എഴുത്തിലെ മഴ

Posted on: 25 Jun 2013

സര്‍ഗ്ഗാത്മകത ഏറ്റവുമധികം മുളയ്ക്കുന്നത് മഴക്കാലത്താണെന്ന് എല്ലാ എഴുത്തുകാരും സമ്മതിക്കും. മഴ എഴുത്തുകാരന് വല്ലാത്ത പ്രചോദനമാകുന്നു, മഴ കഥാപാത്രമായി വരുന്ന രചനകളില്‍ നിന്ന്..

'ഒരു കൊടുംമഴയത്ത്, പെരുമഴയത്താണ് ഞാന്‍ കുട്ടനാട്ടില്‍ പോയി ഇറങ്ങുന്നത്. കടത്തുകാരന്‍ ഒഴുക്കാണെന്നു പറഞ്ഞു. എന്റെ അപ്പന്റെ മരണമാണെന്ന് ഞാന്‍ പറഞ്ഞു. അവനു മനസ്സിലായി. അവന്‍ കഴുക്കോല്‍ എടുത്ത് ഊന്നുന്നു. ആറ്റില്‍ വാസ്തവത്തില്‍ വെള്ളത്തിന്റെ ഒഴുക്കുണ്ടായിരുന്നു. അവന്റെ കൂടെച്ചേര്‍ന്ന് ഞാനും കഴുക്കോല്‍ എടുത്ത് ഊന്നിയപ്പോള്‍ മാത്രമാണ് എന്റെ മരണത്തേക്കാള്‍ വലുതാണ് ഒഴുക്കെന്ന് മനസ്സിലായത്'- ജോണ്‍ എബ്രഹാം.

'പെരുമഴ വരുന്നത് കാണാം. അകലത്തെ താഴ് വാരത്തില്‍ നിന്നുകയറി മേച്ചില്‍പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അല്‍പനിമിഷങ്ങള്‍ അതു നില്‍ക്കുന്നു. മേയുന്ന കാലികള്‍ അപ്പോഴേക്കും കൂട്ടംകൂടി കഴിഞ്ഞിരിക്കും. അസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണം കൊമ്പുതാഴ്ത്തിപ്പിടിക്കുകയും ചെയ്യുന്നത് കണ്ടാല്‍ ഉറപ്പിക്കാം, വരുന്നത് പേമഴയാണ്. ആകെ നനച്ചിട്ടേ കിഴക്കേ ചെരുവിലിറങ്ങി, പാടം കടന്നുപുഴയ്ക്കു മുകളിലെത്തൂ. വരുന്നത് പോലെ മഴ പോകുന്നതും ഞങ്ങള്‍ക്കു കാണാം. പുസ്തകക്കെട്ടു നനയാതിരിക്കാന്‍ ഷര്‍ട്ടിനകത്ത് നെഞ്ചിന്‍കൂടോടപ്പിച്ച്, കുട കാറ്റില്‍ പിടിവിട്ടുപോകാതെ പതുക്കെപ്പതുക്കെ നടക്കണം. ഞങ്ങള്‍ക്കതു ശീലമായിരുന്നു.'-എം.ടി

'പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ
യിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും,ചത്ത
മൃഗങ്ങളും,മര്‍ത്ത്യ
ജഡങ്ങളും,ജല
പ്രവാഹത്തില്‍ച്ചുഴ
ന്നൊലിച്ചു പോകുന്നു.' -ബാലചന്ദ്രന്‍ ചുള്ളിക്കാട്

'ഒരു ടെലിഫോണ്‍ റിസീവറില്‍ നിന്നും
മദിച്ച മേഘത്തിന്‍ മുരള്‍ച്ച കേള്‍ക്കുന്നു
മഴയുടെ നീലവലയ്ക്കകത്തൊരു
കവിയുടെ ശിലാശിരസുകാട്ടുന്നു
ചിറകുകള്‍ നനഞ്ഞൊലിക്കുമോര്‍മകള്‍
കഴുമരത്തിന്‍മേല്‍ പറന്നിരിക്കുന്നു'- -ബാലചന്ദ്രന്‍ ചുള്ളിക്കാട്

'പെട്ടെന്ന് വീണ്ടും മഴ. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഇറയില്‍നിന്നു വീഴുന്ന മഴനാരുകള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവരികയായിരുന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍തട്ടി പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴികഴിഞ്ഞ്, വേലികടന്ന് കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി. മഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണിപോലെ പാറുന്നുണ്ടായിരുന്നു. മണ്ണില്‍നിന്ന് ആവി പൊങ്ങിയിരുന്നു. ആവിയെ മഴ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു. മഴ, നല്ല മഴ, മഴ, മഴ, എന്റെ മഴ.'- എന്‍. പി. മുഹമ്മദ്

'മഴ കൊള്ളരുതെന്നു വച്ചു മാത്രമല്ല,
വഴിയരികിലെ പഴയൊരോക്കുമരത്തിനടിയില്‍
ഞാന്‍ ചെന്നു നിന്നത്;
പടര്‍ന്ന മേലാപ്പിനടിയില്‍
സുരക്ഷിതനാണു ഞാനെന്നെനിക്കു തോന്നിയിരുന്നു,
ഒരു ജന്മാന്തരസൌഹൃദമാവണം
ഞങ്ങളെയവിടെ ഒരുമിപ്പിച്ചുനിര്‍ത്തിയതും,
നിശ്ശബ്ദരായി,
ഇലകളില്‍ മഴയിറ്റുന്നതു കേട്ടും,
നിറം കെട്ട പകലിലേക്കു കണ്ണയച്ചും,
കാത്തും, അറിഞ്ഞും.
ലോകത്തിനു പ്രായമായിരിക്കുന്നു
ഞങ്ങളോര്‍ക്കുന്നു
ഞങ്ങള്‍ക്കു പ്രായമാവുകയുമാണ്.
ഇന്നു ഞാന്‍ നിന്നു നനയുന്നു,
ഇലകള്‍ കൊഴിയുന്നു,
മുടിയില്‍ വിരലോടുമ്പോള്‍ ഞാനറിയുന്നു,
പരുക്കന്‍ വായുവില്‍
ഒരു ചവര്‍ത്ത മണവും.'- ഒലാവ് എഛ് ഹോഗ് (പരിഭാഷ: രവികുമാര്‍)

'അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു. കാറ്റ് മൂളിക്കൊണ്ടിരുന്നു. മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ..' - ടി.പദ്മനാഭന്‍

'അമ്മേ, വരൂ വരൂ വെക്കം വെളിയിലേ
യ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമെ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!'- ബാലാമണിയമ്മ

'രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ..'- സുഗതകുമാരി

'കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്പരം നഗ്‌നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്, ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ' - പദ്മരാജന്‍

'തീയെരിഞ്ഞ തിരശ്ശീല ഞാന്നൊര-
പ്പോയകാലം ജലച്ചായശേഖരം
നീ വരുമ്പോള്‍ത്തുറക്കുകയാണു ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിക്കുകയാണു ഞാന്‍
ആടിമാസമേ, നിന്നസിതം മുഖം
നീലകേശം, നിലയ്ക്കാത്ത സാന്ത്വനം'- വിജയലക്ഷ്മി

'മഴ മേലോട്ടു പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരൂ
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ'- കുഞ്ഞുണ്ണി

'ശക്തിയായ മഴയുണ്ടാവുന്ന അവസരങ്ങളില്‍ ഇലകള്‍ കുരുമുളകുകുലകളുടെ മേല്‍ചാഞ്ഞിട്ട് അതിനെ മറച്ചുപിടിച്ചു മഴ നനയാതെ നോക്കും. മഴ മാറിയാല്‍ ഇല പൂര്‍വസ്ഥാനത്ത് വന്നുനില്ക്കും. മഴ വരുന്ന അവസരങ്ങളിലെല്ലാം ഇപ്രകാരം കുലകളെ കാത്തുരക്ഷിക്കും'- ഇബ്‌നു ഖുര്‍ദാദ്‌ബെ

'ഈ പുതുമഴ നനയാന്‍
നീ കൂടിയുണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിക്കും നിന്റെ പേരിട്ട്
നാം ഓരേ തുള്ളിയാകും വരെ'- ഡി.വിനയചന്ദ്രന്‍

'പണ്ടെല്ലാം വിഷു കഴിഞ്ഞാല്‍ കേരളപ്രകൃതി വേഷം മാറുകയായി. ഇന്ന് ഇടവപ്പാതി കഴിഞ്ഞാലും മഴ മടി വിട്ടുപെയ്യാന്‍ തുടങ്ങില്ല. ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതെന്തെടോ എന്ന് ഒരു കേരളീയകാരണവരോട് ചോദിച്ചാല്‍ അദ്ദേഹം സംശയലേശം കൂടാതെ പറയും:
പാറപ്പുറത്ത് കോന്തൂന്റെ
പല്ലു തേക്കാത്ത കാരണം.
ശരിയാണ്. ചന്തുവും കോന്തുവും നേരത്തിന് പല്ലുതേക്കാതിരുന്നാല്‍ കാലത്തിന് മഴയുണ്ടാകുന്നതെങ്ങെനെയാണ്. ചന്തുവും കോന്തുവും പല്ലു തേച്ചാല്‍ മാത്രം പോരാ, കാടു തൊടരുത്, കുളം തൂര്‍ക്കരുത്, തോട് മൂടരുത്, പുഴ വിലക്കരുത്, കണ്ടോണം കാട്ടരുത്, കേട്ടോണം കൊട്ടരുത്- ഇങ്ങനെയൊക്കെയായാലേ നാട്ടില്‍ കാലാകാലത്തിന് മഴയുണ്ടാവൂ.
താഴോട്ട് മഴ വേണമെങ്കില്‍ മേലോട്ട് മിഴി വേണം. ഒന്നു സൂക്ഷിച്ച് നോക്കു, നമ്മുടെയെല്ലാം കണ്ണ് കുപ്പായക്കീശയിലല്ലേ'.-കുഞ്ഞുണ്ണി

'മരങ്ങള്‍ക്ക് മേലേ നിന്ന ആവിയില്‍ പുതഞ്ഞ മഴ, മഴയുടെ തുള്ളി, വയനമരത്തോട് തൊട്ടുനില്ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരുണ്ട്, തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ , കുട്ടി വാതിലിന്റെ സാക്ഷയിളക്കി, ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു. പുറത്തിരുട്ടാണ്. ഇരുട്ടില്‍ മഴ കനക്കുന്നു. പാറി വന്ന മഴ. ചിറകുകള്‍ വിതര്‍ത്തിപ്പറക്കുന്ന കഴുകന്‍മഴ'- പി.പത്മരാജന്‍

കൊട്ടിപ്പാടുന്ന മഴ!
നടവരമ്പത്തൊരു
കുട്ടിയുണ്ടതിന്‍ , കൈയില്‍
പുസ്തകം, പൊതിച്ചോറും
കുടയാമൊരു തൂശ-
നിലയും, അതുകൊത്തി-
ക്കുടയന്നുവോ മഴ-
ക്കാറ്റിന്റെ കാക്കക്കൂട്ടം?- ഒ.എന്‍ .വി

'ഇക്കൊടും വറുതിച്ചൂടി-
ലിന്നീ മിഥുനരാത്രിയില്‍
നീ തന്ന മുത്തുമാലയ്ക്കു
കൂപ്പുകൈ കാലവര്‍ഷമേ!' -പി.കുഞ്ഞിരാമന്‍ നായര്‍



Photogallery

 

ga