Crime News

സ്മിതയുടെ തിരോധാനം: ദേവയാനിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Posted on: 29 May 2015


കൊച്ചി: ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ പത്ത് വര്‍ഷം മുമ്പ് കാണാതായ ഇടപ്പള്ളി സ്വദേശി സ്മിതയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് തിരയുന്ന കോഴിക്കോട് സ്വദേശി ദേവയാനിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇവര്‍ ദുബായിലേക്ക് കടന്നതായി കരുതുന്നതിനാല്‍ പാസ്‌പോര്‍ട്ടും ചിത്രങ്ങളും സഹിതമുള്ള രേഖകള്‍ ദുബായ് പോലീസിന് കൈമാറി.

2013ല്‍ ദേവയാനി എന്ന പേരില്‍ മൂന്നാമതൊരു പാസ്‌പോര്‍ട്ട് കൂടി കരസ്ഥമാക്കി കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയാണ് ഇവര്‍ ദുബായിലേക്കും പിന്നീട് കുവൈറ്റിലേക്കും പോയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിസ പിടിച്ചെടുത്ത് ഏത് കമ്പനിയിലേക്കാണ് പോയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. ഇതിനായി ഇന്റര്‍പോളിന്റെ സഹായവും തേടും.

സ്മിതയെ കാണാതായതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കു മുമ്പാണ് ഭര്‍ത്താവ് തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്നു വിളിക്കുന്ന ആന്റണിയെ (44) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2005 സപ്തംബര്‍ മൂന്നിനാണ് സ്മിതയെ ദുബായിലുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്. വൈറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം പോകുന്നുവെന്ന് കത്തെഴുതി വച്ച് സ്മിത മുങ്ങിയെന്നായിരുന്നു ആന്റണിയുടെ വാദം. എന്നാല്‍, കത്തിലെ കൈയക്ഷരം ആന്റണിയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്മിതയെ കാണാതായ ശേഷം ഇവരുടെ ബന്ധു ആന്റണിയുടെ ദുബായിലെ വീട്ടിലെത്തിയപ്പോള്‍ മിനി എന്ന ഒരു യുവതിയെ അവിടെ കണ്ടു. ഇവര്‍ക്കൊപ്പമായിരുന്നു ആന്റണിയുടെ ജീവിതമെന്നാണ് പറയപ്പെടുന്നത്. ഇതോടെയാണ് മിനി എന്ന പേരില്‍ അറിയപ്പെട്ട ദേവയാനിയെ കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ സലീം, ഷാജി എന്നിവരോടൊപ്പം കഴിഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. 2006ല്‍ വ്യാജപാസ്‌പോര്‍ട്ട് പ്രശ്‌നത്തില്‍ ദുബായ് പോലീസ് പിടിച്ചിട്ടുള്ള ഇവര്‍ അവിടെനിന്ന് നാട്ടിലെത്തിയശേഷം മതം മാറി ആനി വര്‍ഗീസ് എന്ന പേര് സ്വീകരിച്ചാണ് ദുബായിലേക്ക് കടന്നത്. പിന്നീട് ഇതേ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാറ്റിയെഴുതി ജനനത്തീയതി തെറ്റിച്ചും ഇവര്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ദേവയാനി പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. സ്മിതയെ കാണാതായതിന് പിന്നില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കരുതുന്നു. സ്മിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഷാര്‍ജിയിലെ ഒരു ആശുപത്രി മോര്‍ച്ചറിയില്‍ ദുബായ് പോലീസ് കണ്ടെത്തിയെങ്കിലും ഡി.എന്‍.എ. പരിശോധന വൈകുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സ്മിതയുടെ സഹോദരി സജിനി, മാതാവ് ഫാന്‍സി എന്നിവര്‍ ദുബായിലെത്തി ഡി.എന്‍.എ. പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കിയിരുന്നു. അതിനിടെ, ആന്റണി നാര്‍ക്കോ പരിശോധനയ്ക്ക് സമ്മതമല്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചു. നേരത്തെ സമ്മതമാണെന്ന് പറഞ്ഞെങ്കിലും എഴുതിത്തരാന്‍ ആവശ്യപ്പെട്ടതോടെ പിന്മാറുകയായിരുന്നു.

 

 




MathrubhumiMatrimonial