Crime News

അയര്‍ലന്‍ഡ് സ്വദേശിയുടെ കമ്മീഷന്‍ കിലോയ്ക്ക് 1000 ദിര്‍ഹം

Posted on: 17 Jul 2015


നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത് കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ അയര്‍ലന്‍ഡുകാരന്‍ എഡ്വിന്‍ ആന്‍ഡ്രുവിന് കള്ളക്കടത്ത് സംഘം നല്‍കിയിരുന്നത് കിലോയ്ക്ക് 1000 ദിര്‍ഹം (ഏകദേശം 17,000 രൂപ). സാധാരണയായി ഇയാള്‍ 10 കിലോ സ്വര്‍ണവുമായാണ് എത്തുന്നത്. ആദ്യമൊക്കെ കുറഞ്ഞ അളവില്‍ മാത്രമേ സ്വര്‍ണം കടത്തിക്കൊണ്ടു വന്നിരുന്നുള്ളു. ഓവര്‍കോട്ട് ധരിച്ച് അതിനുള്ളില്‍ ജാക്കറ്റണിഞ്ഞ് അതില്‍ പ്രത്യേകം സജ്ജമാക്കിയ പോക്കറ്റില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയാല്‍ പിടിക്കില്ലെന്ന് കണ്ടതോടെ അളവ് കൂട്ടി. സോഫ്റ്റ് വെയര്‍ ബിസിനസിനായി എത്തുന്നു എന്ന വ്യാജേന ബിസിനസ് വിസയില്‍ യാത്ര ചെയ്ത് സ്വര്‍ണം കടത്തുകയായിരുന്നു ഇയാള്‍.

മടക്കയാത്ര ഉള്‍പ്പെടെയുള്ള വിമാന ടിക്കറ്റ്, കൊച്ചിയിലെത്തുമ്പോഴുള്ള താമസം, ഭക്ഷണം എന്നിവയെല്ലാം സ്വര്‍ണക്കടത്ത് സംഘമാണ് ഏര്‍പ്പാടാക്കുന്നത്. വിമാനത്താവള പരിസരത്തെ വിവിധ ഹോട്ടലുകളിലും കൊച്ചിയിലെ ഹോട്ടലുകളിലും ഇയാള്‍ തങ്ങിയിട്ടുണ്ട്. കള്ളക്കടത്ത്് സംഘത്തിന്റെ പ്രതിനിധികള്‍, താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് ഇയാളില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങിയിരുന്നത്. 'ഓപ്പറേഷന്‍' പൂര്‍ത്തിയായാല്‍ ഉടന്‍ ഇയാള്‍ ദുബായിലേയ്ക്ക് മടങ്ങുകയും ചെയ്യും. മെയ് 30 ന് കൊച്ചിയിലെത്തിയ ഇയാള്‍ ജൂണ്‍ ഒന്നിന് മടങ്ങി. തുടര്‍ന്ന്് ജൂണ്‍ 19ന് വീണ്ടും കൊച്ചിയിലെത്തി. ദൗത്യം പൂര്‍ത്തിയാക്കി 20ന് ദുബായിലേയ്ക്ക്് മടങ്ങുകയും ചെയ്തു.

പതിവായി ഇയാള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തിലാണ് യാത്ര ചെയ്തിരുന്നത്. കൊച്ചിയില്‍ എത്തുമ്പോള്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇയാളോടൊപ്പം ആരൊക്കെയാണ് ഉണ്ടായിരുന്നതെന്നും ആരൊക്കെയാണ് ഇയാളെ കാണാന്‍ എത്തിയിരുന്നതെന്നും കണ്ടെത്തുന്നതിന് ഹോട്ടലുകളിലെ സിസി ടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കും. എഡ്വിന്‍ ആന്‍ഡ്രു ദുബായില്‍ നടത്തിയിരുന്ന സോഫ്റ്റ്് വെയര്‍ കമ്പനി പൊളിഞ്ഞപ്പോള്‍ സാമ്പത്തികമായി സഹായിച്ചത് ഇടപ്പള്ളി സ്വദേശിയാണ്. തുടര്‍ന്നാണ് അയാള്‍ സ്വര്‍ണക്കടത്തിലേയ്ക്ക്്് വരുന്നത്.

 

 




MathrubhumiMatrimonial