goodnews head

വാര്‍ധക്യത്തിലും പൂരത്തെ വരവേറ്റ് ആല്‍മുത്തശ്ശി

Posted on: 29 Apr 2015


തൃശ്ശൂര്‍: പൂരം എഴുന്നള്ളിപ്പുകള്‍ക്കും ഉപചാരത്തിനും കുടപിടിച്ചു നിന്നിരുന്ന ഈ ആല്‍മുത്തശ്ശി വാര്‍ദ്ധക്യത്തിന്റെ ഉച്ചസ്ഥായിയിലാണ്. ചുക്കിച്ചുളിഞ്ഞ മുഖവും ശോഷിച്ച ശരീരവുമായി ചുരുണ്ടുകൂടിക്കിടക്കുന്ന അമ്മൂമ്മയുടെ ഛായ. എങ്കിലും നിറുകയിലെ തളിരിലകള്‍ പറയുന്നുണ്ടോ ഇനിയുമെനിക്കു പൂരം കൂടണമെന്ന്. 80 വര്‍ഷത്തെ പൂരം. അത്രത്തോളംതന്നെ ഉപചാരവും കയ്യേറ്റ ആലാണിത്.

വെടിക്കെട്ടും അത്രതന്നെ കണ്ടിട്ടുണ്ടാകണം. വടക്കുംനാഥന്‍ ശ്രീമൂലസ്ഥാനത്തു നെടുനായകത്വം വഹിച്ച് തണല്‍ സൃഷ്ടിച്ചിരുന്ന ഇതിപ്പോള്‍ ഉണങ്ങി ശോഷിച്ച അവസ്ഥയിലാണ്. വരുന്ന പൂരത്തിന് ഈ ആലുണ്ടാവില്ലെന്നുതന്നെയാണ് അധികൃതര്‍ നല്‍കുന്ന സൂചന. ക്ഷേത്രത്തോടനുബന്ധിച്ച ആലായതിനാല്‍ വെറുതെ മുറിച്ചുകളയാന്‍ പറ്റില്ല. ചടങ്ങുകളോടെ സംസ്‌കരിക്കുകതന്നെ വേണം.

പൂരം കഴിയാനായി കാത്തിരിക്കുകയാണ് തന്ത്രിയും ക്ഷേത്രം അധികൃതരും. ശോഷിച്ചുണങ്ങിക്കഴിഞ്ഞ ഇത് പൂരം കഴിയുന്നതോടെ വേരോടെ പിഴുതുമാറ്റും. പിന്നെ സംസ്‌കാരച്ചടങ്ങുകള്‍. തന്ത്രിയുടെ നേതൃത്വത്തില്‍ പൂജകള്‍ നടത്തിവേണം ഇതു ചെയ്യാന്‍. പകരം വെയ്ക്കാനുള്ള ആലിന്‍തൈ വടക്കുംനാഥനില്‍ തയ്യാറായിക്കഴിഞ്ഞു.

രണ്ടുവര്‍ഷം മുമ്പുതന്നെ ഈ ആലിന്റെ ശോചനീയാവസ്ഥ എല്ലാവരുടെയും ശ്രദ്ധയില്‍പെട്ടതാണ്. സ്വാമി ഭൂമാനന്ദതീര്‍ത്ഥയാണ് ആളുകളുടെ ശ്രദ്ധയില്‍ ഇതാദ്യം കൊണ്ടുവന്നത്. അന്ന് കേരള വനഗവേഷണ കേന്ദ്രത്തില്‍നിന്നും മറ്റും ആളുകള്‍ വന്നു നോക്കിയതുമാണ്. പക്ഷേ, ഒരു രക്ഷയുമില്ല. ചിതല്‍ ഉള്ളിലേയ്ക്കു കയറിപ്പിടിച്ചിരിക്കുന്നു. വനഗവേഷണ കേന്ദ്രത്തില്‍നിന്നെത്തിയവര്‍ കുറേ മണ്ണെല്ലാം മാറ്റി. എന്നാലും ആല്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായതോടെയാണ് മറ്റു വഴികള്‍ ആലോചിക്കുന്നത്.

മേട വെയിലില്‍ കുടയായി നിന്നിരുന്ന ആലിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ശാഖകളെല്ലാം പോയി. ഇലകളെല്ലാം കൊഴിഞ്ഞു. ശ്രീമൂലസ്ഥാനത്ത് ഇതിങ്ങനെ നില്‍ക്കുന്നതും അപകടകരമാണ്. വടക്കുംനാഥനെ ദര്‍ശിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി നിരവധിപേര്‍ പോകുന്ന വഴിയാണിത്.

 

 




MathrubhumiMatrimonial