NagaraPazhama

റാണിമാരുടെ ഭരണവും വനിതകളുടെ മുന്നേറ്റവും

Posted on: 10 Dec 2011


കൊട്ടും കുരവയുമായി ഒരു വനിതാദിനംകൂടി കടന്നുപോയി. ഇതോടനുബന്ധിച്ച് മാര്‍ച്ച് 8ന് അനന്തപുരിയില്‍ വിവിധ പരിപാടികള്‍ നടന്നു. തൃശ്ശൂരിന് സമീപം തീവണ്ടിയില്‍വെച്ച് പീഡിപ്പിക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്ത സൗമ്യയുടെ ദുഃഖസ്മരണയിലാണ് ഇത്തവണത്തെ വനിതാദിനം പലേടത്തും നടന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം തീര്‍ത്ത സൗമ്യ സ്മൃതിമണ്ഡപത്തിന് ചുറ്റും മെഴുകുതിരി കത്തിച്ച് വനിതകള്‍ ഓര്‍മ്മകള്‍ പുതുക്കി.

ഓരോ വര്‍ഷവും വനിതാദിനം കടന്നുവരും; പ്രഖ്യാപനങ്ങളും പ്രസ്താവനകളും പ്രതിജ്ഞ ചൊല്ലലുകളുമായി കടന്നുപോകും. പക്ഷേ സ്ത്രീപീഡനവും ബലാത്സംഗവും സ്ത്രീധനം വാങ്ങലും വിലപിടിച്ച കല്യാണങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. സ്ത്രീയുടെ കണ്ണുനീരിന്റെ പ്രധാന കാരണമായ സാമൂഹ്യപ്രശ്‌നങ്ങള്‍ ഒന്നും മാറ്റമില്ലാതെ തുടരുന്നു. കിഡ്‌നി വില്‍ക്കലും കുഞ്ഞുങ്ങളെ വില്‍ക്കലും പുതിയ ചൂഷണമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഭരണരംഗത്ത് സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ പ്രസംഗിക്കുന്നവര്‍, വിപത്തായി മാറി വേരുറച്ചുനില്‍ക്കുന്ന പല സാമൂഹ്യതിന്മകള്‍ക്കും നേരെ കണ്ണടയ്ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

വനിതാ ദിനാചരണങ്ങളും വനിതാ സമ്മേളനങ്ങളും അനന്തപുരിക്ക് പുത്തരിയല്ല. രാജഭരണകാലത്ത് അഖിലേന്ത്യാ വനിതാ സംഘടനയുടെ ദേശീയ സമ്മേളനത്തിന് ഇവിടം വേദിയായിട്ടുണ്ട്. ഒരു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ അമ്മ റാണി സേതുപാര്‍വതിഭായിയായിരുന്നു. തമ്പാനൂരില്‍ പ്രത്യേക പന്തല്‍കെട്ടി അവിടെ നടത്തിയ സമ്മേളനവും ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും എത്തിയ വനിതാ പ്രതിനിധികള്‍ക്ക് കനകക്കുന്നില്‍ വെച്ച് നടത്തിയ സല്‍ക്കാരവുമെല്ലാം നഗരത്തിലെ പഴമക്കാര്‍ മറന്നിട്ടില്ല.

യൂറോപ്യന്മാര്‍ ഇവിടെ വരുന്നതിന് രണ്ടേകാല്‍ നൂറ്റാണ്ടിന് മുമ്പ് ഡല്‍ഹി സുല്‍ത്താനേറ്റില്‍ ഒരു വനിത ഭരിച്ച രാജ്യമാണ് ഇന്ത്യ. 1236 മുതല്‍ 1240 വരെ ഡല്‍ഹി സുല്‍ത്താനേറ്റ് ഭരിച്ചത് റസിയാ സുല്‍ത്താന ആയിരുന്നു. കേരളത്തിന്റെ സ്ഥിതിയും മോശമായിരുന്നില്ല. യൂറോപ്യന്‍ ശക്തികള്‍ കേരളത്തില്‍ എത്തുന്ന സമയത്ത് ചില സ്ഥലത്തെങ്കിലും വനിതാ ഭരണാധികാരികളുണ്ടായിരുന്നു. ഡച്ച് ക്യാപ്ടന്‍ ന്യൂഹാഫ് ആറ്റിങ്ങല്‍, കൊല്ലം റാണിമാരെ കണ്ടത് വിവരിച്ചിട്ടുണ്ട്. പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചിയുടെ ഭരണം പിടിച്ചെടുത്തശേഷം വ്യാപാരക്കരാര്‍ ഉണ്ടാക്കാനാണ് ന്യൂഹാഫ് കൊല്ലം, ആറ്റിങ്ങല്‍ റാണിമാരെ സന്ദര്‍ശിച്ചത്. നിരവധി രാജാക്കന്മാരെ കാണുകയും സംഭാഷണം നടത്തുകയും ചെയ്ത ക്യാപ്ടന്‍ ന്യൂഹാഫ് 1664ല്‍ കല്ലടയില്‍വെച്ച് ദേശിങ്ങനാട് (കൊല്ലം) റാണിയെ കണ്ട രംഗം അഭിമാനത്തോടെയാണ് വിവരിച്ചിട്ടുള്ളത്. എഴുന്നൂറോളം അംഗരക്ഷകര്‍ റാണിക്ക് ചുറ്റും ഉണ്ടായിരുന്നുവെന്നും ഭരണ നൈപുണ്യവും കുലീനത്വവും മുഖത്ത് പ്രകടമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിവരണത്തില്‍ പറയുന്നു. കൊട്ടാരക്കര റാണി (ഇളയിടത്ത് റാണി)യെ കാണാന്‍ പോയപ്പോള്‍ അവര്‍ പേരകത്താവഴി (നെടുമങ്ങാട്) ആണെന്ന് അറിഞ്ഞു. ആറ്റിങ്ങല്‍ രാജ്യത്തെയും റാണിയെയും പറ്റി ന്യൂഹാഫ് എഴുതിയിട്ടുണ്ട്.

അഞ്ചുതെങ്ങുകോട്ട കെട്ടാന്‍ പില്‍ക്കാലത്ത് അനുവാദം നല്‍കിയതും ആറ്റിങ്ങല്‍ റാണിയായിരുന്നു. യൂറോപ്യന്മാര്‍ വരുന്നകാലത്ത് ഉത്തരകേരളത്തിലെ വനിതാ ഭരണാധികാരിയായിരുന്നു അറയ്ക്കല്‍ ബീവി. യൂറോപ്യര്‍പല കരാറുകളും അവരുമായിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്ത് തിരുവിതാംകൂര്‍ ഭരിച്ച റാണിമാരാണ് ഗൗരി ലക്ഷ്മിഭായി (1810-1815), ഗൗരി പാര്‍വതിഭായി (1815-1829), സേതുലക്ഷ്മിഭായി (1924-1931) എന്നിവര്‍.

തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ഭരണമായിരുന്നു റാണി ഗൗരിലക്ഷ്മിഭായിയുടേത്. അവരുടെ ഭരണത്തിന് ഇപ്പോള്‍ 200 വര്‍ഷം കഴിഞ്ഞു. വേലുത്തമ്പി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യയോട് യുദ്ധം നടത്തി ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴാണ് അനന്തപുരി കേന്ദ്രീകരിച്ച് ഗൗരി ലക്ഷ്മിഭായി അധികാരത്തില്‍ വന്നത്. ഭരണതന്ത്രജ്ഞനും പുരോഗമനവാദിയുമായ കേണല്‍ മണ്‍റോയുടെ ശ്രമഫലമായിട്ടാണ് റാണിക്ക് അധികാരം കിട്ടിയത്. കുടുംബപ്രശ്‌നങ്ങള്‍ മുതലെടുത്ത് അധികാരം പിടിച്ചെടുക്കാന്‍ രാജകുടുംബത്തിലെ ചിലര്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതും മകനായ സ്വാതിതിരുനാളിനെ ഇംഗ്ലീഷ് ഇന്ത്യാ കമ്പനിക്ക് സമര്‍പ്പിച്ചുകൊണ്ട് അവര്‍ നടത്തിയ പ്രസംഗവുമെല്ലാം തികഞ്ഞ ഭരണാധികാരിയുടെ പരിചയസമ്പന്നതയോടെയായിരുന്നു.

ഒരുകണക്കിന് നോക്കിയാല്‍ തിരുവിതാംകൂര്‍ രാജ്യം മലബാറിനെപ്പോലെ ഇംഗ്ലീഷുകാര്‍ നേരിട്ട് ഭരിക്കാന്‍ ഇടവരാതിരിക്കാന്‍ കാരണം ലക്ഷ്മിഭായിയായിരുന്നു. തന്റെ മകന്‍ സ്വാതിതിരുനാള്‍ പ്രായം തികയുന്നതുവരെ തന്റെ അനുജത്തി പാര്‍വതീഭായി ഭരണം നടത്തണമെന്നത് ലക്ഷ്മീഭായിയുടെ ആഗ്രഹമായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ റാണി ഗൗരി പാര്‍വതീഭായിയുടെ ഭരണം സാമൂഹ്യരംഗത്തും ഭരണരംഗത്തും ഉണ്ടാക്കിയ മാറ്റങ്ങള്‍ ശ്ലാഘനീയമായിരുന്നു. എല്ലാവര്‍ക്കും വീടുകള്‍ ഓടുമേയുന്നതിനും താണജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കും സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ അണിയുന്നതിനും അനുവാദം കൊടുത്തത് പാര്‍വതീഭായിയായിരുന്നു. റീജന്റ് റാണി സേതുലക്ഷ്മീഭായിയുടെ കാലത്താണ് സ്ത്രീവിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രോത്സാഹനം ലഭിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജ് അവര്‍ ഒന്നാംഗ്രേഡ് കോളേജാക്കി. തെക്കന്‍ തിരുവിതാംകൂറിലെ ദേവദാസി സമ്പ്രദായം, ക്ഷേത്രങ്ങളിലെ മൃഗബലി എന്നിവ നിര്‍ത്തിയത് ഈ റാണിയാണ്. സ്ത്രീകളെ ആദ്യമായി നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തതും നായര്‍ റെഗുലേഷന്‍ കൊണ്ടുവന്നതും ലക്ഷ്മീഭായിയാണ്.

ഈ റാണിമാരുടെയെല്ലാം ഭരണത്തിന്റെ പ്രതിഫലനം തിരുവിതാംകൂറിലും പിന്നീട് കേരളത്തിലും വിവിധരംഗങ്ങളില്‍ സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും ഉന്നതസ്ഥാനം ലഭിക്കാനിടയാക്കി.

ഇന്ത്യയിലല്ല ലോകത്തെ ആദ്യത്തെ വനിതാ സര്‍ജന്‍സ് ജനറല്‍ ആയി മേരി പുന്നന്‍ ലൂക്കോസ്, തിരുവിതാംകൂറിലെ തിരു-കൊച്ചിയിലെ ആദ്യത്തെ വനിതാ മന്ത്രി ആനി മസ്‌ക്രീന്‍, ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി അന്നാചാണ്ടി തുടങ്ങി എത്രയോപേര്‍ വനിതാ മുന്നേറ്റത്തിന്റെ കഥ പറയുന്നു.



MathrubhumiMatrimonial