Crime News

സ്വര്‍ണക്കടത്ത്: 3 പേരെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും

Posted on: 18 Jul 2015


നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ 3 പേരെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും. മൂവാറ്റുപുഴ സ്വദേശികളായ അബിന്‍സ്, അജിന്‍സ്, യാസിര്‍ എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുക. ഇതിനുള്ള നടപടികള്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സ്വീകരിച്ച് തുടങ്ങി. മൂവരും കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം കടത്തുന്ന മൂവാറ്റുപുഴ സംഘത്തില്‍ പെട്ടവരാണ്. 'ആനിക്കാട് സഹോദരങ്ങള്‍' എന്ന് അറിയപ്പെടുന്ന അബിന്‍സും അജിന്‍സും സ്വര്‍ണ ക്കടത്തിന്റെ സൂത്രധാരനായ നൗഷാദിന്റെ കൂട്ടാളികളാണ്. അബിന്‍സ് നൗഷാദിന്റെ മാനേജരാണ്. അബിന്‍സും അജിന്‍സും ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പലവട്ടം സ്വര്‍ണം കടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ദുബായില്‍ നിന്ന് സ്വര്‍ണം കൊടുത്തുവിട്ടിരുന്നത് യാസിര്‍ ആണ്. കുഴല്‍പ്പണം ഇടപാടിലും സ്വര്‍ണക്കടത്തിലും നൗഷാദിന്റെ ഗുരുവായ കുഞ്ഞ്മുഹമ്മദിന്റെ മകനാണ് യാസിര്‍. അബിന്‍സ്, അജിന്‍സ്, യാസിര്‍ എന്നിവര്‍ ദുബായിലാണെന്നാണ് വിവരം. അബിന്‍സ്, അജിന്‍സ്, യാസിര്‍ എന്നിവര്‍ക്ക് രണ്ട് വട്ടം സമന്‍സ് അയച്ചിരുന്നു. ഇവര്‍ ഹാജരാകാത്തതിനാലാണ് കോടതി മുഖേന ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ അന്വേഷണസംഘം നടപടികള്‍ തുടങ്ങിയത്. ഇവര്‍ ഉള്‍പ്പെടെ 13 പേരാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും പിടിയിലാകാനുള്ളത്. ഇതില്‍ ഏതാനും പേര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനിടെ വിദേശികളെ ഉപയോഗപ്പെടുത്തി ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് സ്വര്‍ണം കടത്തുന്നവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം നടപടികള്‍ തുടങ്ങി. ദുബായില്‍ ബിസിനസ് നടത്തുന്ന ഇടപ്പള്ളി സ്വദേശിയായ മുഹമ്മദ് താരിഖും പിതാവ് അക്ബറുമാണ് വിദേശികളെ ഉപയോഗപ്പെടുത്തി ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് സ്വര്‍ണം കടത്തുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് സഹായികളായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. തിങ്കളാഴ്ച 10 കിലോ സ്വര്‍ണവുമായി പിടിയിലായ അയര്‍ലന്‍ഡ് സ്വദേശി എഡ്വിന്‍ ആന്‍ഡ്രുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും.

 

 




MathrubhumiMatrimonial