കുളിര്‍മഴപോലെ പെരുമ്പുഴ പ്രമോദിന്റെ സംഗീതാര്‍ച്ചന

Posted on: 13 Jan 2014


ശബരിമല: ശബരീശസന്നിധിയില്‍ പെരുമ്പുഴ പ്രമോദിന്റെ സംഗീതാര്‍ച്ചന തീര്‍ഥാടകര്‍ക്ക് കുളിര്‍മഴയായി.

കാഞ്ചികാമകോടി ആസ്ഥാനവിദ്വാന്‍പട്ടം ലഭിച്ചശേഷം ആദ്യമായാണ് പ്രമോദ് ശബരിമലയില്‍ പാടാന്‍വരുന്നത്. തുടര്‍ച്ചയായി ആറാം തവണയാണ് പൂങ്കാവനത്തിലെ ഗാനാര്‍പ്പണം.

ഹംസധ്വനിരാഗത്തിലുള്ള വാതാപി ഗണപതിം, മോഹനത്തില്‍ ശരണം ശരണം കലിയുഗ വരദ, മുഖശിയിലെ ശരണമയ്യപ്പ, ഹിന്ദോളത്തില്‍ സാമഗാന ലോലനേ തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആലപിച്ച് തീര്‍ഥാടകരുടെ കൈയടിനേടി.

കുഴിമതിക്കാട് വി.ടി.രാജതലാല്‍ (വയലിന്‍), കൊച്ചിന്‍ ബാലകൃഷ്ണകമ്മത്ത് (മൃദംഗം), പറവൂര്‍ ഗേപകുമാര്‍ (മുഖര്‍ശംഖ്) എന്നിവരായിരുന്നു അകമ്പടിക്കാര്‍.

കൊല്ലം കാരിക്കോട് ടി.കെ.എം. പബ്ലിക് സ്‌കൂളിലെ സംഗീതാധ്യാപകനാണ് പ്രമോദ്.
അപ്പാച്ചിമേട്ടില്‍ ഹൃദ്രോഗചിസിത്സാ ക്യാമ്പ് നടത്തിവരുന്ന ലക്ഷ്മിആസ്പത്രിജീവനക്കാരും ഭക്തിഗാനസുധ അവതരിപ്പിച്ചു. മലചവിട്ടി ക്ഷീണിതരായി എത്തുന്നവര്‍ക്ക് ആശ്വാസമായി ഈ ഗാനസുധ.

എറണാകുളം ആസ്ഥാനമായ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുമാര്‍, നഴ്‌സുമാര്‍, പി.ആര്‍.ഒ. ഉള്‍പ്പെടെ 15 ജീവനക്കാരുടെ 24 മണിക്കൂര്‍ സേവനം അപ്പാച്ചിമേട്ടിലെ ക്യാമ്പിലുണ്ട്.

എല്ലാ വര്‍ഷവും മുടങ്ങാതെ ഇവര്‍ ശ്രീധര്‍മശാസ്താ ഓഡിറ്റോറിയത്തില്‍ ഗാനസുധ അവതരിപ്പിക്കുന്നു.




zoomin
Virtual Tour

 

ga