Ramzan Banner

ദൈവദത്തമായ 'തഖ്‌വ'

Posted on: 13 Sep 2009

ടി.കെ. ഉബൈദ്‌



''മനുഷ്യാത്മാവാണ്, അതിനെ സന്തുലിതമാക്കുകയും എന്നിട്ട് അതിന്റെ തഖ്‌വയും കുറ്റവാസനയും ബോധിപ്പിക്കുകയും ചെയ്തവനാണ; ആത്മാവിനെ സംസ്‌കരിച്ചവന്‍ തീര്‍ച്ചയായും വിജയിച്ചു; അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജിതനായി'' (വി. ഖുര്‍ആന്‍ 91: 7-10).

മനുഷ്യ മനസ്സ് അഥവാ ആത്മാവ് അത്ഭുതകരമായ അഗോചര പ്രതിഭാസമാണ്. അതിനെ കൃത്യമായി നിര്‍വചിക്കാന്‍ ഭൗതിക മനുഷ്യനാവില്ല. തിര്യക്കുകള്‍ക്കില്ലാത്തതും മനുഷ്യനെ മനുഷ്യനാക്കുന്നതുമായ ഒരു പ്രത്യേക ചൈതന്യം നമ്മിലുണ്ട്, എന്ന് നമുക്കറിയാം. ധര്‍മാധര്‍മബോധങ്ങളാല്‍ സന്തുലിതമായ ഈ ചൈതന്യം നമ്മില്‍ നിക്ഷേപിച്ചതു അല്ലാഹുവാണെന്ന് അവന്‍ ആണയിട്ടു പറയുകയാണിവിടെ.

ബുദ്ധി, വിവേകം, വിവേചന ശക്തി, പലവിധ മാനുഷിക വികാരങ്ങള്‍, സര്‍ഗാത്മകത ഇവയെല്ലാം സമ്മേളിച്ചതാണ് മനുഷ്യാത്മാവ്. മാനസിക യോഗ്യതകളുടെ സന്തുലനം ഒന്നു പാളിയാല്‍മതി അവന്‍ മനുഷ്യനല്ലാതാവാന്‍. പിന്നെ അവന്‍ ഭ്രാന്തനോ ഇരുകാലി മൃഗമോ ആകുന്നു. സ്‌നേഹം, വെറുപ്പ്, കാരുണ്യം, ക്രൗര്യം, ആസക്തി, വിരക്തി, രാഗം, ദ്വേഷം എന്നിങ്ങനെ ഭിന്നവികാരങ്ങളുടെ പാരാവാരമാണ് മനസ്സ്. മനോഗുണങ്ങളെ സംഗ്രഹിച്ചു വര്‍ഗീകരിച്ചാല്‍ രണ്ടു കള്ളികളിലൊതുങ്ങുന്നു. ഒന്ന് ധര്‍മവാസന. മറ്റേത് അധര്‍മവാസന. ഇതിലോരോന്നും സാര്‍ഥകമാകുന്നത് മറ്റേതിന്റെ സാന്നിധ്യത്തിലാണ്.

രണ്ടുവാസനയും ദൈവം തന്നതാണ്. സത്യമാണ് അസത്യത്തെക്കാള്‍ നല്ലത്, ക്രൂരതയെക്കാള്‍ നല്ലത് കാരുണ്യമാണ് എന്നൊക്കെ ഓരോ മനുഷ്യനുമറിയാം. കൊടുംക്രൂരനിലും തിരിമുറിഞ്ഞ കള്ളനിലും ഈ അറിവുണ്ടാകും. ഇതാണ് മനുഷ്യാത്മാവില്‍ ദൈവം ചൊരിഞ്ഞ മൗലികമായ 'തഖ്‌വ.' മാനസിക സംസ്‌കാരത്തിന്റെ ആദിബീജവും ഇതുതന്നെ. ഈ ബോധത്തിന് വിപരീതമായി നില്‍ക്കുന്നവയാണ് ജഡികമായ ആസക്തികളും ക്ഷണികലാഭങ്ങളിലുള്ള ആര്‍ത്തിയും. അതാണ് മനസ്സില്‍ നിക്ഷിപ്തമായ അധര്‍മവാസന. ഈ വിരുദ്ധ ഗുണങ്ങളില്‍ ഏതിനെ വേണമെങ്കിലും തിരഞ്ഞെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ഏതു തിരഞ്ഞെടുത്താലും അതിന്റെ അനന്തര ഫലം അനുഭവിക്കാന്‍ നാം ബാധ്യസ്ഥരാകുന്നു. ധര്‍മബോധത്തെ വളര്‍ത്തി ജീവിതത്തിന്റെ വെളിച്ചമാക്കുന്നവന്‍ സംസ്‌കരിക്കപ്പെടുകയും ജന്മസാഫല്യം നേടുകയും ചെയ്യുന്നു. ആര്‍ത്തികളെയും ആസക്തികളെയും മാത്രം വളര്‍ത്തുന്നവന്‍ ദൈവദത്തമായ ധര്‍മബോധത്തെ അടിച്ചമര്‍ത്തേണ്ടിവരും. അവന്‍ അധമവികാരങ്ങളുടെ ഇരുട്ടിലാണ്ട് നശിച്ചു പോകുന്നു.

മനസ്സിന്റെ ഗുണങ്ങളെല്ലാം മനുഷ്യന്റെ യോഗ്യതകളാണ്. അവയിലൊന്നിനെയും നിഗ്രഹിക്കാന്‍ ദൈവം ആവശ്യപ്പെടുന്നില്ല. എല്ലാറ്റിനെയും സംസ്‌കരിക്കാനാണ് ആവശ്യപ്പെടുന്നത്. ഓരോ ഗുണവും അതിന്റെ സ്ഥാനത്തും സന്ദര്‍ഭത്തിലും പ്രവര്‍ത്തിക്കുമ്പോള്‍ ജീവിതം സന്തുലിതമാകുന്നു. ദൈവദത്തമായ ഈ സന്തുലനത്തെ -ശുദ്ധപ്രകൃതിയെ നിലനിര്‍ത്തുകയും പോഷിപ്പിക്കുകയുമാണ് ആത്മസംസ്‌കരണം.



MathrubhumiMatrimonial