Crime News

ചന്ദ്രബോസ് കൊലക്കേസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ തീരുമാനം ഇന്നുണ്ടായേക്കും

Posted on: 17 Mar 2015


തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ തീരുമാനിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങാന്‍ സാധ്യത. ആഭ്യന്തര വകുപ്പില്‍നിന്നും ഇത്തരത്തിലാണ് സൂചന ലഭിക്കുന്നത്.

എന്നാല്‍ ഉദയഭാനു തന്നെയാകുമോ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്നകാര്യം സംശയത്തിലാണ്. നിഷാമിനെതിരെ കാപ്പ ചുമത്തിയത് പ്രയോജനം ചെയ്യില്ലെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണിത്.

ഉദയഭാനു തന്നെയാകും പ്രോസിക്യൂട്ടര്‍ എന്നാണ് ചന്ദ്രബോസിന്റെ വീട്ടുകാര്‍ പറയുന്നത്. കാപ്പ സംബന്ധിച്ച വിവാദപ്രസ്താവന നിഷാമിനെതിരെ കാപ്പ ചുമത്തും മുമ്പാണ് ഉണ്ടായതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ നിയമവൃത്തങ്ങളില്‍ ഉദയഭാനുവിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാണ്.

അതേസമയം അഡ്വ.സി.പി. ഉദയഭാനുവിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിര്‍ദ്ദേശിച്ചതില്‍ സി.പി.ഐ.യില്‍ ചേരിതിരിവ്. ഉദയഭാനുവിനെ നിര്‍ദ്ദേശിച്ചതിനെതിരെ സി.പി.ഐയുടെ അഭിഭാഷക യൂണിയന്‍ തന്നെ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ചന്ദ്രബോസിന്റെ വീട്ടിലെത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി. രാജേന്ദ്രനാണ് ബന്ധുക്കളോട് സ്‌പെഷല്‍ പ്രോസിക്യൂട്ടറായി സി.പി. ഉദയഭാനുവിനെ നിര്‍ദ്ദേശിക്കാമെന്ന് അറിയിച്ചത്. ഇത് പിന്നീട് മാധ്യമങ്ങളോടും വ്യക്തമാക്കി.

അന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷക അസോസിയേഷന്‍ നേതാക്കള്‍ പോലും അറിയാതെയായിരുന്നു രാജേന്ദ്രന്റെ പ്രഖ്യാപനമെന്ന് ആരോപണമുണ്ട്്. അഭിഭാഷക അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ജയശങ്കര്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെയും ഇപ്പോഴത്തെ സെക്രട്ടറി കാനം രാജേന്ദ്രനെയും അതൃപ്തിയും വിയോജിപ്പും അറിയിച്ചിരുന്നതായാണ് വിവരം.

 

 




MathrubhumiMatrimonial