കാതറിന്റെ മധുരപ്രതികാരം

Posted on: 09 Mar 2010



ലോസ് ആഞ്ജലീസ്: പ്രത്യേകതകള്‍ ഒരുപാടുണ്ട് മികച്ച ചിത്രമായ 'ദ ഹര്‍ട്ട് ലോക്കറി'നും സംവിധായിക കാതറിനും. ലോകവനിതാദിനത്തില്‍ ത്തന്നെ ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള പുരസ്‌കാരം നേടി എന്നതാണ് ഒന്നാമത്തെ പ്രത്യേകത. മറ്റൊന്ന് തന്റെ ആദ്യഭര്‍ത്താവിന്റെ ചിത്രത്തോട് മത്സരിച്ചാണ് കാതറിന്‍ പുരസ്‌കാരം നേടിയെന്നതാണ്. 'അവതാറി'ന്റെ സംവിധായകന്‍ ജയിംസ് കാമറൂണിന്റെ മുന്‍ഭാര്യയാണ് കാതറിന്‍ ബിഗേലോ. എല്ലാ അര്‍ഥത്തിലും ഒരു മധുരപ്രതികാരം എന്നു പറയാം.

ഇറാഖ് യുദ്ധത്തിന്റെ കഥ പറഞ്ഞ 'ദ ഹര്‍ട്ട് ലോക്കര്‍' മികച്ച ചിത്രം, സംവിധായിക, തിരക്കഥ, എഡിറ്റിങ്, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നിവയടക്കം ആറ് പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. 'അവതാറി'ന് ലഭിച്ചത് മൂന്ന് അവാര്‍ഡുകളാണ്.

തിരക്കഥയ്ക്ക് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്ക്‌ബോള്‍ പുരസ്‌കാരം നേടി. അമേരിക്കന്‍ സൈന്യത്തോടൊപ്പം പത്രലേഖകനായി ഇറാഖില്‍ പ്രവര്‍ത്തിച്ചശേഷമാണ് ബോള്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. പട്ടാള യൂണിഫോം അണിഞ്ഞ ലോകത്തെ എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചശേഷമുള്ള കാതറിന്റെ വാക്കുകള്‍. ഇറാഖിലും അഫ്ഗാനിസ്താനിലുമുള്ള മുഴുവന്‍ സൈനികര്‍ക്കുംവേണ്ടി തനിക്കു ലഭിച്ച ഓസ്‌കര്‍ സമര്‍പ്പിക്കുന്നുവെന്ന് മാര്‍ക്ക്‌ബോള്‍ പറഞ്ഞു. ഒന്‍പത് ഓസ്‌കര്‍ നോമിനേഷനുകളാണ് 'ദ ഹര്‍ട്ട് ലോക്കറി'ന് നേടാന്‍ കഴിഞ്ഞത്. 2004 കാലത്താണ് മാര്‍ക്ക്‌ബോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിനൊപ്പം പത്രപ്രവര്‍ത്തകനായി യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിച്ചത്.




MathrubhumiMatrimonial