Crime News

സി.ഇ.ടി. അപകടം: വാഹനത്തിലുണ്ടായിരുന്ന നാല് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

Posted on: 23 Aug 2015


കഴക്കൂട്ടം: തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ഥികളെക്കൂടി കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്ന വാഹനത്തിലുണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി എടുത്തത്.

വാഹനം ഓടിച്ചിരുന്ന ബൈജുവിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഘോഷയാത്രയില്‍ ഉണ്ടായിരുന്ന രണ്ടാമത്തെ ജീപ്പും പോലീസ് പിടിച്ചെടുത്തു. കാര്യവട്ടത്തെ ഒരു ഫ്ലൂറ്റിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു ജീപ്പ് കണ്ടെത്തിയത്. ഈ ജീപ്പും ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നതാണ്. അപകടത്തില്‍ പെട്ട ജീപ്പിലേതുപോലെ ആയുധങ്ങളുടെ രൂപങ്ങള്‍ പതിപ്പിച്ച കട്ട് സൈസ് ജീപ്പാണിത്.

ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഇര്‍ഷാദ്, രോഹിത് പി., അഫ്‌നാന്‍ അലി, ബാദുഷ ബഷീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ ഒരാള്‍ അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കോളേജിലെ വിദ്യാര്‍ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചാണ് വാഹനത്തിലുണ്ടായിരുന്നവരെ കണ്ടെത്തിയത്. ജീപ്പിലുണ്ടായിരുന്ന പത്തോളം പേര്‍ക്കെതിരെയാണ് നരഹത്യക്ക് കേസെടുത്തിട്ടുള്ളത്. ഇവരും കേസില്‍ പ്രതിചേര്‍ക്കപ്പെടും. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വിദ്യാര്‍ഥികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ കാണാം.

കോളേജിലെ അധ്യാപകരായ പ്രൊഫ.ആര്‍.ഹരികുമാര്‍, ഡോ.ജെയ് രാജ് പി.ജി., ഡോ.ടി.ജി.ജെയിംസ് എന്നിവരടങ്ങിയ കമ്മിറ്റി കോളേജുതല അന്വേഷണം ആരംഭിച്ചു. ഇവര്‍ നല്‍കുന്ന ആദ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ യൂണിയന്‍ ഭാരവാഹികളായ 12 പേരെ അപകടം നടന്ന് അടുത്ത ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരാണ് പ്രിന്‍സിപ്പലില്‍ നിന്ന് ഓണാഘോഷത്തിന് രേഖാമൂലം അനുമതി വാങ്ങിയത്. എന്നാല്‍ എം.ടെക്കിന്റെ പ്രവേശനം നടക്കുന്നതിനാല്‍ ഘോഷയാത്ര അടക്കമുള്ള പരിപാടികള്‍ നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതാണെന്ന് പ്രിന്‍സിപ്പല്‍ ജെ.ഡേവിഡ് പറഞ്ഞു. ആഘോഷങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ തന്നെ അറിയിക്കണമെന്നും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെല്ലാം ലംഘിച്ചാണ് വാഹനങ്ങളുമായി കോളേജ് കാമ്പസിനുള്ളില്‍ കടന്നത്. 12 ഹോസ്റ്റല്‍ യൂണിയന്‍ ഭാരവാഹികളില്‍ ഒരാള്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ആളാണ്. യൂണിയന്‍ ഭാരവാഹികളെ അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.

ഓണാവധി കഴിഞ്ഞെത്തുമ്പോള്‍ ഇവര്‍ക്കായി ഹിയറിങ് നടത്തും. അധ്യാപക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്കെതിരെയും നടപടിയുണ്ടായേക്കും. രണ്ടാമത്തെ ജീപ്പ് ഓടിച്ചിരുന്നതും വിദ്യാര്‍ഥികള്‍ തന്നെയാണ്. വീഡിയോ ദൃശ്യങ്ങളിലൂടെ ഇവരെയും കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

 




MathrubhumiMatrimonial