NagaraPazhama

തെക്കണംകര കനാലും പദ്മതീര്‍ഥവും

Posted on: 05 Jan 2015


തെക്കണംകര തോട്ടിനെ സംബന്ധിച്ച് കൊല്ലവര്‍ഷം 918ലെ മതിലകം രേഖ (പുരാരേഖാ വകുപ്പിന്റെ ശേഖരത്തില്‍നിന്ന്)

ശ്രീപദ്മനാഭസ്വാമിക്ഷേത്രം ട്രസ്റ്റ് പദ്മതീര്‍ഥം കുളത്തിലെ ചെളി, മറ്റ് പാഴ്വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യാനും മണ്ണ് കുളത്തില്‍ നിലനിര്‍ത്തി കഴുകി വൃത്തിയാക്കാനും ദര്‍ഘാസ് ക്ഷണിച്ചു.
കുളത്തിലെ വെള്ളം ഏതാണ്ട് വറ്റിച്ചു. മീനുകളേയും മാറ്റിയിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള മഴവെള്ളം കുളത്തിലേക്ക് ഒഴുക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ അഴുക്കുവെള്ളം പുറത്തുവിടുന്നതെങ്ങനെയെന്ന സംശയം ഉണ്ട്. കൊച്ചാര്‍വഴി ആറ്റുവെള്ളം കൊണ്ടുവരുന്നതിന് ഇനി സാധ്യത കുറവാണെന്നാണ് അറിയുന്നത്. മാത്രവുമല്ല കിളിയാറ്റിലെ ആ വെള്ളവും ഇന്ന് അത്ര ശുദ്ധമല്ല.

ഇതോടെ തിരുവിതാംകൂര്‍ സൃഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിെവച്ച കിള്ളിയാറ്റിലെ വെള്ളം പദ്മതീര്‍ഥത്തിലെത്തിച്ചിരുന്ന പദ്ധതി എന്നേയ്ക്കുമായി അവസാനിക്കുന്നുവെന്ന് വേണം കരുതാന്‍. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തുതന്നെ ഉണ്ടായിരുന്ന തെക്കണംകര തോട് വഴിയാണ് പദ്മതീര്‍ഥത്തിലെ വെള്ളം കൂടുതലും ഇപ്പോള്‍ ഒഴുക്കിവിട്ടത്. അട്ടക്കുളങ്ങര സ്‌കൂളിന് സമീപത്തുകൂടി ഭൂമിക്കടിയിലൂടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയ്ക്ക് സമീപത്തിലൂടെ വാഴപ്പള്ളിവഴി കോട്ടയ്ക്ക് പുറത്തുകൂടി എ.വി.എം. കനാലിലേക്ക് പതിക്കുന്ന തോടാണ് തെക്കണംകര കനാല്‍ ഇപ്പോള്‍. എന്നാല്‍ ഈ തോട് ഇപ്പോള്‍ കക്കൂസ് മാലിന്യങ്ങള്‍ നിറഞ്ഞതാണ്. ഇത് പുനരുദ്ധരിച്ച് പദ്മതീര്‍ഥത്തിലെ അഴുക്കുവെള്ളം ഒഴുക്കിവിടാനുള്ള സ്ഥിരം സംവിധാനമാക്കാന്‍ കഴിയുമോ എന്ന് പരിശോധന നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. അല്ലെങ്കില്‍ പദ്മതീര്‍ഥത്തില്‍ എത്ര പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാലും അത് വര്‍ഷംകൊണ്ട് മലിനമാകും. മുമ്പ് ആറു വര്‍ഷത്തിലൊരിക്കല്‍ മുറജപക്കാലത്ത് കുളം കൃത്യമായി ഇറച്ച് വൃത്തിയാക്കി, കടല്‍മണല്‍ വിരിച്ച് ശുദ്ധമാക്കുമായിരുന്നു. രാജഭരണത്തിന്റെ അവസാനത്തോടെ ആ നടപടികളെല്ലാം നിലച്ചു. ഇതിന്റെ ഫലമായി വെള്ളത്തിന്റെ ദുര്‍ഗന്ധം കാരണം പലപ്രാവശ്യവും ഈ കുളത്തിന് സമീപത്തുകൂടി നടക്കാന്‍വയ്യാത്ത സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്.
അനന്തപുരിയുടെ നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ ആറും അരുവിയും വയലേലകളും കുന്നുകളും കുളങ്ങളും നിറഞ്ഞ ക്ഷേത്രനഗരമായിരുന്നു തിരുവനന്തപുരം എന്ന് മനസ്സിലാക്കാം. ഒമ്പതാം നൂറ്റാണ്ടില്‍ നമ്മാള്‍വാര്‍ എന്ന വൈഷ്ണവ കവി ശ്രീപദ്മനാഭനെപ്പറ്റി പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളിലൂടെ ഈ നഗരത്തിന്റെ മനോഹാരിതയും ശാന്തതയും മനസ്സിലാക്കാം. എ.ഡി. 1168ല്‍ രചിച്ചതായി കരുതുന്ന 'സ്യാനന്ദൂര പുരാണ സമുച്ചയം' എന്ന സംസ്‌കൃത കാവ്യത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള പന്ത്രണ്ട് പുണ്യതീര്‍ഥങ്ങളെപ്പറ്റി പറയുന്നുണ്ട്. പദ്മതീര്‍ഥം, ബ്രഹ്മകുണ്ഡം, അഗസ്ത്യകുണ്ഡം, പിതൃതീര്‍ഥം, ശൂര്‍പാകാരതീര്‍ഥം, രാമസരസ്, വരാഹതീര്‍ഥം, സപ്തര്‍ഷികുണ്ഡം, അങ്കവനതീര്‍ഥം, ജടാകുണ്ഡം, ചക്രതീര്‍ഥം എന്നിവയാണവ. പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ പുതിയതായി കരുതുന്ന 'അനന്തപുരവര്‍ണനം' കൃതിയില്‍ ഇന്ദ്രതീര്‍ഥം, അഗസ്ത്യാകുണ്ഠം, ശ്രീതീര്‍ഥം, ശ്രീപാദതീര്‍ഥം, സോമതീര്‍ഥം തുടങ്ങിയ നിരവധി തീര്‍ഥങ്ങളെപ്പറ്റി പറയുന്നു. ഇന്ന് അവ ഏതാണെന്നുപോലും പലതും തിരിച്ചറിയാന്‍ പറ്റാതായിട്ടുണ്ട്.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് പദ്മതീര്‍ഥം 'ദര്‍പ്പക്കുളം' എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് മതിലകം രേഖകളില്‍ നിന്നും മനസ്സിലാക്കാം. ദര്‍പ്പക്കുളത്തിലേക്ക് കിള്ളിയാറ്റില്‍ നിന്ന് കൊച്ചാര്‍വഴി വെള്ളം കൊണ്ടുവരുന്നതിനുള്ള നടപടികളുടെ വിശദവിവരങ്ങളും െചലവായ തുകകളും രേഖകളിലുണ്ട്. പക്ഷേ ഈ പദ്ധതി മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് പൂര്‍ത്തിയായിട്ടില്ല.

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തുതന്നെ 'തെക്കണംകര തോട്' ഉണ്ടായിരുന്നതായി കൊല്ലവര്‍ഷം 918 (ഇംഗ്ലീഷ് വര്‍ഷം 1742) ലെ രേഖ (ചുരുണ 2252, ഓല 854) യില്‍ കാണുന്നു. 'കരമനയാറ്റിന് മേക്ക് കടലിനും വടക്ക് കടപ്പുറത്തിനും കിഴക്ക് ടി തോപ്പിനും പുത്തനാറ്റു വരമ്പിനും തെക്കണംകര തോട്ടിനും മുറിപ്പാലത്തില്‍ നിന്നും....' എന്നാണ് ഒരു രേഖയില്‍ കാണുന്നത്. തെക്കണംകര തോട് സംബന്ധിച്ച് മതിലകം രേഖയില്‍ ഉണ്ട്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തുതന്നെ കണ്ണമ്മൂല പുലിക്കോട്ടു തോട്ടില്‍പാലം, ഉള്ളൂര്‍ തോട്ടില്‍പാലം തുടങ്ങി നിരവധി തോടുകളെപ്പറ്റി പറയുന്നു. ഇതില്‍ കണ്ണമ്മൂല തോട് ഇന്നത്തെ ആമയിഴഞ്ചാന്‍ തോടാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം പട്ടം അധികാരത്തിന്റെ എലുകയും പിടാകയും സംബന്ധിച്ച കൊല്ലവര്‍ഷം 918 (1742) ലെ രേഖയില്‍ 'കുന്നുകുഴിയില്‍ വടക്കേ നിരപ്പിനും ആമയാറ്റുതോട്ടിനും വടക്ക് കണ്ണമ്മൂല തിട്ടക്കും....' എന്ന് പറയുന്നുണ്ട്. (ഓലനമ്പര്‍ 865, 871. ചുരുണ 2252) വിവരണംെവച്ച് നോക്കുമ്പോള്‍ പഴവങ്ങാടി, വഞ്ചിയൂര്‍, പാറ്റൂര്‍ വഴി കണ്ണമ്മൂലവഴി കടന്നുപോകുന്ന ഇന്നത്തെ ആമയിഴഞ്ചാന്‍ തോട് തന്നെയാണ് അതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒരുകാലത്ത് ഇതിലെ വെള്ളത്തില്‍ ആളുകള്‍ കുളിച്ചിരുന്നതാണ്. അത്ര ശുദ്ധജലമായിരുന്നു. പാറ്റൂര്‍ ഭാഗത്ത് തോട് മഴക്കാലത്ത് പരന്ന് ഒഴുകിയിരുന്നതിനാല്‍ പേട്ടയിലേക്ക് പോകാന്‍ വള്ളം വേണമായിരുന്നു. അക്കാലത്ത് പേട്ടയില്‍ മാത്രമേ കത്തോലിക്ക പള്ളി ഉണ്ടായിരുന്നുള്ളു. മഴക്കാലത്ത് നഗരത്തില്‍നിന്ന് പേട്ടയിലെ പള്ളിയില്‍ പോകാന്‍ അസൗകര്യമാണെന്നും അതുകൊണ്ട് പുതിയ പള്ളി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വാസികള്‍ ആയില്യം തിരുനാള്‍ മഹാരാജാവിന് നിവേദനം നല്‍കി.

അങ്ങനെ നഗരത്തില്‍ സ്ഥാപിച്ചതാണ് ഇന്ന് പാളയത്തുള്ള സെന്‍റ് ജോസഫ് പള്ളി. ഒരു കാര്യം വ്യക്തമാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തും അതിന് നൂറ്റാണ്ടുകള്‍ക്കുശേഷവും നഗരത്തില്‍ നിറയെ തോടുകളും കുളങ്ങളും ഉണ്ടായിരുന്നു. അതിലൂടെ വെള്ളം ഒഴുകി കടലിലേക്ക് പോകുമായിരുന്നു.
ഇന്ന് അവശേഷിക്കുന്നത് പഴവങ്ങാടി, വഞ്ചിയൂര്‍ വഴിയുള്ള ആമയിഴഞ്ചാന്‍ തോട്, ഉള്ളൂര്‍ തോട്, പട്ടം തോട് എന്നിവയാണ്. ഇവ കണ്ണമ്മൂലയ്ക്ക് സമീപത്ത് ഒന്നായി കടലിലേക്ക് ഒഴുകുന്നു. ഇതുകൂടാതെ രണ്ട് തോടുകള്‍കൂടി ഉണ്ട്. ആദ്യത്തേത് കല്പാലക്കടവ് (വള്ളക്കടവ്) വേളി കായലുമായി ബന്ധിക്കുന്ന പാര്‍വതീ പുത്തനാര്‍. മറ്റൊന്ന് ഉത്രംതിരുനാള്‍ തിരുവനന്തപുരത്തെ കന്യാകുമാരിയുമായി ബന്ധിപ്പിക്കാന്‍ വെട്ടിയതും പൂര്‍ത്തിയാകാത്തതുമായ എ.വി.എം. കനാല്‍. ഇതിലേക്കാണ് പില്‍ക്കാലത്ത് ശ്രീമൂലംതിരുനാള്‍ വള്ളക്കടവില്‍നിന്ന് തിരുവല്ലം വരെ തോട് വെട്ടിയത്. ഈ തോടുകളുടെ ഇന്നത്തെ സ്ഥിതി നഗരവാസികള്‍ക്ക് നന്നായി അറിയാം. തെക്കണംകര തോട് കക്കൂസ് മാലിന്യമായതിനേക്കാള്‍ കഷ്ടമാണ് ഇവയുടെ സ്ഥിതി. ചുരുക്കിപ്പറഞ്ഞാല്‍ മലിനജലമോ, മഴവെള്ളമോ ഒഴുകി കടലിലേക്ക് പതിക്കാനുള്ള നഗരത്തിലെ തോടുകളൊന്നും ഇല്ലാത്ത സ്ഥിതിയാണിപ്പോള്‍. അതിന്റെ ഫലമാണ് നഗരം മഴക്കാലത്ത് അനുഭവിക്കുന്ന കിഴക്കേക്കോട്ടയിലേയും തമ്പാനൂരിലെയും വെള്ളപ്പൊക്കം.




MathrubhumiMatrimonial