NagaraPazhama

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ലാഭം കൊയ്തിരുന്ന കാലം

Posted on: 01 Jul 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



അന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വന്‍ ലാഭമായിരുന്നു. തിരുവിതാംകൂറിന്റെ മുദ്രയുള്ള ബസ്സുകളും പാന്റ്‌സും ഷര്‍ട്ടും തൊപ്പിയും ധരിച്ച് ബസ്സ് ഓടിക്കുന്ന െ്രെഡവര്‍മാരും ഇംഗ്ലീഷ് സംസാരിക്കുന്ന കണ്ടക്ടര്‍മാരും എല്ലാം വാഹന ഗതാഗതരംഗത്ത് പുതിയ അധ്യായം സൃഷ്ടിച്ചു. കണ്ടക്ടര്‍മാര്‍ക്ക് വിമാനത്തിലെ പൈലറ്റിന്റെ സമാനമായ സ്ഥാനം ജനം നല്‍കിയിരുന്നു. അവരുടെ പെരുമാറ്റവും സ്‌നേഹത്തോടുള്ള ഭാഷയും ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ബി.എ. പാസ്സായവരെ മാത്രമേ ആദ്യകാലത്ത് കണ്ടക്ടറായി നിയമിച്ചിരുന്നുള്ളൂ.
ബസ്സുകള്‍ തോന്നുന്നിടത്ത് നിര്‍ത്തി ആളെ കയറ്റുകയും പോലീസ് ഇന്‍സ്‌പെക്ടറുടെയും അധികാരിയുടെയും വീട്ടിനുമുമ്പില്‍ അവരെ പ്രതീക്ഷിച്ച് മണിക്കൂറോളം ഇടുകയും കൃത്യനിഷ്ഠ പാലിക്കാതിരിക്കുകയും ചെയ്തിരുന്ന സ്വകാര്യബസ്സ് സര്‍വീസുകളില്‍ നിന്നും യാത്രക്കാര്‍ക്ക് മോചനമായിട്ടായിരുന്നു തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളുടെ വരവ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ സര്‍ക്കാര്‍ ബസ്സുകളെ വളരെയധികം ഇഷ്ടപ്പെട്ടു.

റോഡില്‍ ബസ്സുകള്‍ സ്‌റ്റോപ്പുകളില്‍ മാത്രമേ നിര്‍ത്തൂവെന്ന സ്ഥിതിവന്നതും ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളുടെ വരവോടുകൂടിയായിരുന്നു. തീവണ്ടി യാത്രപോലെ കൃത്യസമയത്ത് നിശ്ചിതസ്ഥലത്ത് എത്താന്‍ കഴിയുമെന്ന സ്ഥിതിയുണ്ടാക്കിയത് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളാണ്. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ഉണ്ടായിരുന്നതിനാല്‍ ഈ ബസ്സുകള്‍അവര്‍ക്കും അനുഗ്രഹമായിരുന്നു. സ്വകാര്യ ബസ്സുകളുടെ കൊള്ളലാഭവും കൃത്യനിഷ്ഠയില്ലായ്മയും തടയുന്നതിനുവേണ്ടി ദിവന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണ് തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന് രൂപം നല്‍കിയത്.

ബസ്സ് മുതലാളിമാര്‍ ഇതിനെതിരെ രംഗത്തെത്തി. തിരുവിതാംകൂര്‍ നിയമസഭയില്‍പ്പോലും സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് രൂപവത്കരണത്തിനെതിരെ ശബ്ദം ഉയര്‍ന്നു. എന്നാല്‍ അതിലൊന്നും സര്‍ക്കാര്‍ കുലുങ്ങിയില്ല.
സംസ്ഥാനത്തിലെ വാഹനഗതാഗതം ദേശീയാടിസ്ഥാനത്തിന്മേല്‍ സംഘടിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് രൂപവത്കരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ ബസ്സുടമകളുടെ പരസ്പര മത്സരവും അന്യായമായ ലാഭേച്ഛയും കാരണം ജനങ്ങള്‍ക്ക് വാഹനഗതാഗതം ദുഷ്‌കരമായിരിക്കുന്നുവെന്നും അതിനാല്‍ റോഡുമാര്‍ഗമുള്ള ഗതാഗതത്തിന് നിയന്ത്രണം ഏറ്റെടുക്കുമെന്നും ജലഗതാഗതം പരിഷ്‌കരിക്കുമെന്നും സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി.
ട്രാന്‍സ്‌പോര്‍ട്ട് പുനഃസംഘടനാക്കമ്മിറ്റി എന്ന പേരില്‍ ഒരു കമ്മിറ്റിയാണ് ആദ്യം രൂപവത്കരിച്ചത്. പദ്ധതി പ്രായോഗികമാക്കാന്‍ ഒരു വിദഗ്ദ്ധന്‍ വേണമെന്ന് കമ്മിറ്റി തീരുമാനിച്ചു. അതനുസരിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ വാഹനഗതാഗത സംഘടനയായ 'ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡി'ന്റെ അസി. ഓപ്പറേറ്റിങ് സൂപ്രണ്ട് ഇ.ജി. സാള്‍ട്ടറെ തിരുവനന്തപുരത്ത് വരുത്തിയത്. അദ്ദേഹത്തെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് സൂപ്രണ്ടായി നിയമിച്ചു. 1937 സപ്തംബര്‍ 20ന് സാള്‍ട്ടര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു.
പെര്‍ക്കിന്‍സ് ഡീസല്‍ യന്ത്രങ്ങളോടുകൂടിയ 60 കോമര്‍ ചേസുകള്‍ ഇംഗ്ലണ്ടില്‍നിന്നും വരുത്തി. സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സാള്‍ട്ടര്‍ ബസ്സിന്റെ ആദ്യബോഡി തദ്ദേശിയരായ ജോലിക്കാര്‍ നിര്‍മിച്ചു. കണ്ണാടിയും ഇരുമ്പുതകിടും ഒഴിച്ച് ബാക്കി സാധനങ്ങളെല്ലാം തദ്ദേശീയമായി നിര്‍മിച്ചവയായിരുന്നു. ആദ്യത്തെ ബസ്സിന്റെ മാതൃകയില്‍ മറ്റ് ബസ്സുകളുടെ ബോഡികള്‍ നിര്‍മിച്ചു.
തദ്ദേശിയരായ വിദഗ്ദ്ധരായ മെക്കാനിക്കല്‍ സ്റ്റാഫും തൊഴിലാളികളും ചേര്‍ന്ന് അഹോരാത്രം പണിചെയ്ത് ബസ്സുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി. പുതിയ ബസ്സുകള്‍ കാണാന്‍ നാടിന്റെ പലഭാഗങ്ങളില്‍നിന്നും ആളുകളെത്തിക്കൊണ്ടിരുന്നു. 1938 ഫിബ്രവരി 20ന് ആയിരുന്നു ബസ്സുകളുടെ കന്നിയാത്ര.

കവടിയാര്‍ സ്‌ക്വയറില്‍ നിന്നും മഹാരാജാവ് ശ്രീചിത്തിരതിരുനാളിനെയും രാജകുടുംബങ്ങളെയും കയറ്റിയ ആദ്യത്തെ ബസ്സ് ഓടിച്ചത് സാള്‍ട്ടര്‍ സായിപ്പ് ആയിരുന്നു. തൊട്ടുപിന്നാലെ പൗരമുഖ്യന്മാരെയും നിയമസഭാംഗങ്ങളെയും കയറ്റിയ മുപ്പത്തിമൂന്ന് ബസ്സുകള്‍ സഞ്ചരിച്ചു. തമ്പാനൂര്‍ വഴി മെയില്‍ റോഡിലൂടെ കടന്നുവന്ന ബസ്സുകളുടെ കന്നിയാത്ര കാണാന്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു.
കവടിയാര്‍ കൊട്ടാരത്തിന് മുമ്പിലെത്തിയതോടെ ഉദ്ഘാടനം കഴിഞ്ഞു. ഈ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പിന്നീട് തിരുകൊച്ചി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും അതിനുശേഷം ഇന്നത്തെ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി മാറി. ഇന്ന് കോടികളുടെ നഷ്ടത്തിലാണ് കോര്‍പ്പറേഷന്‍. അതിനെ കരകയറ്റാന്‍ കഴിയാതെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഇരുട്ടില്‍ തപ്പുന്നു.
പാഴ്‌സല്‍ സര്‍വീസ്, ലോറി സര്‍വീസ്, കപ്പല്‍ സര്‍വീസ്, പെട്രോള്‍ ക്ഷാമം വന്നപ്പോള്‍ കരിഗ്യാസ് ഉപയോഗിച്ചുള്ള വാഹന സര്‍വീസ് എന്നിവയെല്ലാം ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയിരുന്നു. കണ്ണന്‍ദേവന്‍ കമ്പിനിക്കാരുടെ തേയിലയും മറ്റ് ഉത്പന്നങ്ങളും മൂന്നാറില്‍നിന്നും കൊച്ചിയിലെത്തിക്കാനാണ് ലോറി സര്‍വീസ് തുടങ്ങിയത്.
ഇത് വകുപ്പിന് വന്‍ലാഭം നേടിക്കൊടുത്തു. ഡിപ്പാര്‍ട്ട്‌മെന്റിന് ജനപ്രീതി കൂട്ടിയ പ്രധാന സംഭവം എക്‌സ്പ്രസ് സര്‍വീസിനെക്കാള്‍ മെച്ചപ്പെട്ട 'എക്‌സ്പ്രസ്സ് കോച്ച് സര്‍വീസ്' തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് ഏര്‍പ്പെടുത്തിയതാണ്. ഇങ്ങനെ എത്രയോ പരിഷ്‌കാരങ്ങളില്‍ കൂടി ഉയര്‍ന്നുവന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ഇപ്പോള്‍ നഷ്ടത്തില്‍ വീര്‍പ്പുമുട്ടുന്നത്.'



MathrubhumiMatrimonial