Crime News

ഓട്ടോ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് അഞ്ചര പവന്റെ മാല തട്ടിയെടുത്തവര്‍ പിടിയില്‍

Posted on: 19 Mar 2015


മുഖ്യപ്രതി വിദേശത്തക്ക് കടന്നു


ഹരിപ്പാട്: സവാരിക്കിടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് അഞ്ചര പവന്റെ മാല പൊട്ടിച്ചെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ പ്രധാന പ്രതി തത്കാല്‍ പാസ്‌പോര്‍ട്ടെടുത്ത് വിദേശത്തേക്ക് കടന്നു. കരുവാറ്റ വടക്ക് തുളസിത്തറയില്‍ അനീഷ് (സ്വാമി-21), തോട്ടപ്പള്ളി നിലംനികത്തില്‍ ലിജു (അനി-29) എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി കരുവാറ്റ വടക്ക് ശരത് വില്ലയില്‍ ശരത് ചന്ദ്രനാണ്(33) വിദേശത്തേക്ക് കടന്നത്.

തോട്ടപ്പള്ളി സ്വദേശി പ്രഭാകരന്റെ മാലയാണ് തട്ടിയെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനായിരുന്നു സംഭവം. തോട്ടപ്പള്ളി സ്റ്റാന്‍ഡില്‍നിന്ന് രാത്രി അനീഷാണ് ഓട്ടം വിളിച്ചത്. ദേശീയപാതയിലൂടെ കരുവാറ്റ ആശ്രമം ജങ്ഷനില്‍നിന്ന് പടിഞ്ഞാറോട്ടുള്ള റോഡിലൂടെ പോയപ്പോള്‍ ശരത് ചന്ദ്രനും ലിജുവും പിന്തുടര്‍ന്നെത്തി. തുടര്‍ന്ന് ഡ്രൈവറുടെ കണ്ണില്‍ മുളകു പൊടി എറിഞ്ഞ് മാല തട്ടിയെടുക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

പ്രഭാകരന്റെ പരാതിയില്‍ അന്നുതന്നെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്തിടെ ഹരിപ്പാട് എസ്.ഐ. എം.കെ. രാജേഷിന് ലഭിച്ച രഹസ്യ വിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം അനീഷിനെയും ലിജുവിനെയും പിടികൂടി. മുഖ്യപ്രതി ശരത് ചന്ദ്രന്‍ ദേശീയപാതയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപം നിര്‍ത്തിയിട്ട വാഹനത്തില്‍നിന്ന് 3.5 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ കഴിഞ്ഞ ദിവസമാണ് വിദേശത്തേക്ക് കടന്നത്. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി പോലീസ് പറഞ്ഞു.

ഹരിപ്പാട് എസ്.ഐ. എം.കെ. രാജേഷ്, അഡീഷണല്‍ എസ്.ഐ. ബി.അശോകന്‍, എ.എസ്.ഐ. സി.വി. തങ്കരാജ്, സിവില്‍ പോലീസ് ഓഫീസര്‍ എസ്. സുരേഷ്‌കുമാര്‍, ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രത്യേക സംഘത്തിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, ഇല്യാസ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial