Crime News

17 പ്രതികള്‍ റിമാന്‍ഡില്‍, ആറുപേര്‍ ഒളിവില്‍ ആനവേട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

Posted on: 16 Jul 2015


തമംഗലം: ആനവേട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. തിരുവനന്തപുരം പേട്ട ചാക്ക കാരോളി റോഡില്‍ അയിഷ നിവാസില്‍ കെ. അമര്‍ഷാദ് (26) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പതിനേഴ് പ്രതികള്‍ അറസ്റ്റിലായി. മുഖ്യ പ്രതികളിലൊരാള്‍ കുട്ടമ്പുഴ സ്വദേശി കോതമംഗലം കോടതി മുമ്പാകെ അടുത്ത ദിവസം കീഴടങ്ങാനും സാധ്യത.

തിരുവനന്തപുരം സ്വദേശികളായ പതിനാല് പ്രതികളും കുട്ടമ്പുഴ സ്വദേശികളായ മൂന്ന് പേരുമാണ് റിമാന്‍ഡിലായിട്ടുള്ളത്. അമര്‍ഷാദിനെ ബുധനാഴ്ച കോടനാട് ഡി.എഫ്.ഒ. ഓഫീസില്‍ ചോദ്യം ചെയ്തു. ആനകളുടെ അസ്ഥി കണ്ടെത്തിയ കരിമ്പാനി, മരപ്പാലം സ്റ്റേഷന്‍ പരിധിയിലെ വനത്തില്‍ കൊണ്ടുപോയി തെളിവെടുത്തു. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കുട്ടമ്പുഴ ആനവേട്ട സംഘത്തില്‍ നിന്ന് ആനക്കൊമ്പ് വാങ്ങി കരകൗശല വസ്തുക്കള്‍ പണിയുന്നതുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന മുഖ്യ പ്രതികളിലൊരാളായ തിരുവനന്തപുരം സ്വദേശി ബ്രൈറ്റ് അജിയുടെ സഹായിയാണ് ചൊവ്വാഴ്ച അറസ്റ്റിലായ അമര്‍ഷാദ്. കരകൗശല കേന്ദ്രങ്ങളില്‍ ആനക്കൊമ്പ് രഹസ്യമായി എത്തിക്കുകയും പണിത ശില്പങ്ങള്‍ ഡീലര്‍മാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതുമാണ് ഇലക്ട്രിക് ടെക്‌നീഷ്യന്‍ കൂടിയായ അമര്‍ഷാദിന്റെ പങ്കെന്ന് അന്വേഷണ സംഘം അറിയിച്ചു.

ആനവേട്ട കേസിലെ വെടിവെപ്പുകാരായ കുട്ടമ്പുഴ കൂവപ്പാറ അയ്ക്കരമറ്റം വാസു, പുത്തന്‍പുരയ്ക്കല്‍ എല്‍ദോസ്, ഉറവങ്ങച്ചാലില്‍ ജിജോ എന്നിവര്‍ക്കെതിരെ തിങ്കളാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. കോതമംഗലം നമ്പര്‍ ടു മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് പത്താം തീയതി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും അറസ്റ്റ് വാറണ്ടിനും വനംവകുപ്പ് അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ബുധനാഴ്ച നിയമ സഹായം തേടിയിരുന്നു. ആറു പേര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് അനുമതി ലഭിച്ചിട്ടുള്ളത്. മുഖ്യ പ്രതികളായ എല്‍ദോസും അജേഷും കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.

 

 




MathrubhumiMatrimonial