മോഡിയുടെ സഹായം വേണ്ടെന്ന് കര്‍ക്കരെയുടെ കുടുംബം

Posted on: 30 Nov 2008


മുംബൈ: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എ.ടി.എസ്. മേധാവി ഹേമന്ത് കര്‍ക്കരെയുടെ കുടുംബം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സഹായവാഗ്ദാനം നിരസിച്ചു. മാലേഗാവ് സേ്ഫാടനക്കേസില്‍ സംഘപരിവാര്‍ സംഘടനകള്‍ കര്‍ക്കരെയ്‌ക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന.

മുംബൈ സന്ദര്‍ശിച്ച മോഡി കര്‍ക്കരെയുടെയും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വിദഗ്ദ്ധ ന്‍ വിജയ് സലാസ്‌ക്കറുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീട് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. എന്നാല്‍, മോഡിയുടെ സഹായം വേണ്ടെന്ന് കര്‍ക്കരെയുടെ ഭാര്യയും കുടുംബാംഗങ്ങളും അറിയിച്ചു.

മാലേഗാവ് സേ്ഫാടനക്കേസ് അന്വേഷിച്ച ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലാണ് സന്ന്യാസിനി പ്രജ്ഞാസിങ്, സ്വാമി ദയാനന്ദ് പാണ്ഡെ എന്നിവരെ എ.ടി.എസ്. അറസ്റ്റുചെയ്തത്. ഇതിനെതിരെ ശിവസേന, വിശ്വഹിന്ദു പരിഷത്ത്, ബി.ജെ.പി. തുടങ്ങിയ സംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുസ്‌ലീങ്ങളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഇവരെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഈ സംഘടനകള്‍ ആരോപിച്ചത്.



MathrubhumiMatrimonial