Crime News

ആനവേട്ട: ഒരു പ്രതി അറസ്റ്റില്‍ രണ്ട് തോക്ക് കണ്ടെടുത്തു

Posted on: 04 Aug 2015


കോതമംഗലം: ആനവേട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. രണ്ട് പേര്‍ നിരീക്ഷണത്തില്‍. കുട്ടമ്പുഴ കൂവപ്പാറ മണ്ഡാനത്തുകുടി ജോര്‍ജ് (43) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ 33 പ്രതികള്‍ അറസ്റ്റിലായി. പ്രതിപ്പട്ടികയില്‍ 43 പേരാണുള്ളത്. വാസു, ജിജോ, എല്‍ദോസ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കൊപ്പം മൂന്നുതവണ ആനവേട്ടയ്ക്കായി ജോര്‍ജും കാട്ടില്‍ പോയയി കുറ്റസമ്മതം നടത്തി.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

വനത്തില്‍ ഒളിപ്പിച്ചിരുന്ന രണ്ട് തോക്കുകളും തിരകളും ജോര്‍ജ് അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. ഇവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആനവേട്ട സംഭവം പുറത്തായതോടെ അങ്കമാലി പാലിശ്ശേരിയിലുള്ള ഭാര്യവീട്ടിലാണ് ജോര്‍ജ് ആദ്യം ഒളിവില്‍ കഴിഞ്ഞിരുന്നത്.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഒളിത്താവളങ്ങള്‍ മാറി. തിങ്കളാഴ്ച ഉച്ചയ്ക്ക് പെരുമ്പാവൂര്‍ ടൗണില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂര്‍ ഫ്ലൂയിങ് സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിമ്പാനി വനത്തില്‍ തെളിവെടുപ്പിന് കൊണ്ടു പോയി. വാസു ഉള്‍പ്പെടെയുള്ള പ്രതികള്‍ ആനവേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന മുഴുവന്‍ തോക്കുകളും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇത് കേസിന്റെ മുന്നോട്ടുള്ള ഗതിയെ സാരമായി ബാധിച്ചിരിക്കുമ്പോഴാണ് ജോര്‍ജ് മുഖേന തോക്ക് കണ്ടെത്താനായത്. ജോര്‍ജ് ആദ്യം തോക്കിന്റെ കാര്യം ചോദ്യം ചെയ്യലില്‍ സമര്‍ത്ഥമായി മറച്ചുെവച്ചിരുന്നു. പിടിച്ചു നില്‍ക്കാനാവാതെ വന്നപ്പോഴാണ് സമ്മതിച്ചത്. വലിയൊരു പാറയുടെ മുകളില്‍ നിന്ന് രണ്ട് തോക്കും വെടിമരുന്നും പൊട്ടാസും തിരകളും ഇതിനൊപ്പം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന 10 എം.എം. വാര്‍ക്ക കമ്പിയുടെ മുറിച്ച കഷ്ണങ്ങളും കണ്ടെടുത്തു. വെടിമരുന്നും മറ്റും പാറയിടുക്കില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാറമുകളില്‍ പെട്ടെന്ന് ഒരാള്‍ക്ക് കയറാന്‍ പറ്റാത്ത വിധം ദുര്‍ഘടമാണ്. തോക്ക് രണ്ടും വാസുവിന്റേതാണെന്നാണ് ജോര്‍ജ് മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് വാസുവിന്റെ ബന്ധു ജിബിന്റെ പിണ്ടിമനയിലെ വാടക വീട്ടില്‍ നിന്ന് വാസുവിന്റേതെന്ന് പറയുന്ന ഒരു തോക്ക് കണ്ടെടുത്തിരുന്നു. ഇത് വാസുവിന്റെ തോക്കല്ല മറ്റാരുടെയോ തോക്കാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജോര്‍ജിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

 

 




MathrubhumiMatrimonial