ചരിത്രം കുറിച്ച് ബി.ജെ.പി.

Posted on: 30 Jun 2015

തിരുവനന്തപുരം: രണ്ടു വിജയങ്ങളാണ് അരുവിക്കരയില്‍ ആഘോഷിക്കപ്പെടുന്നത്. ഒന്ന് സ്വാഭാവികമായും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസിന്റെ കെ.എസ്. ശബരിനാഥന്റേത്. രണ്ടാമത്തേത്, മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും ചരിത്രം കുറിച്ച ബി.ജെ.പിയുടെ ഒ.രാജഗോപാലിന്റേത്. ഒരുപക്ഷേ, ശബരിനാഥിന്റെ വിജയത്തേക്കാള്‍ അരുവിക്കരയ്ക്കപ്പുറം കേരള രാഷ്ട്രീയം നാളെ മുതല്‍ ചര്‍ച്ച ചെയ്യുന്നത് രാജഗോപാലിന്റെ മുന്നേറ്റമായിരിക്കും. നാലു വര്‍ഷം മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ടും ഒരു വര്‍ഷം മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14890 വോട്ടും നേടിയ ബി.ജെ.പി. ഒ.രാജഗോപാല്‍ എന്ന കരുത്തന്റെ ബലത്തില്‍ ഇക്കുറി നേടിയത് 34145 വോട്ടാണ്. ഒരൊറ്റ വര്‍ഷം കൊണ്ട് ബി.ജെ.പി.യുടെ വോട്ടിലുണ്ടായത് 19255 വോട്ടിന്റെ വര്‍ധന. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫിന്റെ എം. വിജയകുമാറിനേക്കാള്‍ 12175 വോട്ടിന്റെ കുറവ് മാത്രമാണ് രാജഗോപാലിനുണ്ടായിരിക്കുന്നത്.

കാസര്‍ക്കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍ക്കോട് മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി. മുപ്പതിനായിരത്തിലേറെ വോട്ട് നേടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ രാജഗോപാല്‍ തന്നെ നേമം തിരഞ്ഞെടുപ്പില്‍ 43661 വോട്ടും തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ 30507 വോട്ടും നേടിയിരുന്നു. ഇതില്‍ നേമത്ത് യു.ഡി.എഫിനെ പിന്തള്ളി രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 6415 വോട്ടിനാണ് അന്ന് സി.പി.എമ്മിന്റെ വി.ശിവന്‍കുട്ടിയോട് രാജഗോപാല്‍ പരാജയപ്പെട്ടത്.

തിരുവനന്തപുരം എന്നും ബി.ജെ.പി.ക്ക് വളക്കൂറുള്ള മണ്ണാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ തിരുവനന്തപുരം മണ്ഡലം ഉള്‍പ്പെടുന്ന നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇതില്‍ നേമത്തും കഴക്കൂട്ടത്തും വന്‍ ഭൂരിപക്ഷവും നേടി. തലസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് ബി.ജെ.പി.യുടെ മുന്നേറ്റമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഈ പ്രതിഭാസം ഇപ്പോള്‍ തിരുവനന്തപുരത്തിന്റെ ഗ്രാമങ്ങളിലേയ്ക്കും വ്യാപിക്കുന്നു എന്ന സൂചനയാണ് അരുവിക്കര നല്‍കുന്നത്.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇരു മുന്നികളുടെയും വോട്ടുകളിലേയ്ക്ക് ബി.ജെ.പി. കടന്നുകയറിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യം ഇരു മുന്നണികളും പരസ്യമായി തന്നെ സമ്മതിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് മുന്‍പ് തന്നെ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി.യിലേയ്ക്ക് വന്‍തോതില്‍ പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചത് സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി.എസ്. ഗിരിജകുമാരിയായിരുന്നു. ഇത്തവണ പലയിടത്തും ബി.ജെ.പി.യുടെ ബൂത്തുതല പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍പിടിക്കാന്‍ മുന്‍ സി.പി.എം. പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമാണ് അരുവിക്കരയില്‍ കണ്ട രാജഗോപാലിന്റെ ചരിത്ര മുന്നേറ്റം. ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നത് പോലെ പല കക്ഷികളെ കൂട്ടിക്കെട്ടിയ രണ്ട് മുന്നണികള്‍ക്കുമെതിരെ ബി.ജെ.പി. ഒറ്റയ്ക്ക് നേടി 34145 വോട്ടിന് വിജയത്തോളം തന്നെ തിളക്കമുണ്ട്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ കുതിപ്പ് നടത്താനുള്ള അസുലഭാവസരമാണ് അരുവിക്കര ബി.ജെ.പി.ക്ക് ഒരുക്കിക്കൊടുത്തത്. അരുവിക്കര രാഷ്ട്രീയ കേരളത്തിന് നല്‍കുന്ന വിലപ്പെട്ട സൂചനയും ഇതുതന്നെ.



 

ga