goodnews head

പാളത്തില്‍ വിള്ളല്‍; വീട്ടമ്മയുടെ ഇടപെടല്‍ അപകടം ഒഴിവാക്കി

Posted on: 11 Sep 2009


ഒല്ലൂര്‍: തീവണ്ടി പോകുന്ന സമയം പാളത്തില്‍നിന്നുയര്‍ന്ന അസാധാരണശബ്ദത്തിലെ അപകടമുന്നറിയിപ്പ് തിരിച്ചറിഞ്ഞ വീട്ടമ്മയുടെ ഇടപെടല്‍ അപകടം ഒഴിവാക്കി. ചിയ്യാരം നസ്രാണിപാലത്തിനു സമീപമാണ് പാളം മുറിഞ്ഞത്. ഇതിനു സമീപം താമസിക്കുന്ന കറുത്തേടത്ത് ജോസിന്റെ ഭാര്യ വിന്‍സി ബുധനാഴ്ച രാത്രിയാണ് പാളത്തിലെ ശബ്ദവ്യത്യാസം ശ്രദ്ധിച്ചത്.

വിവരം മറ്റുള്ളവരോട് പറഞ്ഞുവെങ്കിലും ആരും കാര്യമാക്കിയില്ല. പിറ്റേന്ന് രാവിലെയായപ്പോള്‍ ശബ്ദം കൂടിവന്നു. എന്നിട്ടും മറ്റുള്ളവര്‍ കുഴപ്പം തിരിച്ചറിയാതായപ്പോള്‍ വിന്‍സി സ്വയം പാളത്തിലെത്തി പരിശോധിക്കുകയായിരുന്നു.

ഒരിഞ്ച് അകലത്തില്‍ പാളം മുറിഞ്ഞ നിലയിലായിരുന്നു. സമയം വൈകുംതോറും വിള്ളല്‍ വര്‍ധിക്കുമെന്ന് ചിന്തിച്ച വിന്‍സി ഗാങ്മാന്‍ വരുന്നതു കാത്തുനിന്നില്ല. റെയില്‍വേ സ്റ്റേഷനുകളുടെയോ ഉദ്യോഗസ്ഥരുടെയോ ഫോണ്‍ നമ്പര്‍ കൈവശമില്ലായിരുന്നു. അടുത്തുള്ള ഒല്ലൂര്‍ റെയില്‍വേ ഗേറ്റിനടുത്തേക്ക് ഏറെ ദൂരമുണ്ട്.

വീട്ടിലെത്തി ഫോണില്‍നിന്ന് '100' ഡയല്‍ ചെയ്യാനാണ് തോന്നിയത്. ഫോണെടുത്ത പോലീസുകാരനോട് ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞു. കുറേ കഴിഞ്ഞപ്പോള്‍ വിന്‍സിയുടെ വീട്ടിലെ ഫോണിലേക്ക് റെയില്‍വേ സ്റ്റേഷനില്‍നിന്ന് വിളിയെത്തി. സംഭവസ്ഥലം കൃത്യമായി പറഞ്ഞുകൊടുത്തു. ഇതിനിടെ ഗാങ്മാന്‍ ഡ്യൂട്ടിക്കെത്തി. മൊബൈലില്‍നിന്ന് അദ്ദേഹം പലര്‍ക്കും വിവരം കൈമാറി. വിള്ളല്‍ കണ്ടഭാഗത്ത് ചുവന്നകൊടി കുത്തി അപായസൂചന നല്‍കുകയും ചെയ്തു.

ഉടന്‍തന്നെ റെയില്‍വെ അധികൃതരെത്തി പാളത്തിന്റെ ഇരുഭാഗത്തും പ്ലേറ്റുകളിട്ട് അപകടം ഒഴിവാക്കി. അതുവരെ ബാംഗ്ലൂര്‍-കന്യാകുമാരി വണ്ടി തൃശ്ശൂരില്‍ പിടിച്ചിട്ടു. പാളത്തില്‍ കുറച്ചുഭാഗം മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. അതിനാല്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഇതുവഴി വണ്ടികള്‍ കടത്തിവിട്ടത്.

വിന്‍സിയുടെ ഭര്‍ത്താവ് ജോസ് പെയിന്റിങ് തൊഴിലാളിയാണ്. നിസ്‌നി, നിവിഷാല്‍ എന്നിവരാണ് മക്കള്‍.

 

 




MathrubhumiMatrimonial