Ramzan Banner

അതിരുകളില്ലാത്ത വിട്ടുവീഴ്ച ദൈവികഗുണം

Posted on: 02 Sep 2009

ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്‌



'എന്റെ അടിമകളെ താങ്കള്‍ അറിയിക്കുക; നിശ്ചയം ഞാന്‍ പൊറുക്കുന്നവനും കാരുണ്യവാനുമാണ്. എന്റെ ശിക്ഷ ഏറെ വേദനാജനകവുമാണ്.' (വി:ഖു: 15:49,50).

''അവന്‍ (ദൈവം) പറഞ്ഞു: ഞാന്‍ ഉദ്ദേശിച്ചവരെ എന്റെ ശിക്ഷയ്ക്ക് വിധേയമാക്കും. എന്റെ കാരുണ്യം സര്‍വ്വത്ര വിശാലമായതാണ്.'' (വി.ഖു: 7:156).

കോപിക്കുക, ശിക്ഷിക്കുക എന്നിവയെക്കാള്‍ ദൈവത്തില്‍ മികച്ചുനില്‍ക്കുന്ന ഗുണവിശേഷണങ്ങള്‍ കാരുണ്യം, വിട്ടുവീഴ്ച എന്നിവയാണ്. വിശുദ്ധഗ്രന്ഥം ദൈവിക വിശേഷണങ്ങളായി ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചതും ഇവയെത്തന്നെ.

അവന്റെ സൃഷ്ടികളിലും ഈ മേന്മ സര്‍വ്വത്ര സ്വാധീനിക്കണമെന്നാണ് ദൈവികതാല്‍പര്യം. സഹജീവികള്‍ക്ക് മാപ്പ് നല്‍കാനും പൊറുത്തുകൊടുക്കാനും ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. 'നിങ്ങള്‍ മാപ്പാക്കുകയും തിരിഞ്ഞുകളയുകയും പൊറുത്തുകൊടുക്കുകയുമാണെങ്കില്‍ നിശ്ചയം അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണെന്ന' (വി:ഖു: 64:14)ലെ ഓര്‍മപ്പെടുത്തല്‍ ഉദാഹരണം.

ദൈവത്തിന്റെ വിട്ടുവീഴ്ചയുടെ വിശാലമനോഭാവത്തെ സൂചിപ്പിക്കുന്ന ഒരു ഗതകാലസംഭവം തിരുനബി വിവരിച്ചിട്ടുണ്ട്. അബു സഈദ്(റ) ഉദ്ധരിക്കുന്നു: പ്രവാചകന്‍ പറഞ്ഞു: പൂര്‍വ്വകാലസമൂഹത്തില്‍ തൊണ്ണൂറ്റിഒമ്പത് ആളുകളെ കൊന്ന ഒരാള്‍ ജീവിച്ചിരുന്നു. പശ്ചാത്താപപരവശനായ അദ്ദേഹം പ്രാപ്തനായൊരു പണ്ഡിതനെ അന്വേഷിച്ചു. ഒടുവില്‍ ഒരു പുരോഹിതനെ കണ്ടെത്തി.
തൊണ്ണൂറ്റിഒമ്പത് ആളുകളെ വധിച്ചവന്റെ പശ്ചാത്താപം ദൈവം സ്വീകരിക്കുകമോ എന്ന് അദ്ദേഹത്തോടന്വേഷിച്ചു. ഇല്ലെന്ന മറുപടി കേട്ടപ്പോള്‍ കോപിഷ്ഠനായ അയാള്‍ പുരോഹിതനെയും വകവരുത്തി നൂറുപൂര്‍ത്തിയാക്കി.

അസ്വസ്ഥചിത്തനായ അദ്ദേഹം വീണ്ടും പണ്ഡിതരെ അന്വേഷിച്ചു. അവസാനം മറ്റൊരാളെ കണ്ടെത്തി. അദ്ദേഹത്തോടും ചോദ്യം ആവര്‍ത്തിച്ചു. പാപിക്കും പശ്ചാത്താപത്തിനുമിടയില്‍ മറ സൃഷ്ടിക്കാന്‍ ആര്‍ക്കാണ് കഴിയുക എന്നാണ് ആ പുരോഹിതന്‍ തിരിച്ചുചോദിച്ചത്.

തുടര്‍ന്ന് പരിഹാരക്രിയയും നിര്‍ദ്ദേശിച്ചു. ഉത്തമദൈവദാസര്‍ മാത്രം താമസിക്കുന്ന ഒരു സ്ഥലം സൂചിപ്പിച്ചു. അവിടെപ്പോയി ശിഷ്ടകാലം ചെലവഴിക്കാനായിരുന്നു നിര്‍ദ്ദേശം. കല്പനമാനിച്ച് ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ട അദ്ദേഹം പക്ഷേ,
വഴിമധ്യേ മരണപ്പെട്ടു.

ആത്മാവിനെ ഏറ്റെടുക്കേണ്ട മാലാഖമാര്‍ ഇതോടെ തര്‍ക്കത്തിലായി. പൂര്‍വ്വകാലജീവിതത്തിന്റെ പേരില്‍ ശിക്ഷയുടെ വിഭാഗവും പുതിയ മനംമാറ്റത്തിന്റെ പേരില്‍ കാരുണ്യത്തിന്റെ വിഭാഗവും അവകാശവാദമുന്നയിച്ചു. ഒടുവില്‍ ദൈവം പ്രശ്‌നത്തിന് തീര്‍പ്പാക്കാനായി ഒരു മാലാഖയെത്തന്നെ അയച്ചു. അദ്ദേഹം പുറപ്പെട്ട നാട്ടില്‍നിന്ന് ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം അളന്ന്, മൃതശരീരം കിടക്കുന്ന സ്ഥലത്തുനിന്ന് എങ്ങോട്ടാണ് കുറഞ്ഞ അകലം എന്ന് കണക്കാക്കാനായിരുന്നു നിര്‍ദ്ദേശം. പരിശോധിച്ചപ്പോള്‍ ലക്ഷ്യസ്ഥാനത്തോട് അല്പം അടുത്താണ് അദ്ദേഹത്തിന്റെ മൃതദേഹം കിടക്കുന്നത്. അതോടെ കാരുണ്യത്തിന്റെ മാലാഖമാര്‍ അദ്ദേഹത്തിന്റെ ആത്മാവിനെ ഏറ്റെടുത്തു. (ബുഖാരി, മുസ്‌ലിം).






MathrubhumiMatrimonial