രഹം, കരുതലോടെ ഉപയോഗിക്കൂ



ഈവര്‍ഷത്തെ ലോകപരിസ്ഥിതിദിനത്തില്‍ നാം പരിഗണിക്കേണ്ട വിഷയമാണിത്. 700 കോടി മനുഷ്യരാണിന്നു ഭൂമിയിലുള്ളത്. വര്‍ഷംപ്രതി അത് 810 കോടികണ്ട് വര്‍ധിക്കുന്നുമുണ്ട്. അവരുടെ സര്‍വസ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കാന്‍ ഈ ഒരൊറ്റ ഭൂമിയേ ഉള്ളൂ. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വിനോദം, വിശ്രമം, ആരോഗ്യസുരക്ഷ, ശുദ്ധജലം, യാത്ര തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളും കലാസാംസ്‌കാരിക വളര്‍ച്ച, വളരാനും വികസിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും, ആത്മാഭിമാനം, സ്വാതന്ത്ര്യം തുടങ്ങിയ മനുഷ്യാവകാശങ്ങളും എല്ലാമെല്ലാം ഉള്‍പ്പെട്ടതാണ് 700 കോടി പേരുടെ സ്വപ്നങ്ങള്‍. ആവശ്യത്തിന് ഇതെല്ലാം ലഭ്യമാക്കാനുള്ള വിഭവങ്ങള്‍ ഈ ഒരേയൊരു ഭൂമിയിലുണ്ടെന്നതാണ് നമ്മുടെ ഏറ്റവും വലിയ സൗഭാഗ്യം.

എന്നാലിന്ന് അതു മുഴുവന്‍ പേര്‍ക്കും ലഭിക്കുന്നുണ്ടോ? 80 കോടിയില്‍പ്പരം പേര്‍ ഇന്നും ഭക്ഷണംപോലും ലഭിക്കാതെ വിശന്നുവലഞ്ഞ് അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. 180 കോടിപ്പേര്‍ക്ക് കുടിക്കാന്‍ ശുദ്ധജലമില്ല. ലോകജനസംഖ്യയില്‍ 80 കോടിപ്പേര്‍ നിരക്ഷരരാണ്. ഇതില്‍ നമ്മുടെ രാജ്യമാണു മുന്‍പന്തിയില്‍. പ്രശ്‌നങ്ങള്‍ ഇവിടംകൊണ്ടവസാനിക്കുന്നില്ല. നമ്മുടെ സര്‍വവിഭവങ്ങളുടെയും പ്രഭവസ്രോതസ്സ് നമ്മുടെ പരിസ്ഥിതിയാണല്ലോ. പരിസ്ഥിതി നാള്‍ക്കുനാള്‍ സംഭ്രമജനകമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

വനവിഭവങ്ങളുടെ ക്ഷയം, ജലസ്രോതസ്സുകളുടെ മലിനീകരണവും തകര്‍ച്ചയും, ജൈവവൈവിധ്യത്തകര്‍ച്ച, കീടനാശിനികളുടെ അമിതോപയോഗം സൃഷ്ടിക്കുന്ന വിഷസാന്നിധ്യം, സമ്പൂര്‍ണപരാജയമായിട്ടുള്ള മാലിന്യസംസ്‌കരണം, നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തല്‍, പാരിസ്ഥിതികസന്തുലനത്തിലെ മുഖ്യഘടകമായ കണ്ടല്‍ക്കാടുകളുടെ നാശം, വര്‍ധിച്ചുവരുന്ന ജലമലിനീകരണം, വര്‍ധിച്ചുവരുന്ന മണല്‍കളിമണ്ണ്പാറ ഖനനങ്ങള്‍, ഏറിക്കൊണ്ടേയിരിക്കുന്ന മണ്ണൊലിപ്പും മരുവത്കരണവും... പട്ടികയിങ്ങനെ നീട്ടാം.

എല്ലാറ്റിനുമുപരിയായി അന്തരീക്ഷത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന കാര്‍ബണ്‍ സാന്നിധ്യവും അത് സൃഷ്ടിക്കുന്ന ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, സമുദ്രനിരപ്പിന്റെ ഉയര്‍ച്ച, ഹിമാനികളുടെ തകര്‍ച്ച തുടങ്ങിയ, പരിഹരിക്കാന്‍ കഴിയാത്ത നിരവധി ആഗോളപ്രശ്‌നങ്ങള്‍ വേറെയും. വര്‍ഷംപ്രതി 3.3 മില്ലിമീറ്റര്‍കണ്ട് സമുദ്രവിതാനം ഉയരുകയാണ്. അത്യുഷ്ണവും പേമാരിയും സൃഷ്ടിക്കുന്ന കദനകഥകള്‍ വര്‍ഷംപ്രതി ഏറിവരുന്നു.

അടുത്ത 65 വര്‍ഷത്തിനുള്ളില്‍ എവറസ്റ്റുപോലും മഞ്ഞു മുഴുവനുരുകി മൊട്ടക്കുന്നായിമാറിയേക്കുമെന്നാണ് ശാസ്ത്രീയമായ വിലയിരുത്തല്‍. ഇവയെല്ലാം നമ്മെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന സഹസ്രമാനപ്രശ്‌നങ്ങളാണ്. ഇവയെ കണ്ടില്ലെന്നുനടിച്ചു മുന്നോട്ടുപോകാന്‍ നമുക്ക് എത്രനാള്‍ കഴിയും?

50 കോടിയോളം വരുന്ന അതിസമ്പന്നരാണ് ലോകത്തിന്നുള്ളത്; മൊത്തം ജനസംഖ്യയുടെ ഏഴുശതമാനം. എന്നാല്‍, ഏറ്റവും വലിയ പ്രശ്‌നമായ ആഗോളതാപനം സൃഷ്ടിക്കുന്ന കാര്‍ബണ്‍ ഉത്സര്‍ജനത്തിനു കാരണമായ വിഭവോപയോഗത്തിന്റെ 50 ശതമാനവും ഇവരാണു നടത്തുന്നത്. അതേയവസരം കേവലദരിദ്രരായ 50 ശതമാനംപേര്‍ കേവലം ഏഴുശതമാനം കാര്‍ബണ്‍ ഉത്സര്‍ജനത്തിനേ ഇടയാക്കുന്നുള്ളൂ. വിഭവോപയോഗത്തിന്റെയും മറ്റെല്ലാത്തരം മാലിന്യനിര്‍മിതിയുടെയും കാര്യത്തില്‍ ഈ കണക്കുതന്നെയാണ് ഏറെക്കുറെ ശരി. ഒരു ശരാശരി ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ടാന്‍സാനിയക്കാരന്‍ ഒരുവര്‍ഷംമുഴുവന്‍ ഉപയോഗിക്കുന്നത്ര വിഭവങ്ങള്‍ കേവലം 28 മണിക്കൂര്‍കൊണ്ട് അമേരിക്കന്‍ ജീവിതശൈലിയില്‍ ജീവിക്കുന്ന ഒരാള്‍ ഉപയോഗിച്ചുതീര്‍ക്കുന്നുവെന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്.

ഈ അന്തരം 700 കോടി സ്വപ്നങ്ങളെയാണ് തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നത്. ഒരു ചെറുവിഭാഗത്തിന്റെ ഈ അമിതോപഭോഗവും അവര്‍ സൃഷ്ടിക്കുന്ന മാലിന്യക്കൂമ്പാരങ്ങളും ഭൂമിയെ മൊത്തം വീര്‍പ്പുമുട്ടിക്കുകയാണ്. പല സംസ്‌കാരങ്ങളും പലകാലഘട്ടങ്ങളിലായി പലയിടങ്ങളില്‍ നാമാവശേഷമായതിന്റെ കഥ ചരിത്രം നമ്മുടെമുമ്പില്‍ വെയ്ക്കുന്നുണ്ട്. അനിയന്ത്രിതമായ ജനസംഖ്യാവര്‍ധനയോ പാരിസ്ഥിതികത്തകര്‍ച്ചയോ ആയിരുന്നു സംസ്‌കാരങ്ങളുടെ തിരോധാനത്തിന് മുഖ്യകാരണം. ഇന്ന് അത്തരം പ്രാദേശികസംസ്‌കാരങ്ങളല്ല നാശത്തിന്റെ ഭീഷണിയില്‍; ആഗോളസംസ്‌കാരം സമൂലം ഭീഷണിയുടെ നിഴലിലാണ്. കാരണമാകട്ടെ മേല്‍പ്പറഞ്ഞ രണ്ടും ഒത്തൊരുമിച്ചും.

ദരിദ്രരാജ്യങ്ങളില്‍ ജനസംഖ്യയും അതിന്റെ സഹസ്രമാനനിരക്കില്‍ വികസിത സമ്പന്നരാജ്യങ്ങളില്‍ ഉപഭോഗവും വര്‍ധിക്കുന്നു. ലോകത്താകമാനം അവ സൃഷ്ടിക്കുന്ന പാരിസ്ഥിതികത്തകര്‍ച്ചയാണ് നമ്മെ തുറിച്ചുനോക്കുന്ന ഏറ്റവുംവലിയ പ്രശ്‌നം. ഈനിലയില്‍ പോയാല്‍ 700കോടി സ്വപ്നങ്ങളും പൊലിഞ്ഞുപോകാന്‍, മനുഷ്യസംസ്‌കാരത്തിന്റെ കാലഗണനയില്‍ ഇനി വളരെക്കുറച്ചേ ബാക്കിയുള്ളൂവെന്നാണ് അഭിജ്ഞമതം.

പ്രകൃതിസമ്പത്തിന്റെ അടിത്തറയാണല്ലോ നമ്മുടെ ഏറ്റവും വലിയ മൂലധനം. മാനവികമൂലധനവും അതിനൊപ്പംവരും. ഇതുരണ്ടും അവഗണിച്ച് അല്ലെങ്കില്‍ ക്ഷയിപ്പിച്ച്, ധനമൂലധനസ്വരൂപണത്തിന്റെ വഴിയിലൂടെയുള്ള ഇന്നത്തെ യാത്ര നാശത്തിന്റെ വാരിക്കുഴിയിലേക്കല്ലാതെ മറ്റെങ്ങോട്ടാണു നയിക്കുക. എണ്ണിക്കണക്കാക്കാന്‍ കഴിയുന്ന പണമാണ് സമ്പത്തെന്നത് പഴയ ധാരണയാണ്. അതു കാലഹരണപ്പെട്ടുകഴിഞ്ഞു. ഉണ്ടാക്കുന്നതിനെക്കാള്‍ അത് നശിപ്പിക്കുന്നുവെന്ന് നാമിന്നു തിരിച്ചറിയുന്നു.

സമ്പത്തിനെക്കുറിച്ചുള്ള പുതിയ സങ്കല്പം, അത് പുനരുത്പാദിപ്പിക്കുന്നുവെന്നതാണ്. അതാണ് ഗുണപരമായ, സൃഷ്ടിപരമായ സമ്പത്ത്. ജനങ്ങളുടെ ക്ഷേമവും ജീവിതഗുണവും പടിപടിയായി വികസിക്കുകയെന്ന ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രകൃതിമനുഷ്യ ബന്ധമാണ് ആത്യന്തികമായി വേണ്ടത്. സാമൂഹികപുരോഗതിയുടെ അടിസ്ഥാനം ജനങ്ങളുടെ ശാക്തീകരണമാണ്. തങ്ങള്‍ക്കും തങ്ങളുടെ മക്കള്‍ക്കും വേണ്ടി സമ്പാദിച്ചുകൂട്ടാന്‍ ശ്രമിക്കുന്ന ഈ അത്യാര്‍ത്തിസമൂഹം മനസ്സിലാക്കുന്നില്ല, ആ മക്കള്‍ക്കും മക്കളുണ്ടാകുമെന്നും അവരുടെ മക്കള്‍ക്കും ക്ഷേമവും നിലനില്പും ഉണ്ടാകണമെന്നുമുള്ള വസ്തുത. ആ തിരിച്ചറിവിലേ 700കോടി സ്വപ്നങ്ങളും പൂവണിയൂ.



1

 

ga