Crime News

ജയില്‍രേഖ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് സോളാര്‍ കമ്മീഷന്‍

Posted on: 26 Jun 2015


കൊച്ചി: ജയില്‍ രേഖ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നസീറ ബീവിയുടെ മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. എന്നാല്‍ രേഖ തിരുത്തിയതായി കണ്ടെത്തിയെന്നാണ് വാര്‍ത്ത വന്നത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നവര്‍ വസ്തുനിഷ്ഠമായി വിവരങ്ങള്‍ നല്‍കണമെന്നും കമ്മീഷന് രാഷ്ട്രീയ താത്പര്യമില്ലെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.

പത്തനംതിട്ട ജയിലില്‍ കഴിയവേ സരിത എസ്. നായര്‍ ഉന്നത വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ച് 21 പേജുള്ള കത്തെഴുതിയത് വിവാദമായിരുന്നു. ഇതിനു ശേഷമാണ് സരിതയെ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് കോടതിയില്‍ നല്‍കാന്‍ സരിത നാല് പേജുള്ള മറ്റൊരു കത്തും എഴുതിയിരുന്നു. ആ കത്തെഴുതിയതിന് തലേന്ന് സരിതയെ സന്ദര്‍ശിച്ചവരെക്കുറിച്ച് രജിസ്റ്ററില്‍ തിരുത്തലുകളുണ്ടായിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത.

കേസിലെ സുപ്രധാന രേഖ വേണ്ടത്ര ഗൗരവത്തോടെയല്ല സൂക്ഷിച്ചിരുന്നതെന്ന് കമ്മീഷന്‍ പറഞ്ഞു. ജയില്‍ രേഖയുടെ പല ഭാഗങ്ങളും കീറിപ്പറിഞ്ഞ നിലയിലായിരുന്നു. എന്നാല്‍, ഇത് ഈ കേസിനെക്കുറിച്ച് പ്രത്യേകമായി പറഞ്ഞതല്ലെന്നും പൊതുവായുള്ള അവസ്ഥ സൂചിപ്പിച്ചതാണെന്നും ജസ്റ്റിസ് പറഞ്ഞു. കേസ് സംബന്ധിച്ച ഒരു രേഖയും കമ്മീഷന്‍ ആര്‍ക്കും നല്‍കിയിട്ടില്ല. കേസിനെക്കുറിച്ച് കമ്മീഷന്റെ കണ്ടുപിടിത്തങ്ങള്‍ റിപ്പോര്‍ട്ടായി വരാനിരിക്കുന്നതേയുള്ളൂ. അതിന് മുമ്പ് കമ്മീഷന്‍ കണ്ടെത്തിയെന്ന മട്ടിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

രമേശിന്റെ നീക്കം കോടതിയലക്ഷ്യം: വി.എസ്.

തിരുവനന്തപുരം: സരിത എസ്. നായര്‍ തടവില്‍ കഴിയുന്ന സമയത്ത് അട്ടക്കുളങ്ങര വനിതാ സബ്ജയിലിലെ സന്ദര്‍ശക രജിസ്റ്ററില്‍ തിരിമറി നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍.

സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എന്‍.വി. രാജുവിനെതിരെ അഭിഭാഷകന്‍ ജയശങ്കര്‍ നല്‍കിയ പരാതിയിന്മേല്‍ ഹൈക്കോടതി നടപടിയെടുത്തുകൊണ്ടിരിക്കുകയാണ്. ഈ കേസിലെ മുഖ്യതെളിവാണ് അട്ടക്കുളങ്ങര വനിതാ ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍. ജയില്‍ രജിസ്റ്ററില്‍?വെട്ടിത്തിരുത്തലുകള്‍ നടത്തുകയും പേജുകള്‍ കീറിക്കളയുകയും വീണ്ടും ബൈന്‍ഡ് ചെയ്യുകയും ചെയ്തതായും ചെയ്തതായി സോളാര്‍ ജുഡീഷ്യല്‍ മ്മീഷന്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രസ്തുത രജിസ്റ്ററിനെ സംബന്ധിച്ച് ജയില്‍ ഡി.ഐ.ജിയെക്കൊണ്ട് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി തീരുമാനിച്ചത് കോടതിയലക്ഷ്യമാണ്. ഇത് പ്രതികളെ സഹായിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും വേണ്ടിയുള്ള ശ്രമമാണെന്ന് വി.എസ്. കുറ്റപ്പെടുത്തി.

 

 




MathrubhumiMatrimonial