നീറ്റലുകളെ ആവാഹിച്ച് പ്രതാപ് പോത്തന്‍

Posted on: 11 Aug 2015

അഭിനയത്തിലെ സത്യസന്ധതയ്ക്ക് ഇന്ദ്രന്‍സ്


തിരുവനന്തപുരം: കഥാപാത്രത്തിന്റെ ഉള്ളടക്കത്തിലെ നീറ്റലുകളെ ആവാഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നടന്‍ പ്രതാപ് പോത്തന് നല്‍കിയത്. 'വണ്‍സ് അപ്പോണ്‍ എ ടൈം ദയര്‍ വാസ് എ കള്ളന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്.

ജീവിതത്തില്‍നിന്ന് പകര്‍ത്തിയെടുത്ത നേരഭിനയത്തിലെ സത്യസന്ധതയ്ക്ക് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പരാമര്‍ശം നേടി. 'അപ്പോത്തിക്കിരി' എന്ന സിനിമയിലെ പ്രകടനത്തിനാണ് അവാര്‍ഡ്.
കുട്ടിമനസ്സിന്റെ ഇത്തിരിക്കാഴ്ചയിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അന്യോന്യമെന്നാണ് മികച്ച കുട്ടികളുടെ ചിത്രത്തിന്റെ അവാര്‍ഡ് നേടിയ 'അങ്കുരം' എന്ന ചിത്രത്തെ ജൂറി വിലയിരുത്തിയത്. ടി.ദീപേഷ് സംവിധാനംചെയ്ത ഈ സിനിമയുടെ നിര്‍മാതാവ് പ്രദീപ് കാന്‍ധാരിയാണ്.

'മണല്‍ചിത്രങ്ങള്‍' എന്ന സിനിമയിലെ കുഞ്ഞിക്കുരുവികളെ. . . എന്നുതുടങ്ങുന്ന ഗാനത്തിന് എം.ജി.സ്വരസാഗര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹത നേടി. 'അപ്പോത്തിക്കിരി'യുടെ നിര്‍മാതാവ് ഡോ. ജോര്‍ജ് മാത്യു, ല.സാ.ഗു. എന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ച എ.യു.പി.എസ്. ചെമ്പാശ്ശേരി, 'ഇയ്യോബിന്റെ പുസ്തക'ത്തിന്റെ സംഗീതം നിര്‍വഹിച്ച യക്‌സാന്‍ ഗ്യാരി പെരേര, നേഹ എസ്.നായര്‍ എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.

മറ്റ് അവാര്‍ഡുകള്‍

മികച്ച ചിത്രസംവിധായകന്‍ ലിജോപോള്‍ (ഓം ശാന്തി ഓശാന)
മികച്ച കലാസംവിധായകന്‍ ഇന്ദുലാല്‍ കാവീട് (ഞാന്‍ നിന്നോട് കൂടെയുണ്ട്)
മികച്ച ലൈവ് സൗണ്ട് സന്ദീപ് കുറിശേരി, ജിജിമോന്‍ ജോസഫ് (ഒരാള്‍പൊക്കം)
മികച്ച ശബ്ദമിശ്രണം ഹരികുമാര്‍ (വിവിധ ചിത്രങ്ങള്‍)
മികച്ച ശബ്ദഡിസൈന്‍ തപസ്‌നായക് (ഇയ്യോബിന്റെ പുസ്തകം)
മികച്ച പ്രോസസിങ്ങ് ലാബ്/ കളറിസ്റ്റ് രംഗനാഥന്‍ (ഇയ്യോബിന്റെ പുസ്തകം/ ബാംഗ്ലൂര്‍ ഡേയ്‌സ്)
മികച്ച മേക്കപ്മാന്‍ മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം)
മികച്ച വസ്ത്രാലങ്കാരം സമീറ സനീഷ് (വിവിധ ചിത്രങ്ങള്‍)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) ഹരിശാന്ത് (വൈറ്റ് ബോയ്‌സ്)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) വിമ്മി മറിയം ജോര്‍ജ് (മുന്നറിയിപ്പ്)
മികച്ച നൃത്തസംവിധായകന്‍ സജ്‌നാ നജാം(വിക്രമാദിത്യന്‍)

രചനാ അവാര്‍ഡുകള്‍


മികച്ച സിനിമാഗ്രന്ഥത്തിനുള്ള അവാര്‍ഡ് വി.കെ.ജോസഫ് രചിച്ച 'അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങള്‍' നേടി.
മികച്ച സിനിമാ ലേഖനത്തിനുള്ള അവാര്‍ഡ് രവിമേനോന്‍ രചിച്ച 'ശബ്ദലോകത്തെ ഇളമണ്‍ഗാഥ'യ്ക്ക് ലഭിച്ചു.
കെ.സി.ജയച്ചന്ദ്രന്‍ രചിച്ച 'പായലുപോലെ പ്രണയം' മികച്ച സിനിമാ ലേഖനത്തിനുള്ള അവാര്‍ഡ് നേടി.



 

ga