Crime News

അട്ടപ്പാടിയില്‍ മാവോവാദി ഭീഷണിയുടെ മറവില്‍ മാഫിയകളും വേട്ടക്കാരും

Posted on: 24 Mar 2015


പാലക്കാട്: അട്ടപ്പാടിയില്‍ മാവോവാദിഭീഷണിയുടെ മറവില്‍ വനപ്രദേശങ്ങള്‍ മാഫിയകള്‍ കൈയടക്കുന്നു. കള്ളത്തോക്കുകള്‍ ഉപയോഗിച്ച് വന്‍തോതിലുള്ള വേട്ടയാടലും നടക്കുന്നതായി രഹസ്യപ്പോലീസ് പറയുന്നു.

സായുധരായ മാവോവാദികളുടെ സാന്നിധ്യം ഭയന്ന് വനാന്തര്‍ഭാഗത്തേക്ക് പോലീസ് പരിശോധനയ്ക്കുപോകുന്നില്ല. വനംവകുപ്പ് ജീവനക്കാരും ഇപ്പോള്‍ വനത്തിനകത്തേക്ക് കടന്നുചെല്ലാന്‍ മടിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്താണ് കഞ്ചാവുകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള മാഫിയാസംഘങ്ങള്‍ വനം കൊള്ളയടിക്കുന്നത്.

കഞ്ചാവിന്റെ പ്രധാന കച്ചവടകേന്ദ്രമായി അട്ടപ്പാടി മാറി. 50 കിലോ കഞ്ചാവ് ആവശ്യപ്പെട്ടാല്‍ പോലും രണ്ടുദിവസത്തിനുള്ളില്‍ അട്ടപ്പാടിയില്‍ ലഭ്യമാണെന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞെന്നാണ് രഹസ്യപ്പോലീസ് നല്‍കുന്ന സൂചന. കാട്ടിനുള്ളില്‍ കഞ്ചാവുകൃഷി പുനരാരംഭിച്ചതായും വിവരം കിട്ടിയിട്ടുണ്ട്.

കഞ്ചാവിന്റെ കച്ചവടത്തേക്കാള്‍ രൂക്ഷമാണ് വേട്ടയാടല്‍. രണ്ടുമാസംമുന്പ് നീലഗിരിയില്‍ തോക്കുനിര്‍മിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായ ആളെ നീലഗിരി എസ്.പി.യുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തിരുന്നു. ആഴ്ചയില്‍ കുറഞ്ഞത് ഒരുതോക്കുവീതം ഉണ്ടാക്കുന്നുണ്ടായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചത്. ഈ തോക്കുകള്‍ ആരാണ് വാങ്ങിക്കൊണ്ടുപോകുന്നതെന്ന് കണ്ടെത്തിയിട്ടില്ല. അട്ടപ്പാടിയില്‍ ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്ന കള്ളത്തോക്കുകള്‍ ഇത്തരത്തില്‍ നിര്‍മിക്കുന്നവയാണെന്ന് സംശയിക്കുന്നു. മാവോവാദികളുടെ സാന്നിധ്യംകൊണ്ടുതന്നെ ജീവിതം ദുരിതത്തിലായ ആദിവാസികള്‍ക്ക് മാഫിയകളുടെ വിളയാട്ടംകൂടിയായതോടെ ഇരുട്ടടിയേറ്റ സ്ഥിതിയാണ്. ആദിവാസി ഊരുകളില്‍ സ്ഥിരമായി മാവോവാദികള്‍ എത്തി ക്ലൂസുകളുംമറ്റും നല്‍കുന്നുണ്ട്. ഇവര്‍ പോയശേഷം പോലീസെത്തി എന്തിനാണ് മാവോവാദികള്‍ വന്നതെന്നുംമറ്റുമുള്ള ചോദ്യംചെയ്യലുണ്ട്. ഇരുകൂട്ടരുടെയും ഇടയില്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ആദിവാസികളുടെ അവസ്ഥ കൂടുതല്‍ ദയനീയമാണ് .

 

 




MathrubhumiMatrimonial