goodnews head

അങ്ങാടിക്കുരുവികള്‍ക്ക് കോട്ടയത്ത് കൂടും റോഡും

Posted on: 08 Mar 2015


കോട്ടയം: അങ്ങാടിക്കുരുവികള്‍ക്ക് ചേക്കേറാന്‍ സര്‍ക്കാര്‍വക കൂടുകള്‍. കുരുവികള്‍ പാര്‍ക്കുകയും മുകളില്‍ക്കൂടി പറക്കുകയും ചെയ്യുന്ന സ്ഥലമാണിതെന്ന് ഓര്‍ക്കാന്‍ റോഡിന് അവയുടെ പേരും നല്‍കി. കോട്ടയം മാര്‍ക്കറ്റിലാണ് ചെറിയ കുരുവികള്‍ക്കായി ഇവയെല്ലാം ഒരുക്കിയത്.

കേരള വനംവന്യജീവി വകുപ്പിന്റെ കുരുവിക്കൊരുകൂട് പദ്ധതിപ്രകാരമാണ് കൂടുകള്‍ തയ്യാറാക്കിയത്. വംശനാശം തടയാന്‍വേണ്ടിയാണീ നടപടികള്‍.സംസ്ഥാനമൊട്ടാകെ പദ്ധതി നടപ്പാക്കിവരുന്നു. കോട്ടയംജില്ലയില്‍ നൂറ് കൂടുകള്‍ സ്ഥാപിക്കും. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മുണ്ടക്കയം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലാണിത്.

കോട്ടയത്ത് പഴയ അങ്ങാടിറോഡില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാപാരിയായ ദിനേശിന് ആദ്യകൂട് നല്‍കി.വര്‍ഷങ്ങളായി സ്വന്തം കടയോടുചേര്‍ന്ന് കുരുവികള്‍ക്ക് അഭയം നല്‍കുന്ന വ്യാപാരി ജോമി മാത്യുവിന് വനംവന്യജീവി വകുപ്പിന്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു.

മുതിര്‍ന്ന വ്യാപാരി മുഹമ്മദലിയെ പൊന്നാടയണിയിച്ചു. ജോമിയുടേയും മറ്റുവ്യാപാരികളുടേയും നേതൃത്വത്തില്‍ മാര്‍ക്കറ്റിലെ എ ബ്ലോക്ക് കെട്ടിടത്തില്‍ 50 കൂടുകള്‍ പക്ഷികള്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്. മാര്‍ക്കറ്റില്‍ വഴിയോരക്കച്ചവടം നടത്തുന്നവരുള്‍പ്പെടെ എല്ലാ വ്യാപാരികളും പദ്ധതിയുമായി സഹകരിക്കുന്നു.

എം.എല്‍. റോഡുമുതല്‍ ടി.ബി. റോഡുവരെയുള്ള ഭാഗത്തിന് അങ്ങാടിക്കുരുവി റോഡെന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.യോഗത്തില്‍ ജോസ് കെ.മാണി എം.പി. അദ്ധ്യക്ഷത വഹിച്ചു.
കെ.സുരേഷ് കുറുപ്പ് എം.എല്‍.എ., വനംവന്യജീവി വകുപ്പ് മേധാവി ഡോ.ബി.എസ്.കോറി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി.വാര്യര്‍, തോമസ് ചാഴികാടന്‍, അഡീഷണല്‍ പി.സി.സി.എഫ്. ജുപ്ഡി പ്രസാദ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.ഫില്‍സണ്‍ മാത്യൂസ്, കൗണ്‍സിലര്‍മാരായ എന്‍.എസ്.ഹരിശ്ചന്ദ്രന്‍, വി.കെ.അനില്‍കുമാര്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വി.ജി.അനില്‍കുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ ചാത്തങ്കോട്ടുമാലി എന്നിവര്‍ പ്രസംഗിച്ചു. ട്രീ കമ്മിറ്റിയംഗങ്ങളായ ഡോ.ബി.ശ്രീകുമാര്‍, കെ.ബിനു എന്നിവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial