Crime News

പോള്‍ മുത്തൂറ്റ് വധം: 9 പേര്‍ക്ക് ജീവപര്യന്തം

Posted on: 02 Sep 2015


4 പേര്‍ക്ക് 3 വര്‍ഷം വീതം കഠിനതടവ്; ഒരാളെ വെറുതെ വിട്ടു


തിരുവനന്തപുരം: യുവ വ്യവസായി മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ 13 പ്രതികളില്‍ ഒമ്പത് പേരെ ജീവപര്യന്തം കഠിനതടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

നാലുപേരെ മൂന്നുവര്‍ഷം കഠിനതടവിനും 5000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ആര്‍.രഘു ശിക്ഷിച്ചത്. പതിന്നാലാം പ്രതി മണ്ണഞ്ചേരി മുഴുപുറത്ത് വീട്ടില്‍ ഇ.അനീഷിനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിവിധ വകുപ്പുകളിലായി പതിനൊന്നര വര്‍ഷം കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍, ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി.

ഒന്ന് മുതല്‍ ഒമ്പത് വരെ പ്രതികളായ നാലുകോടി ജങ്ഷന്‍ കുന്നേല്‍ വീട്ടില്‍ ജയചന്ദ്രന്‍, പായിപ്പാട്ട് തകിടിയില്‍ കുന്നുംപുറം വീട്ടില്‍ കാരി സതീഷ്, തൃക്കൊടിത്താനം ഹൗസിങ് കോളനി വീട്ടുനമ്പര്‍ 31ല്‍ സത്താര്‍, പായിപ്പാട് പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 12 കൈലാശ് വീട്ടില്‍ സുജിത്, നാലുകോടി ജങ്ഷന്‍ ചങ്ങംകുളങ്ങര വീട്ടില്‍ ആകാശ് ശശിധരന്‍, പായിപ്പാട് പഞ്ചായത്ത് വാര്‍ഡ് 13 ചേപ്പാട്ടുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാര്‍, പാടിപ്പാട്ട് നാലാം വാര്‍ഡ് നെടുമണ്ണില്‍ വീട്ടില്‍ രാജീവ് കുമാര്‍, ഇല്ലത്തുപറമ്പ് ചുള്ളിക്കല്‍ വീട്ടില്‍ ഷിനോ പോള്‍, മണ്ണഞ്ചേരി അമ്പലക്കടവ് പള്ളിക്ക് സമീപം ഫസീല മന്‍സിലില്‍ ഫൈസല്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിലെ പത്താം പ്രതി മണ്ണഞ്ചേരി കാക്കാലംപറമ്പില്‍ വീട്ടില്‍ അബി, സഹോദരന്‍ റിയാസ്, മണ്ണഞ്ചേരി കൊടിയന്‍തട്ട് വീട്ടില്‍ സിദ്ദിക്ക്, മണ്ണഞ്ചേരി മുഴുപ്പുറത്തുചിറ വീട്ടില്‍ ഇസ്മയില്‍ എന്നിവരെ മൂന്നുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്ന കൊലപാതകം, ഗൂഢാലോചന, അന്യായമായി മാരകായുധം കൈവശംെവക്കലും ഉപയോഗിക്കലും തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. കാരി സതീഷും സംഘവും ഉള്‍പ്പെട്ട മറ്റൊരു ക്വട്ടേഷനുള്ള ഗൂഢാലോചനക്കേസിലും 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, മാരകായുധം ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒന്ന് മുതല്‍ 10 പേരെക്കൂടാതെ പ്രകാശ്, സുള്‍ഫിക്കര്‍, സബീര്‍, ഹസ്സന്‍ സന്തോഷ്‌കുമാര്‍ എന്നിവരാണ് ഇതിലെ പ്രതികള്‍. ഇവരെ മൂന്നുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. ഈ കേസില്‍ പ്രതികളായ കാരി സതീഷിനും സത്താറിനും ഒരു വര്‍ഷംകൂടി അധിക തടവുമുണ്ട്. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ബൈക്കപകടം കണ്ട് അപകടമുണ്ടാക്കിയ പോള്‍ എം.ജോര്‍ജിന്റെ ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ പിന്തുടര്‍ന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ. കേസ്. രണ്ട് കേസുകളായി അന്വേഷിച്ച് സി.ബി.ഐ. വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേകമായി വിചാരണ നടത്തുകയായിരുന്നു.
നെടുമുടി പോലീസെടുത്ത കേസില്‍ 25 പ്രതികളുണ്ടായിരുന്നു. കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളായിരുന്നു. പിന്നീട് ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി സാക്ഷികളാക്കി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ടുപേരും കോടതിയില്‍ നല്‍കിയ മൊഴി. 2012 നവംബര്‍ 19ന് ആരംഭിച്ച വിചാരണയില്‍, പോള്‍ ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു, കാരി സതീഷ് അടക്കമുള്ളവരെ തിരിച്ചറിഞ്ഞിരുന്നു. ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പോലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുള്ള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സി.ബി.ഐ., കൊലയ്ക്കുപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കി. കാരി സതീഷ് തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് 'എസ്' കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. കെ.എം.ടോണി മൊഴിനല്‍കിയത് നേരത്തെ വിവാദമായിരുന്നു.

123 സാക്ഷികള്‍: 118 തൊണ്ടി മുതല്‍


തിരുവനന്തപുരം:
പോള്‍ എം.ജോര്‍ജ് വധക്കേസിലും ഇതുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ കേസിലുമായി 123 സാക്ഷികളെയാണ് സി.ബി.ഐ. കോടതി വിസ്തരിച്ചത്. 118 തൊണ്ടിമുതലുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. പോള്‍ എം.ജോര്‍ജ് വധക്കേസില്‍ 75 സാക്ഷികളാണ് ഉണ്ടായിരുന്നത്. കത്തികള്‍, പടക്കങ്ങള്‍ നേരത്തെ ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെടുത്ത 'എസ്' കത്തി എന്നിവയുള്‍പ്പടെ 115 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ക്വട്ടേഷന്‍ കേസുകളുമായി ബന്ധപ്പെട്ട് 48 സാക്ഷികളെ വിസ്തരിക്കുകയും മൂന്ന് തൊണ്ടിമുതലുകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് കേസുകളിലുമായി 335 രേഖകളും കോടതി പരിഗണിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എന്‍.അനില്‍കുമാര്‍ കോടതിയില്‍ ഹാജരായി.

 

 




MathrubhumiMatrimonial