goodnews head

കുഞ്ഞമ്മയുടെ അധ്വാനത്തിനു മുന്നില്‍ പ്രായം തോല്‍ക്കുന്നു

Posted on: 02 May 2008


തോപ്പുംപടി: ഇതു കളത്തില്‍ കുഞ്ഞമ്മ. ജീവിതത്തിന്റെ സിംഹഭാഗവും കായലില്‍ കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങി, ചെളിയില്‍ ഉറച്ചുനിന്ന് അധ്വാനിക്കുകയായിരുന്നു അവര്‍. ഈ 70-ാം വയസ്സിലും അധ്വാനത്തില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു.

കുമ്പളങ്ങി പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന കുഞ്ഞമ്മ, കായലില്‍ ഇറങ്ങി മീന്‍ പിടിക്കുന്ന രീതി പഠിച്ചെടുത്തത് എട്ടാം വയസ്സിലാണ്. സ്‌കൂള്‍ വിട്ടു വന്നാല്‍ കായലുകളിലും, ചതുപ്പുകളിലുമിറങ്ങും. മീനുകള്‍ കിട്ടിത്തുടങ്ങിയതോടെ സ്‌കൂളില്‍ പോക്ക് നിര്‍ത്തി. കായല്‍പ്പരപ്പ് പിന്നെ കുഞ്ഞമ്മയുടെ ജീവിതത്തിന്റെ ഭാഗമായി. വേലിയിറക്ക നേരങ്ങളിലാണ് മീന്‍പിടുത്തം. വേലിയിറക്കം ചിലപ്പോള്‍ അര്‍ദ്ധരാത്രിയാവാം. മറ്റു ചിലപ്പോള്‍ അര്‍ദ്ധരാത്രിയും കഴിഞ്ഞേക്കും. അതുവരെ കായലരികത്ത് ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന എത്രഎത്രരാത്രികള്‍.

ഗ്രാമം സുഖനിദ്രയിലേക്ക് വീഴുമ്പോള്‍, തണുപ്പ് വകവെക്കാതെ കഴുത്തറ്റം വെള്ളത്തില്‍, ചെളിയില്‍ കാലു കുത്തി നിന്ന് മീനുകള്‍ ഓരോന്നായി പെറുക്കിയെടുത്താണ് കുഞ്ഞമ്മ ജീവിതം കരുപിടിപ്പിച്ചത്.

വര്‍ഷങ്ങള്‍ 60 കഴിഞ്ഞു... ശീലങ്ങളൊന്നും മാറിയിട്ടില്ല. ''വെള്ളത്തിലിറങ്ങിയില്ലെങ്കില്‍ ഒരു സുഖവുമില്ല'' കുഞ്ഞമ്മ പറയുന്നു. വെള്ളത്തിന്റെ 'തക്കം' നോക്കിയാണ് കുഞ്ഞമ്മ കായലില്‍ ഇറങ്ങുന്നത്. നിശ്ശബ്ദമായി കിടക്കുന്ന കായല്‍പ്പരപ്പില്‍ കൈകൊണ്ട് പതുക്കെ ഒരു തട്ടല്‍. ശബ്ദം കേട്ട് മീനുകള്‍ പൊടുന്നനെ ചെളിയിലേക്ക് കൂപ്പുകുത്തും. ചെളിയിലകപ്പെട്ട മീനിനെ ഇവര്‍ കൈകൊണ്ട് നിഷ്പ്രയാസം പിടിച്ചെടുക്കും. ഉള്‍നാടന്‍ കായലുകളിലെ ഒരു പരമ്പരാഗത മീന്‍ പിടുത്തരീതിയാണിത്. ''ഇടയ്ക്ക് ഞണ്ടുകള്‍ കടിക്കും. ചിലപ്പോള്‍ കൂരിമീന്‍ കുത്തും. ഇതൊന്നും ഞാന്‍ വകവെക്കില്ല'. പരിചയ സമ്പന്നതയുടെ കരുത്താണ് കുഞ്ഞമ്മയുടെ വാക്കുകളില്‍..

ഏതു പാതിരായ്ക്ക് വെള്ളത്തിലിറങ്ങിയാലും കുഞ്ഞമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. മകര മാസത്തിലെ കൊടും തണുപ്പിലും 'തക്കം' നോക്കി ചാലിലിറങ്ങിയ എത്രയോ രാത്രികള്‍... ''വെള്ളത്തിലിറങ്ങിയാല്‍ കാശുകിട്ടും. പക്ഷേ അധ്വാനിക്കണം. ഒരേസമയം ആറു മണിക്കൂര്‍ വരെ വെള്ളത്തില്‍ കിടന്നിട്ടുള്ള കുഞ്ഞമ്മ പറയുന്നു. മീന്‍ തീരെ കിട്ടാതെ വന്ന കാലങ്ങളില്‍ റോഡ് പണി, കോണ്‍ക്രീറ്റ് പണി എന്നിവയ്‌ക്കൊക്കെ ഇറങ്ങിയിട്ടുമുണ്ട്.

അധ്വാനം ജീവതവ്രതമായി സ്വീകരിച്ച തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് കുഞ്ഞമ്മ. അധ്വാനിച്ചില്ലെങ്കില്‍ സുഖമായി ഉറങ്ങാന്‍ കഴിയില്ലെന്നു വിശ്വസിക്കുന്ന ഇവര്‍ക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ടമേയല്ല...

പി.പി. ശ്രീലന്‍




 

 




MathrubhumiMatrimonial