കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന ഇന്‍ഡ്യന്‍ ഗ്രാമം. അവിടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബുധി എന്ന ദരിദ്രയായ സ്ത്രീയ്ക്ക് ആയിരം രൂപ നോട്ട് ലഭിക്കുന്നു. ഈ കാശുകൊണ്ട് അവര്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍, കണ്ണട അങ്ങനെ നിരവധി ആവശ്യങ്ങള്‍. അവര്‍ ഒരു കടയിലെത്തുന്നു. യഥാര്‍ത്ഥ നോട്ടാണെന്നറിഞ്ഞിട്ടും കടക്കാരന്‍ അത് കള്ളനോട്ടാണെന്ന് പറഞ്ഞ് ആ സ്ത്രീയെ വിരട്ടുന്നു. പോലീസ് സ്റ്റേഷനിലെത്തേണ്ടി വരുന്ന അവരെ പോലീസും വിരട്ടി. കൈയിലുള്ള കാശെല്ലാം അവര്‍ക്ക് നല്‍കേണ്ടി വരുന്നു. ഒടുവില്‍ എല്ലാ കാശും ഉപേക്ഷിച്ച് അവര്‍ക്ക്് വീട്ടിലേയ്ക്ക് വരേണ്ടി വരുന്നു.
ഇന്‍ഡ്യന്‍ ഗ്രാമത്തിലെ ദരിദ്രമായ കര്‍ഷക കുടുംബത്തിന്റെ ദൈന്യാവസ്ഥയും ഇവിടത്തെ ദുഷിച്ച രാഷ്ട്രീയ-നിയമപാലന-സാമൂഹിക സാഹചര്യങ്ങളെയും തുറന്നു കാട്ടുകയാണ്. ശ്രീഹരി സാഥെ സംവിധാനം ചെയ്ത ഈ മറാത്തി സിനിമ. മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ഈ സിനിമ ഒരു കര്‍ഷക സിനിമയാണെന്നാണ് പ്രദര്‍ശനത്തിനെത്തിയ സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
മലയാളം സിനിമകളായ ആലിഫ്, അസ്തമയം വരെ എന്നിവ നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദര്‍ശിപ്പിച്ചത്. രാജ്യാന്തരമേളയുടെ സമാപനത്തലേന്ന് മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസ്സാണുണ്ടായിരുന്നത്.
ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മീറ്റിങ്ങ്സ് വിത്ത് എ യങ്ങ് പോയറ്റ് വിഖ്യാതനാടകകൃത്ത് സാമുവല്‍ ബക്കറ്റിന്റെ ജീവിതകഥയെ അവലംബിച്ചുള്ളതാണ്. നിരാശനായ ഒരു കവിയും പ്രതിഭാധനനായ നാടകകൃത്തും തമ്മിലുള്ള ആത്മബന്ധവും സര്‍ഗാത്മകസംവാദവുമാണ് സിനിമ പറയുന്നത്. അദ്ദേഹത്തിന്റെ നാടകങ്ങളെ ആവിഷ്‌ക്കരിച്ചും പ്രതീകങ്ങളെ സമര്‍ത്ഥമായി വിനിയോഗിച്ചുമുള്ള അര്‍ത്ഥപൂര്‍ണമായ കൊളാഷ് കൂടിയാണ് സിനിമ.
വ്യാഴാഴ്ച മേളയിലുണ്ടായിരുന്നതേറെയും സിനിമകളുടെ ആവര്‍ത്തന പ്രദര്‍ശനമായിരുന്നു. ലോകസിനിമാവിഭാഗത്തിലും മത്സരവിഭാഗത്തിലുമായി 47 സിനിമകളാണ് വ്യാഴാഴ്ച പ്രദര്‍ശിപ്പിച്ചത്.