Crime News

ബധിരമൂക യുവതിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

Posted on: 22 Mar 2015


കോയമ്പത്തൂര്‍: വൈകല്യങ്ങളുള്ള പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത കേസില്‍ 57കാരനെ കോയമ്പത്തൂര്‍ മഹിളാകോടതി ജീവപര്യന്തം തടവിന് വിധിച്ചു.

ബധിരയും മൂകയുമായ പെണ്‍കുട്ടി കാരമടൈയിലെ സ്‌പെഷല്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ്. ഹോമിലെ വാര്‍ഡനായ പി. വണകമുടിയാണ് പ്രതി. കുട്ടിയെ പലതവണ ബലാത്സംഗംചെയ്തതായാണ് കേസ്.

മേട്ടുപ്പാളയം ബസ്സ്റ്റാന്‍ഡില്‍ അനാഥാവസ്ഥയില്‍ കണ്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി തിരുമലൈ സ്ട്രീറ്റിലെ സ്‌പെഷല്‍ സ്‌കൂള്‍ ആന്‍ഡ് ഹോമിലെത്തിക്കുകയായിരുന്നു.

കോയമ്പത്തൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഹോം സന്ദര്‍ശിച്ചപ്പോഴാണ് കുട്ടി ഹോമിലെ ദുരിതങ്ങള്‍ ആംഗ്യഭാഷയില്‍ പറഞ്ഞത്.

തുടര്‍ന്ന്, അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതിയിലാണ് കാരമടൈ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. സരോജനി ഹാജരായി.

ജഡ്ജി എം.പി. സുബ്രഹ്മണ്യമാണ് പ്രതിയെ ശിക്ഷിച്ചത്. 10,000 രൂപ പിഴയും ചുമത്തി. കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുമൊന്നിച്ച് ജഡ്ജി കുട്ടികളുടെ ഹോം സന്ദര്‍ശിച്ചു. കുട്ടിയുടെ മൊഴി ആംഗ്യഭാഷാസഹായിയുടെ പരിഭാഷയിലും രേഖപ്പെടുത്തിയശേഷമാണ് വിധി.

 

 




MathrubhumiMatrimonial