സലീംരാജിനെയും ജിക്കുമോനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് സോളാര്‍ പ്രതി ബിജു

Posted on: 23 Jul 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ യഥാര്‍ഥ പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍അംഗങ്ങളായ സലീംരാജിനെയും ജിക്കുമോനെയും അറസ്റ്റു ചെയ്യാത്തതെന്തെന്നും ബിജു ചോദിക്കുന്നു. സോളാര്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടി ശാലു മേനോന് കൊടുത്തയച്ച കത്തിലാണ് ബിജു ഇക്കാര്യം പറയുന്നത്.

സഹതടവുകാരന്‍ വഴിയാണ് ശാലുവിന് ബിജു കത്ത് കൊടുത്തയച്ചത്. ശാലുവിന്റെ അറസ്റ്റ് ഒഴിവാക്കാനാണ് താന്‍ കീഴടങ്ങിയതെന്ന് കത്തില്‍ ബിജു പറയുന്നു. തന്റെ മീശ വടിപ്പിച്ചത് പോലീസാണെന്നും ബിജു കത്തില്‍ പറയുന്നു.

ശാലുവിന് താന്‍ നല്‍കിയ സഹായങ്ങളുടെ ഒരു ശതമാനംപോലും പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. തന്നെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അതു മാറ്റണമെന്നും കത്തില്‍ ശാലുവിനോട് ബിജു അപേക്ഷിക്കുന്നു.

സരിത എസ് നായരുടെ ഡ്രൈവര്‍ ശ്രീജിത്തിന്റെ സാമ്പത്തിക വളര്‍ച്ച അന്വേഷിക്കണമെന്നും കത്തില്‍ ബിജു പറയുന്നു. ജാമ്യത്തിലിറങ്ങാന്‍ തന്നെ സഹായിക്കണമെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജു രാധാകൃഷ്ണനൊപ്പം ഏതാനും ദിവസം തടവില്‍ കഴിഞ്ഞ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സഞ്ജു ഇന്നലെ ബിജു രാധാകൃഷ്ണന്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും സരിതയും മുന്‍മന്ത്രി ഗണേഷ് കുമാറും ചേര്‍ന്ന് സോളാര്‍ പദ്ധതിക്കായി ബാലരാമപുരത്ത് സ്ഥലം വാങ്ങിയതായി ബിജു പറഞ്ഞെന്നാണ് സഞ്ജു മാധ്യമങ്ങളെ അറിയിച്ചത്. ചാണ്ടി ഉമ്മന്‍ ആരോപണം നിഷേധിച്ചു.

മാത്രമല്ല, ഗണേഷിനെ മന്ത്രിമന്ദിരത്തില്‍ കയറി തല്ലിയ ഭര്‍ത്താവ് താനാണെന്ന് ബിജു പറഞ്ഞതായും സഞ്ജു വെളിപ്പെടുത്തിയിരുന്നു. തന്റെ ആത്മവീര്യം തകര്‍ക്കാനാണ് ശാലു മേനോനെ അറസ്റ്റുചെയ്തതെന്നതായിരുന്നു ബിജു പറഞ്ഞതായി പുറത്തുവന്ന മറ്റൊരു സംഗതി



 

ga