Crime News

നിഷാമിന് ഹോട്ടലില്‍ സല്‍ക്കാരം: അന്വേഷിക്കാന്‍ കമ്മീഷണറുടെ നിര്‍ദ്ദേശം

Posted on: 05 Aug 2015


തൃശ്ശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന, ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ സല്‍ക്കാരം. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പേരാമംഗലം സി.െഎ.ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാനാണ് നിഷാമിനെ തൃശ്ശൂരില്‍ കൊണ്ടുവന്നത്. കേസ് ഉച്ചയ്ക്കുശേഷമാണ് പരിഗണിച്ചത്. ഈ ഒഴിവുസമയത്താണ് പോലീസും നിഷാമിന്റെ സുഹൃത്തുക്കളും വക്കീലും എല്ലാം ചേര്‍ന്ന് ഹോട്ടലില്‍ കയറിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞാണി റോഡിലെ വന്‍കിട ഹോട്ടലില്‍ എത്തിയ നിഷാം രണ്ടു മണിക്കുശേഷമാണ് ഇവിടെനിന്നും തിരിച്ചത്.
ആദ്യമിരുന്ന സ്ഥലത്ത് സി.സി.ടി.വി. കാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കണ്ടതോടെ ഇവര്‍ സ്ഥലം മാറിയിരുന്നു. കാമറകള്‍ മുഴുവന്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

നിഷാമിനെ ഹോട്ടലില്‍ സല്‍ക്കരിക്കുന്ന വിവരം പുറത്തറിഞ്ഞതോടെ കൂടെ വന്ന പോലീസുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതായി. യൂണിഫോം മാറ്റി മറ്റൊരു വാഹനത്തിലാണിവര്‍ മടങ്ങിയത്. നാലു പോലീസുകാര്‍ ഇങ്ങനെ പോയതിനുശേഷം വെറും രണ്ടു പോലീസുകാര്‍ മാത്രമാണ് നിഷാമിനൊപ്പം ഉണ്ടായിരുന്നത്. വക്കീലാണ് ഹോട്ടല്‍ ബില്‍ നല്‍കിയത്. ബിരിയാണിയാണ് മിക്കവരും കഴിച്ചത്. കൊലക്കേസ് പ്രതിയെ സുരക്ഷാസംവിധാനങ്ങള്‍ കാറ്റില്‍ പറത്തി സല്‍ക്കരിച്ചതു വിവാദമായതോടെയാണ് കമ്മീഷണര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

 

 




MathrubhumiMatrimonial