Crime News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ജാമ്യത്തിലിറങ്ങി മുങ്ങിയ മുഖ്യപ്രതി പിടിയില്‍

Posted on: 11 Aug 2015

സ്വന്തം ലേഖകന്‍



കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണകള്ളക്കടത്തുകേസിലെ മുഖ്യപ്രതിയെ നിര്‍ത്തിയിട്ട കാറില്‍നിന്ന് പിടികൂടി. ഇയാളില്‍നിന്ന് മയക്കുമരുന്നിന്റെ ശേഖരവും കണ്ടെടുത്തു. ഒന്നരവര്‍ഷമായി ഒളിവിലായിരുന്ന കോഫെപോസ പ്രതി കൊടുവള്ളി ആരാമ്പ്രം ഉണ്ണീരിക്കുന്ന് ഷഹബാസിനെ(39)യാണ് ഡി.ആര്‍.ഐ. ഇന്‍സ്‌പെക്ടര്‍മാരായ കെ.സലീലും പി.വി.പ്രവീണും നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ബീച്ച് ഫയര്‍ സ്റ്റേഷനു സമീപത്തുവച്ചാണ് ഇയാള്‍ പിടിയിലായത്.

പിടികൂടുന്നതിനിടെ പ്രതി ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. മല്‍പ്പിടിത്തം കണ്ട നാട്ടുകാരും ഫയര്‍ ഫോഴ്‌സ് ജീവനക്കാരുംകൂടി രംഗത്തെത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ നേരത്തേ അറസ്റ്റിലായ എയര്‍ഹോസ്റ്റസുമാരായ രാഹില ചിറായി, ഹിറോമസ എന്നിവരുടെ മൊഴികളിലൂടെയാണ് ഷഹബാസിനെക്കുറിച്ച് ഡി.ആര്‍.ഐ.ക്കു വിവരം ലഭിച്ചത്. തുടര്‍ന്ന്, അറസ്റ്റ് ചെയ്‌തെങ്കിലും കോഫെപോസ(കരുതല്‍ തടങ്കല്‍) ഉത്തരവ് നടപ്പില്‍വരുന്നതിനുമുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങി. കോഫെപോസ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പ്രതി നല്‍കിയ അപേക്ഷ ഈമാസം 18-ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും പിടിയിലായത്.

ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വര്‍ങ്ങളായി കള്ളക്കടത്ത്, ഹവാല എന്നീ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന ഷഹബാസിനെതിരെ മയക്കുമരുന്നുകടത്ത്, ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയും കേസെടുക്കും.
കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ മറ്റൊരു മുഖ്യപ്രതിയായ അബ്ദുള്‍ ലെയ്‌സ് ഷഹബാസിന്റെ ബന്ധുവാണ്.

 

 




MathrubhumiMatrimonial