ബള്‍ബുകള്‍ക്ക് പകരം സി.എഫ്.എല്‍.

Posted on: 21 Feb 2009


തിരുവനന്തപുരം: 2009-10 ഊര്‍ജ്ജ മിതവ്യയ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ബള്‍ബുകള്‍ക്കും പകരം സി.എഫ്.എല്ലുകള്‍ സ്ഥാപിക്കും. ഇതിനായി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കാന്‍ 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫ്രബജത് ലാംപ് യോജനയ്ത്ത പരിപാടിക്ക് സമാനമായി 15 രൂപ ഗുണഭോക്തൃ വിഹിതം വൈദ്യുതി ബില്ലിന്റെ ഭാഗമായി ഈടാക്കിയായിരിക്കും സി.എഫ്.എല്‍. നല്‍കുക. സമ്പൂര്‍ണ്ണ സി.എഫ്.എല്‍. പരിപാടി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിലൂടെ ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷിയായ 780 മെഗാവാട്ട് പീക്ക് ലോഡിനു സമാനമായ വൈദ്യുതി ലാഭിക്കാന്‍ കഴിയും. 2009-10ല്‍ 103.75 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ 17.25 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒമ്പതു പദ്ധതികള്‍ നടപ്പാക്കും. വിവാദവിഷയമായ ആതിരപ്പള്ളി പദ്ധതിക്കായി എട്ടു കോടി വകയിരുത്തി. ആനക്കാംപൊയില്‍, അച്ചന്‍കോവില്‍, ചിന്നാര്‍, പീച്ചി, പത്താംകയം, കണ്ടപാഞ്ചല്‍, കാരാപ്പുഴ എന്നീ പദ്ധതികള്‍ വൈദ്യുതി ബോര്‍ഡ് നേരിട്ടും സ്വകാര്യസംരംഭങ്ങളിലൂടെയും നടപ്പാക്കും. രാമക്കല്‍മേടില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കാറ്റാടികള്‍ സ്ഥാപിക്കുന്നതിന് 10 കോടിയും ഒറീസയിലെ ബൈതരണിയിലുള്ള കല്‍ ക്കരി താപനിലയത്തിന് ഓഹരി വിഹിതമായി 20 കോടി രൂപയും വകയിരുത്തി.
പ്രസരണ നവീകരണത്തിന് 314.88 കോടിയും വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ 333 കോടിയും വിനിയോഗിക്കും. ഗ്രാമീണ വൈദ്യുതീകരണത്തിന് 30 കോടി വകയിരുത്തിയപ്പോള്‍ അഞ്ചു ലക്ഷം സര്‍വ്വീസ് കണക്ഷനുകള്‍ പുതിയതായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.



MathrubhumiMatrimonial