goodnews head

അഞ്ചുരൂപയ്ക്ക് ചായയും പലഹാരങ്ങളും; അഷറഫിന്റെ ഹോട്ടല്‍ അടിപൊളി ...

Posted on: 18 Apr 2015


ചങ്ങനാശ്ശേരി: ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ അഷറഫിന്റെ ചായക്കടയിലെത്തി അഞ്ചുരൂപയ്ക്ക് ചായയും ചെറുകടികളും കഴിച്ച് സന്തോഷത്തോടെ യാത്രയാകാം.ഇവിടെ ചായയ്ക്കും കാപ്പിക്കും ഏത്തക്കാഅപ്പത്തിനും ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും അഞ്ചുരൂപമാത്രം. പൊറോട്ടയുടെയും ചപ്പാത്തിയുടെയും പത്തിരിയുടെയും ദോശയുടെയും ഇടിയപ്പത്തിന്റെയും വിലയും അഞ്ചു രൂപ മാത്രം.

കൊഴുക്കട്ടയും ചക്കപ്പഴംകൊണ്ടുള്ള കുമ്പിളും ഈ ഹോട്ടലിലെ വിഭവങ്ങളാണ്. ഇതിനും വിലഅഞ്ചുരൂപ മാത്രം. മുട്ട ബജ്ജിക്കും മുളക് ബജ്ജിക്കും അഞ്ച് രൂപയാണ് വില. ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി കോംപ്ലക്‌സിലാണ് സാധാരണക്കാരനു വേണ്ടിയുള്ള ഈ ഹോട്ടല്‍. വിഭവസമൃദ്ധമായ ഊണിനും നെയ്‌ച്ചോറിനും ഇവിടെ അമ്പതു രൂപമാത്രം. നാടന്‍ വിഭവമായ കപ്പയും മീന്‍കറിയും തയ്യാറാക്കുന്നുണ്ട്. ഇതുകൂടാതെ മട്ടണ്‍ കറിയും മട്ടണ്‍ ചാപ്‌സും മട്ടണ്‍ റോസ്റ്റുമെല്ലാംഇവിടെയുണ്ട്.നഗരത്തിലെ പ്രമുഖ പലചരക്ക് വ്യാപാരിയായിരുന്ന കനിയപ്പ അണ്ണന്റെ മകനാണ് ഈ ഹോട്ടലിന്റെ ഉടമയായ അഷറഫ്. ചങ്ങനാശ്ശേരി, തിരുവല്ല, എറണാകുളം എന്നിവിടങ്ങളില്‍ പ്രമുഖ ഹോട്ടലുകള്‍ അഷറഫിന്റെ ഉടമസ്ഥതയിലുണ്ട്. അഷറഫ് സ്വയമായി തയ്യാറാക്കിയ അല്‍ അഷറുഫ് എന്ന ഡിഷ് പ്രശസ്തമാണ്.

വ്യത്യസ്തമായ രുചിയില്‍ നാടന്‍ വിഭവങ്ങള്‍ തയ്യാറാക്കി കുറഞ്ഞ വിലയ്ക്ക് വില്ക്കുകയാണ് തന്റെ പുതിയ ഹോട്ടലിന്റെ ലക്ഷ്യമെന്ന് അഷറഫ് പറഞ്ഞു. ചായയും കാപ്പിയും മറ്റ് വിഭവങ്ങളും കുറഞ്ഞ വിലയ്ക്ക് നല്‍കിയാല്‍ കച്ചവടത്തിന് നഷ്ടമാകില്ല. പായ്ക്കറ്റ് പാലോ കൃത്രിമ പാലോ ഉപയോഗിക്കാതെ ഫാമിലെത്തി ശുദ്ധമായ പശുവിന്‍ പാല്‍ വാങ്ങിയാണ് ചായയും കാപ്പിയും തയ്യാറാക്കുന്നതെന്നും അഷറഫ് പറഞ്ഞു.

 

 




MathrubhumiMatrimonial