Crime News

ഗുരുവായൂരിലെ ബോംബേറ്; വാഹനങ്ങള്‍ നിരീക്ഷണത്തില്‍

Posted on: 05 Mar 2015


ഗുരുവായൂര്‍: ആര്‍.എസ്.എസ്. കാര്യാലയത്തിനുനേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് ഏതാനും വാഹനങ്ങള്‍ പോലീസ് നിരീക്ഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി 8നും 9നും മധ്യേ കാര്യാലത്തിനു മുന്നിലൂടെ പോയ ബൈക്കുകളും വാനുകളുമാണ് മമ്മിയൂരിലും പടിഞ്ഞാറേ നടയിലുമുള്ള സി.സി.ടി.വി. കാമറകള്‍ വഴി നിരീക്ഷിക്കുന്നത്. ബോംബെറിയാന്‍ വന്ന ബൈക്കുസംഘത്തിനു പിന്നില്‍ ഓമ്‌നി വാന്‍ ഉണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചിരുന്നതിനാല്‍ അതേക്കുറിച്ചും അന്വേഷണം നടത്തുന്നതായി എസിപി ആര്‍. ജയചന്ദ്രന്‍പിള്ള അറിയിച്ചു.

വെടിമരുന്നും മെറ്റല്‍ക്കഷണങ്ങളും തുണിയും നിറച്ചുണ്ടാക്കിയ നാടന്‍ബോംബാണ് എറിഞ്ഞിട്ടുള്ളതെന്ന് പരിശോധനയ്‌ക്കെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. എറിഞ്ഞാല്‍ നല്ല ശബ്ദമുണ്ടാകുന്നതും പൊട്ടിത്തെറിക്കുന്നതുമാണിത്. ആളെ അപായപ്പെടുത്താനല്ല, ഭീതിപരത്താനാണ് ഇത്തരം ബോംബുകള്‍ ഉപയോഗിക്കുന്നതെന്നും ഫോറന്‍സിക് സംഘം അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ ആര്‍.എസ്.എസ്. കാര്യാലയത്തിനുനേരെ ബോംബേറുണ്ടായത്. കാര്യാലയത്തിന്റെ മുന്‍വാതില്‍ അടച്ചിട്ടിരുന്നു. അകത്ത് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ബോംബേറില്‍ ജനല്‍ച്ചില്ലുകള്‍ തകരുകയും പൊട്ടിത്തെറിയില്‍ ഉമ്മറത്തിണ്ണയില്‍ വിള്ളലുണ്ടാകുകയും ചെയ്തു.വിവരമറിഞ്ഞ് ചൊവ്വാഴ്ച രാത്രി ഏറെ വൈകിവരെ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി.


സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ 300ലേറെപ്പേര്‍ പങ്കെടുത്ത പ്രകടനവും പ്രതിഷേധയോഗവും ഉണ്ടായി. ബോംബേറിനുപിന്നില്‍ സി.പി.എം.ആണെന്ന് ആര്‍.എസ്.എസ്.പ്രസ്താവനയില്‍ ആരോപിച്ചു.കിഴക്കേ നട മഞ്ജുളാല്‍ പരിസരത്തുനിന്നാരംഭിച്ച് പടിഞ്ഞാറേ നടയില്‍ സമാപിച്ചു.

ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹക് എം.കെ. അശോകന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, ബി.ജെ.പി. സംസ്ഥാന കമ്മറ്റിയംഗം ദയാനന്ദന്‍ മാമ്പുള്ളി, ആര്‍.എസ്.എസ്. ജില്ലാ പ്രചാര്‍പ്രമുഖ് എം. ബിജേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പ്രതിഷേധയോഗം ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹക് പി.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കാര്യവാഹക് എം. മനേഷ് അദ്ധ്യക്ഷനായി.

 

 




MathrubhumiMatrimonial