ഓര്‍മച്ചെപ്പിലെ ലോഹി....

Posted on: 25 Jun 2010


യു.കെ.ഷിജീഷ്.
സമീപകാല മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന കുടുംബ മാതൃകകളിലേക്ക് ശ്രദ്ധതിരിക്കുക. നായകന് പയറ്റിത്തെളിയാനുള്ള ഇടം മാത്രമാണ് അവയെന്ന് കാണാം. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടുന്ന ഈ സാമൂഹ്യസ്ഥാപനം നല്‍കുന്ന മുറുക്കം അതിവര്‍ത്തിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നായകന്‍ അതിവേഗം പ്രവേശിക്കുന്നു. അതോടെ കുടുംബവും കുടുംബാംഗങ്ങളും കഥാഗതിയില്‍ കേവലം കാഴ്ചക്കാര്‍ മാത്രമാകുന്നു.

വര്‍ഷത്തിലൊന്നു വീതം പുറത്തിറങ്ങുന്ന സത്യന്‍ അന്തിക്കാടു ചിത്രങ്ങള്‍ മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത.് അതേ സമയം കുടുംബചിത്രങ്ങള്‍ കാണാനാഗ്രഹിക്കുന്ന നല്ലൊരുകൂട്ടം പ്രേക്ഷകര്‍ ഇന്നുമുണ്ട്. നായകത്വത്തിന്റെ ആഘോഷമായ ചട്ടമ്പി-പോക്കിരി-താന്തോന്നി ചിത്രങ്ങളില്‍ അഭിരമിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് അവര്‍. ലക്ഷണമൊത്ത കുടുംബകഥ മലയാള സിനിമയെ സംബന്ധിച്ച് ഇന്ന് വിദൂര സ്വപ്‌നമാണ്. പക്ഷേ നാട്ടുനന്‍മകളോട് ലോഹ്യം കൂടിയ, കുടുംബ ബന്ധങ്ങളുടെ വനീതദാസനായി നിലകൊണ്ട ഒരു കലാകാരന്‍ ഒരാണ്ടു മുമ്പുവരെ നടമ്മോടൊപ്പമുണ്ടായിരുന്നു. ലോഹിതദാസ്.

തനിയാവര്‍ത്തനം (1987) മുതല്‍ നിവേദ്യം (2007) വരെയുള്ള ലോഹി ചിത്രങ്ങളോരോന്നും വ്യതിശിക്തങ്ങളായ കുടുംബ ഗാഥകളായിരുന്നു. ബന്ധങ്ങളുടെ ഉള്‍പ്പിരിവുകള്‍ക്കും നിഗൂഢമായ മനോവികാരങ്ങള്‍ക്കും ആ കാലാകാരന്‍ അനന്യമായ ചാരുത പകര്‍ന്നു. വഴിയോരങ്ങളിലെവിടെയോ കണ്ടുമറന്ന കഥാപാത്രങ്ങള്‍ അവരുടെ കുടുംബം, തൊഴില്‍ പ്രശ്‌നങ്ങള്‍, പ്രണയപ്രതിസന്ധികള്‍. പ്രതികാരവും പശ്ചാത്താപവും. ലോഹിയുടെ തൂലികയില്‍ നിന്നു വാര്‍ന്നു വീണ മനുഷ്യജന്മങ്ങള്‍ അതിവേഗം പ്രേക്ഷകരുമായി ഇഴുകിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ ആഖ്യാനലോകത്തിന്റെ നെടുംതൂണ്‍ കുടുംബമായിരുന്നു. സാമാന്യമായ ഇതിവൃത്തഘടനയുടെ പരിഛേദം ഉള്‍ക്കൊള്ളുമ്പോഴും ആരും പറയാത്ത സ്‌നേഹമുഹൂര്‍ത്തങ്ങളും വിഷാദ സന്ധികളും അനുഗൃഹീതമായ ലോഹി ടച്ചിലൂടെ പ്രേക്ഷകരില്‍ പുതുമ പകര്‍ത്തുന്നു.

ജീവിതവിജയം നേടിയവരായിരുന്നില്ല ലോഹിയുടെ പുരുഷന്മാര്‍, തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ്, അമരത്തിലെ അച്ചൂട്ടി, കിരീടത്തിലെ സേതുമാധവന്‍, ഭൂതകണ്ണാടിയിലെ വിദ്യാധരന്‍, സല്ലാപത്തിലെ ജൂനിയര്‍ യേശുദാസ് തുടങ്ങിയ കഥാപാത്രങ്ങളൊക്കെ വിധിയുടെ ക്രൂരമായ വികൃതിക്ക് ഇരയായവരാണ്. വിധി അവരെ നിരന്തരം പരീക്ഷിച്ചു. കണ്ണുനീര്‍ കുടിപ്പിച്ചു. അടിക്കടിയുള്ള പരാജയങ്ങള്‍ക്കിടയിലും ശുഭപ്രതീക്ഷയുടെ ഇത്തിരിവെട്ടം അവര്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. സ്വന്തം ചിത്രങ്ങളിലൂടെ ചിരപരിചിതമായ ജീവിത മുഹൂര്‍ത്തങ്ങള്‍ വിനിമയം ചെയ്ത ലോഹിതദാസ് ജാതകം (1989), രാധാമാധവം(1990) എന്നീ ചിത്രങ്ങളില്‍ വേറിട്ട വഴി സ്വീകരിച്ചെങ്കിലും പ്രേക്ഷകര്‍ക്ക് അവ സ്വീകാര്യമായില്ല. അടിയുറച്ചുപോയ വിശ്വാസ പ്രമാണങ്ങള്‍ തലനാരിഴകീറി പരിശോധിച്ച് ജാതകവും മാതൃസ്ഥാനത്തുള്ള സ്ത്രീയെ പ്രണയിച്ച യുവാവിന്റെ കഥപറഞ്ഞ രാധാമാധവവും കലാപരമായി മികച്ച സംഭാവനകളായിരുന്നു.

ആദ്യചിത്രത്തിലൂടെ തന്നെ എം.ടി,പത്്മരാജന്‍ എന്നീ പ്രതിഭകള്‍ക്കോടൊപ്പം മലയാളസിനിമ ലോഹിതദാസിന്റെ പേരും ചേര്‍ത്തുവച്ചു. തനിയാവര്‍ത്തനം എണ്‍പതുകളിലെ ചലച്ചിത്ര കലയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. ബാലന്‍മാഷിന്റെ ഭ്രമാത്മക ചിന്തകള്‍ക്കപ്പുറം കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ആഴമുള്ള ദൃശ്യങ്ങള്‍കൊണ്ടാണ് ചിത്രം പ്രേക്ഷകമനസ്സില്‍ പോറലുകള്‍ വീഴ്ത്തിയത്. പാരമ്പര്യത്തിന്റെ ചങ്ങലക്കിലുക്കത്തില്‍ ജീവിത താളം മുങ്ങിപ്പോയ മകന് ഹൃദയവ്യഥകള്‍ കണ്ണീരോര്‍മ്മയായി ഇന്നും അവശേഷിക്കുന്നു. മുക്തി (1988) മുദ്ര(1989) വളയം (1992) എന്നിങ്ങനെ സിബിമലയിലുമായി ഒന്നിച്ചപ്പോഴെല്ലാം സാര്‍വ്വത്രികമായ മനുഷ്യവികാരങ്ങള്‍ക്കും അതി സാധാരണമായ ജീവിത മുഹൂര്‍ത്തങ്ങള്‍ക്കും ലോഹിതദാസ് പ്രാമുഖ്യം നല്‍കി.


കണ്ണീരും സംഗീതവും ഇടകലര്‍ന്ന ഹിസ്‌ഹൈനസ് അബ്ദുള്ള (1990) ഭരതം (1991) കമലദളം (1992) എന്നീ ചലച്ചിത്രകാവ്യങ്ങള്‍ കലയും കച്ചവടവും തമ്മിലുരുമ്മിയ അനുപമ സൃഷ്ടികളായിരുന്നു. സത്യന്‍ അന്തിക്കാടിനു വേണ്ടി എഴുതിയ സിനിമകളില്‍ ( കുടുംബപുരാണം 1988, സസ്‌നേഹം 1990, തൂവല്‍ക്കൊട്ടാരം 1996, വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ 1999) ബന്ധങ്ങളുടെ കെട്ടുറപ്പും അവയുടെ അന്യവല്‍ക്കരണവും മനശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ ലോഹിക്ക് കഴിഞ്ഞു. നാടകീയാംശത്തിന് പ്രാധാന്യം നല്‍കുമ്പോഴും സാമൂഹികമായ ആശങ്കകളും (ആധാരം 1992) തൊഴിലിന്റെ മഹത്വവും (തൂവല്‍ക്കൊട്ടാരം) സ്ത്രീധന പ്രശ്‌നങ്ങളും (മാലയോഗം 1990) ആകര്‍ഷകത്വം ചോരാതെ തന്നെ പറഞ്ഞുപോകാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

നിയതമായ ഒരു നായകസങ്കല്‍പ്പം ലോഹിതദാസ് ചിത്രങ്ങളില്‍ കാണാന്‍ കഴിയില്ല. കഥാഗതിയ്ക്കനുസരിച്ച് കുടുംബാംഗങ്ങളിലാരെങ്കിലും ആ റോള്‍ ഏറ്റെടുക്കുന്നു. കുടുംബം എന്ന സ്ഥാപനത്തെ ജനാധിപത്യവല്‍ക്കരിച്ച തിരക്കഥാകൃത്തായിരുന്നു ലോഹിതദാസ്. പിന്നിട് സംവിധായകനായപ്പോഴും അദ്ദേഹം ഇതേ രീതിപിന്തുടര്‍ന്നു. ലോഹിയുടെ മാസ്റ്റര്‍ പീസ് ആയ കിരീടം തന്നെ എടുക്കുക. സേതുമാധവന്‍ എന്ന കഥാപാത്രത്തിനോടൊപ്പം പ്രാധാന്യമുണ്ട്. തിലകന്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തിനും. സേതുവിന്റെ നിസ്സഹായാവസ്ഥകളെക്കാളും പ്രേക്ഷകരെ സ്വാധീനിക്കുന്നത് അയാളുടെ പിതാവിന്റെ മോഹഭംഗങ്ങളാണ്. കിരീടത്തിന്റെ തുടര്‍ച്ചയായ ചെങ്കോലില്‍ (1994) ഉഷ അവതരിപ്പിച്ച സഹോദരികഥാപാത്രം പലപ്പോഴും ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവാകുന്നു. അതിജീവിനത്തിനുവേണ്ടി വേശ്യാവൃത്തി സ്വീകരിച്ച അവള്‍ ഏട്ടനോടുപറയുന്ന വാചകം ദാഹിക്കുമ്പോഴാണ് വെള്ളം കൊടുക്കേണ്ടത് അല്ലാതെ ചത്തുകഴിഞ്ഞിട്ടല്ല എന്നാണ്. നട്ടെല്ലുള്ള കുറേ സ്ത്രീകഥാപാത്രങ്ങളെയും ലോഹി മലയാളിക്ക് സമ്മാനിച്ചു. മഹായാന(1989)ത്തിലെ രാജമ്മ, ആധാരത്തിലെ സേതുലക്ഷ്മി, എഴുതാപ്പുറങ്ങളിലെ (1987) വിമല, ചകോര(1994)ത്തിലെ ശാരദാമണി, ഭൂതക്കണ്ണാടി (1997) യിലെ സരോജിനി, കന്മദ(1998)ത്തിലെ ഭാനു, ജോക്കറിലെ (2000) വനജ, കസ്തൂരിമാനിലെ (2003) പ്രിയംവദ എന്നിങ്ങനെ ആ നിര നീളുന്നു. കുടുംബചലച്ചിത്രങ്ങള്‍ സാധാരണയായി സ്ത്രീവിരുദ്ധതയും സ്്ത്രീകളുടെ രണ്ടാം പൗരത്വവും ആഘോഷമാക്കുമ്പോള്‍ ലോഹിച്ചിത്രങ്ങളില്‍ സ്്ത്രീകഥാപാത്രങ്ങള്‍ക്ക് പുരുഷനൊപ്പമോ അതിലും മീതെയോ സ്ഥാനം ലഭിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഭീഷ്മര്‍ എന്നൊരു ചിത്രം. ലോഹിയുടെ സ്വപ്‌നമായിരുന്നു അത്. കാലം പക്ഷേ അതിന് അനുവദിച്ചില്ല. എഴുതിയ സിനിമകളിലെ കഥാപാത്രങ്ങളെ പോലെ സ്വപ്‌നങ്ങള്‍ ബാക്കിവച്ച് അദ്ദേഹം യാത്രയായി. എങ്കിലും കിരീടത്തിലൂടെ ലോഹിയുടെ 'വാത്സല്യം' മലയാളി ഇന്നും അറിയുന്നു.







MathrubhumiMatrimonial