
ഗീതാദര്‍ശനം - 513
Posted on: 04 Jun 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
ഇത്രയുമെത്തുമ്പോള്‍ രണ്ട് സംശയങ്ങള്‍ വരുന്നു. ഒന്ന്, എവ്വിധമാണ് ഗുണങ്ങളെ അതിവര്‍ത്തിക്കാനാവുക? രണ്ട്, ഗുണാതീതന്‍ ഈ ലോകത്തില്‍ എത്തരത്തിലാണ് വാഴുക? അയാളുടെ മട്ടും മാതിരിയും എങ്ങനെ ഇരിക്കും?
കൈര്‍ലിങ്‌ഗൈസ്ത്രീന്‍ ഗുണാനേതാന്‍
അതീതോ ഭവതി പ്രഭോ
കിമാചാരഃ കഥം ചൈതാന്‍
ത്രീന്‍ ഗുണാനതിവര്‍ത്തതേ
അല്ലയോ ഭഗവാനേ, ഈ മൂന്നു ഗുണങ്ങളെ മറികടന്ന ആള്‍ ഏതേതു ലക്ഷണങ്ങളോടുകൂടിയവനായി ഭവിക്കുന്നു? ലോകത്ത് അദ്ദേഹത്തിന്റെ നടപടികള്‍ എന്തെല്ലാമായിരിക്കും? ഈ മൂന്നു ഗുണങ്ങളെ മറികടക്കുന്നത് എങ്ങനെയാണ്?
പരമാത്മസാരൂപ്യം സാധിച്ചവരെ ഭഗവാന്‍ അവതരിപ്പിക്കുമ്പോഴെല്ലാം അര്‍ജുനന്‍ ഈ തരം സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. രണ്ടാമധ്യായത്തില്‍ സ്ഥിതപ്രജ്ഞരെക്കുറിച്ചും പന്ത്രണ്ടാമധ്യായത്തില്‍ പ്രിയഭക്തരെക്കുറിച്ചും പറഞ്ഞപ്പോള്‍ ഇതേ തരം ഈഷലുകള്‍ ഉണ്ടായി. സ്വാഭാവികമാണത്. കാരണം, ലൗകികനായ ഏതൊരാള്‍ക്കും അവിശ്വസനീയമാംവണ്ണം ആശ്ചര്യജനകമാണ് ഗുണാതീതരുടെ സ്ഥിതി. മനുഷ്യജന്മത്തില്‍ സാധ്യമായ ജീവപരിണാമത്തിന്റെ അറ്റം കണ്ടവരാണ് അവര്‍. അതേ വഴിയില്‍ പ്രവേശിക്കാത്ത ആര്‍ക്കും, ഗുണാതീതസ്ഥിതി അതീവ ദുരൂഹമേ ആകൂ. അഥവാ, ശരിയായ തിരിച്ചറിവിലൂടെ ഈ ദുരൂഹത നീങ്ങിത്തുടങ്ങല്‍തന്നെയാണ് ആ പാതയിലെ മുന്നേറ്റത്തിന്റെ നാന്ദി.
അതീതനാവുക (അതിക്രമിച്ചിരിക്കുക) എന്നു പറഞ്ഞതിന്റെ താത്പര്യത്തെക്കുറിച്ചാണ് ഇവിടെ അടിസ്ഥാനപരമായ ശങ്ക. ജ്ഞാനമാണല്ലൊ മോക്ഷോപാധിയായി മുന്‍പു പറഞ്ഞ പ്രധാന സംഗതി. അത് വികസ്വരമാകുന്നത് സത്വഗുണം വര്‍ധിക്കുമ്പോഴാണ്. യജ്ഞഭാവനയോടെ കര്‍മം ചെയ്യുന്നതിന്റെ സുഖം അനുഭവിപ്പിക്കുന്നതും സത്വഗുണമാണ്. അങ്ങനെ ഇരിക്കെ, സത്വഗുണത്തിനും അതീതനായാല്‍ പിന്നെ മോക്ഷം എങ്ങനെ സാധിക്കാന്‍? ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാന്‍ പറ്റൂ? ശരീരം ഗുണങ്ങളാലുണ്ടായി ഗുണങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്നു എന്നിരിക്കെ ഗുണങ്ങള്‍ക്കതീതമായി ആരെങ്ങനെ പുലരും? പുലര്‍ന്നാലും പ്രപഞ്ചവ്യാപാരങ്ങള്‍ മുഴുക്കെ ഗുണസംബന്ധികളായതിനാല്‍ ചുറ്റുപാടുകളുമായി എങ്ങനെ ഇടപഴകും?
(തുടരും)
