ആണവക്കരാറുമായി മുന്നോട്ട്: മോദിയും ഒബാമയും

Posted on: 25 Jan 2015



ന്യൂഡല്‍ഹി: ഇന്ത്യ - യു.എസ് ആണവക്കരാറുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത പ്രസ്താവനയില്‍ ഒബാമയും മോദിയും.

സപ്തംബറിലെ തന്റെ യുഎസ് സന്ദര്‍ശനത്തിന് ശേഷം ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പലതവണ വളരെ വിശദമായി ചര്‍ച്ചകള്‍ നടന്നെന്നും ഇന്ത്യ ശുഭാപ്തി വിശ്വാസത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കരാറില്‍ ഒപ്പുവെച്ച് ആറുവര്‍ഷത്തിന് ശേഷം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന്റെ സംതൃപ്തി വലുതാണ്.

ആഗോള ഭീകരതയ്‌ക്കെതിരെയും ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ. ഇക്കാര്യത്തില്‍ അമേരിക്കയുടെ വൈദഗ്ധ്യം ഇന്ത്യ ഉപയോഗപ്പെടുത്തും. അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ സേവനവും പ്രയോജനപ്പെടുത്തും. പ്രതിരോധമേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കും. നിക്ഷേപ സാമ്പത്തിക സഹകരണ ചര്‍ച്ചകള്‍ തുടരും.


ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ഇതിനോടകം തന്നെ മെച്ചപ്പെട്ടു. ഒരുവര്‍ഷത്തിനിടെ പത്തുശതമാനം വര്‍ദ്ധനവാണ് വാണിജ്യമേഖലയിലുണ്ടായത്. പ്രതിരോധമേഖലയില്‍ ഉത്പാദനത്തിലും വികസനത്തിലും സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. തനിക്കും ഒബാമയ്ക്കുമിടെ ഡയറക്ട് ഹോട്ട് ലൈന്‍ ബന്ധം സ്ഥാപിക്കാനും തീരുമാനമായതായി മോദി പറഞ്ഞു.

എല്ലാ ഇന്ത്യാക്കാര്‍ക്കും നമസ്‌തെ പറഞ്ഞാണ് ഒബാമ പ്രസ്താവന തുടങ്ങിയത്. ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പിന്തുണ അമേരിക്ക ആവശ്യപ്പെടുന്നു. യുഎന്നില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണ അദ്ദേഹം അറിയിച്ചു. അഫ്ഗാനിസ്താനിന്റെ വികസനത്തിനായി ഇന്ത്യ നല്‍കിയ സേവനത്തിന് നന്ദി പറഞ്ഞാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.

ഇന്നും ഇന്ത്യയെ നയിക്കുന്നത് ഗാന്ധിദര്‍ശനം: ഒബാമ




ന്യൂഡല്‍ഹി: 'മഹാത്മാഗാന്ധിയുടെ ദര്‍ശനമാണ് ഇന്നും ഇന്ത്യയെ നയിക്കുന്നത്. പണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ പറഞ്ഞത് ഇന്നും പ്രസക്തമാണ്- ഗാന്ധിദര്‍ശനം ലോകത്തിന് ലഭിച്ച പാരിതോഷികമാണ്. എല്ലാ രാജ്യങ്ങളും പരസ്പര സ്‌നേഹത്തോടെയും സമാധാനത്തോടെയും എല്ലാ കാലത്തും ജീവിക്കട്ടെ.' - രാജ്ഘട്ടിലെ സന്ദര്‍ശകപുസ്തകത്തില്‍ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമ കുറിച്ചു.

രാവിലെ ഇന്ത്യയിലെത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗികസന്ദര്‍ശനം രാഷ്ട്രപിതാവിന്റെ സമാധിയിലേക്കായിരുന്നു. സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ച നടത്തി. രാജ്ഘട്ടിലെ പ്രതിനിധികള്‍ അദ്ദേഹത്തിന് ചര്‍ക്ക സമ്മാനിച്ചു. തുടര്‍ന്ന് മോദിയുടെ സാന്നിധ്യത്തില്‍ വളപ്പില്‍ അദ്ദേഹം വൃക്ഷതൈ നട്ടു.



കാലത്ത് 9.45നാണ് ഭാര്യ മിഷേലിനൊപ്പം പാലം വിമാനത്താവളത്തില്‍ അദ്ദേഹം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്ത് ഇന്ത്യയിലേയ്ക്ക് അദ്ദേഹത്തെ സ്വീകരിച്ചു. അല്‍പനേരം ഹോട്ടല്‍ മൗര്യയില്‍ വിശ്രമിച്ചശേഷം രാഷ്ട്രപതി ഭവനിലെത്തിയ ഒബാമയ്ക്ക് ഗണ്‍ സെല്യൂട്ട് നല്‍കി. ഇതിനുശേഷമായിരുന്നു രാജ്ഘട്ട് സന്ദര്‍ശനം. ഉച്ചയോടെ ഹൈദരാബാദ് ഹൗസില്‍ മോദിയും ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച അരങ്ങേറി.

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥിയാണ് ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഒബാമ എത്തിയത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയാകുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. അമേരിക്കന്‍ പ്രസിഡന്റായശേഷം ഇത് രണ്ടാം തവണയാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.

ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ന്യൂഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒബാമയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡുകളെല്ലാം പോലീസ് തടഞ്ഞിരിക്കുകയാണ്.




 

ga