githadharsanam

ഗീതാദര്‍ശനം - 584

Posted on: 01 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


ശ്രീഭഗവാനുവാച:
ത്രിവിധാ ഭവതി ശ്രദ്ധാ
ദേഹിനാം സാ സ്വഭാവജാ
സാത്വികീ രാജസീ ചൈവ
താമസീചേശതി താംശൃണു
ശ്രീ ഭഗവാന്‍ പറഞ്ഞു:

(നീ പറഞ്ഞ) ആ ശ്രദ്ധ പ്രാണികള്‍ക്ക്, സ്വഭാവസിദ്ധമായി, സാത്ത്വികപ്രധാനം, രാജസപ്രധാനം, താമസപ്രധാനം എന്നിങ്ങനെ മൂന്നു വിധം സംഭവിക്കുന്നു. അതിനെക്കുറിച്ച് പറയാം, കേട്ടോളുക.

ഓരോ വ്യക്തിക്കും സ്വന്തമായ തനിമയുണ്ട്. തനതായ ആ പ്രകൃതമാണ് ജന്‍മം സാര്‍ഥകമാക്കുന്നത്. ഓരോ പ്രാണിവര്‍ഗത്തിനുമുള്ള പൊതുവായ സ്വഭാവത്തിന് പുറമേയാണ് ഈ വ്യക്തിപരമായ വ്യതിരിക്തത. പ്രകൃതിയിലെ മൂന്നു ഗുണങ്ങള്‍, പ്രപഞ്ചനിര്‍മിതിക്കടിസ്ഥാനമായ സ്​പന്ദനക്രിയയിലെ മൂന്നവസ്ഥകളുടെ പ്രതിഫലനങ്ങളാണെന്ന് മുന്‍പെ നാം കണ്ടു. അക്ഷരമാധ്യമത്തില്‍ നിലനില്‍ക്കുന്ന സ്​പന്ദനക്രിയകളുടെ കൂട്ടായ്മകള്‍ക്കു തമ്മില്‍ ചേരാന്‍ അനന്തസാധ്യതകളുണ്ടെന്നും അതിനാല്‍, ഓരോ ശരീരക്ഷേത്രത്തിന്റെയും സൂക്ഷ്മപ്രകൃതം ഓരോവിധമായിരിക്കും എന്നുകൂടി കാണുകയുണ്ടായി.

മനുഷ്യന്‍ ഒഴികെയുള്ള പ്രാണികള്‍ക്ക് ആത്മബോധം എന്ന ഉപാധി ഇല്ലാത്തതുകൊണ്ട്, സ്വന്തം സൂക്ഷ്മപ്രകൃതം സ്വേച്ഛയാ മാറ്റാന്‍ ആവില്ല. അവയില്‍ പ്രകൃതമാറ്റം വരുത്തുന്നത് ബാഹ്യോപാധികള്‍ മാത്രമാണ്. മനുഷ്യനില്‍ ഈ ഉപാധി ഉണ്ട്.

മനുഷ്യന്റെ മുന്നില്‍ രണ്ടു സാധ്യതകള്‍ പ്രകടമായിരിക്കുന്നു. ഒന്നുകില്‍ ജന്മസ്വഭാവമായ വാസന അഥവാ താത്പര്യം മാറ്റമില്ലാതെ തുടരാം, അല്ലെങ്കില്‍ അതില്‍ ബോധപൂര്‍വം മാറ്റം വരുത്താം. ഈ മാറ്റം ശാന്തിയിലേക്കോ മറുവശത്തേക്കോ ആവാം. അതിനാല്‍ അവനവനിലുള്ള സൂക്ഷ്മപ്രകൃതത്തിന്റെ പ്രകടനമായ ശ്രദ്ധയുടെ സവിശേഷതകള്‍ ആദ്യമേ തിരിച്ചറിയേണ്ടിയിരിക്കുന്നു.



MathrubhumiMatrimonial