NagaraPazhama

ബ്രിട്ടീഷ് സര്‍ക്കാരിനെയും ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെയും ഞെട്ടിപ്പിച്ച രാജി

Posted on: 15 Dec 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



1914 ഡിസംബര്‍ 7. ഒന്നാം ലോക മഹായുദ്ധത്തിനിടയില്‍ പുറത്തുവന്ന ആ വാര്‍ത്ത ബ്രിട്ടീഷ് സര്‍ക്കാരിനെയും തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ (18851924) ഉള്‍പ്പെടെയുള്ള മഹാരാജാക്കന്മാരെയും ഞെട്ടിപ്പിച്ചു. കൊച്ചി മഹാരാജാവ് രാമവര്‍മയുടെ സ്ഥാനത്യാഗമായിരുന്നു അത്. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ അത്യപൂര്‍വമായ സംഭവങ്ങളിലൊന്നായിരുന്നു ഈ സ്ഥാനത്യാഗം. ബ്രിട്ടീഷ് സര്‍ക്കാരും നാട്ടുരാജാക്കന്മാരും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുക സ്വാഭാവികമായിരുന്നു. ഗത്യന്തരമില്ലാതെ പല രാജാക്കന്മാരും സ്ഥാനത്യാഗത്തിന് തയ്യാറായിട്ടുമുണ്ട്. എന്നാല്‍, കൊച്ചി മഹാരാജാവ് തന്റെ ചെങ്കോലും കിരീടവും ഉപേക്ഷിക്കുകതന്നെ ചെയ്തു. മഹാരാജാവ് സ്ഥാനം ഉപേക്ഷിക്കാന്‍ പോകുന്നതായി നേരത്തെതന്നെ വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ ഉറ്റമിത്രമായിരുന്നു കൊച്ചിയിലെ രാമവര്‍മ മഹാരാജാവ്. ശ്രീമൂലം തിരുനാളും രാമവര്‍മയോട് ശ്രമത്തില്‍നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. മുല്ലപ്പെരിയാര്‍ കരാര്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും മദ്രാസ് ഗവര്‍ണറുടെ നിര്‍ബന്ധത്തിന് വഴങ്ങി കരാറില്‍ ഒപ്പിടേണ്ടിവന്ന ഭരണാധികാരിയായിരുന്നു ശ്രീമൂലംതിരുനാള്‍. മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിട്ടാല്‍ തന്റെ നാട്ടിന് ഭാവിയില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്ന് ശ്രീമൂലംതിരുനാളിന് നന്നായി അറിയാമായിരുന്നു. അതിനാല്‍ തന്റെ മുന്‍ഗാമി വിശാഖം തിരുനാള്‍ (18801885) ഉന്നയിച്ചതുപോലെ തടസ്സവാദങ്ങള്‍ പലതും അദ്ദേഹം ഉന്നയിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മദ്രാസ് സര്‍ക്കാര്‍ മുള്‍മുനയില്‍ നിര്‍ത്തി ശ്രീമൂലം തിരുനാളിനെക്കൊണ്ട് 1886 ഒക്ടോബര്‍ 29ന് (1062 തുലാം 14) മുല്ലപ്പെരിയാര്‍ കരാറില്‍ ഒപ്പിടുവിച്ചു. ഇതാണ് ഇന്നും
കേരളത്തിന് തലവേദനയായിരിക്കുന്ന സംഭവം.

സാത്വികനും പുരോഗമനവാദിയുമായ കൊച്ചിയിലെ രാമവര്‍മ മഹാരാജാവിനെ 'രാജര്‍ഷി' എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ തുറന്ന സമീപനം മദ്രാസ് സര്‍ക്കാര്‍ പലപ്പോഴും ഇഷ്ടപ്പെട്ടിരുന്നില്ല. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും രാജാക്കന്മാരുടെ മുകളില്‍ ഇംഗ്ലീഷ് ഉദ്യോഗസ്ഥനായ 'റസിഡന്റ്' ഉണ്ടായിരുന്നു. മദ്രാസ് ഗവര്‍ണറുടെ കീഴിലായിരുന്നു ഈ രണ്ട് നാട്ടുരാജ്യങ്ങളും. ഇതുകാരണമാണ് അവര്‍ അടിച്ചേല്പിക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ഈ നാട്ടുരാജ്യങ്ങള്‍ അനുസരിക്കേണ്ടിവന്നിരുന്നത്. മുമ്പ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ (പിന്നീടാണ് ഭരണം കമ്പനിയില്‍നിന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തത്) കാലത്ത് റസിഡന്റ് കല്ലന്റെ നടപടികളില്‍ മനംമടുത്ത തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ മഹാരാജാവ് (18291846) സ്ഥാനത്യാഗത്തെപ്പറ്റി ആലോചിച്ചിട്ടുള്ളതാണ്. പക്ഷേ, രാജകുടുംബത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി അദ്ദേഹം അതില്‍നിന്നും പിന്മാറി. അകാലത്തിലുണ്ടായ മരണം അദ്ദേഹത്തെ പ്രശ്‌നങ്ങളില്‍നിന്നും രക്ഷിക്കുകയും ചെയ്തു.

1895ലാണ് കൊച്ചിയിലെ രാമവര്‍മ മഹാരാജാവ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ സ്വതന്ത്രമായ നിലപാട് പലപ്പോഴും മദ്രാസ് സര്‍ക്കാരിന് തലവേദനയായി. രാജി അഥവാ സ്ഥാനത്യാഗത്തിന് വഴിതെളിച്ച പ്രധാന സംഭവം അദ്ദേഹം വൈസ്രോയിക്ക് എഴുതിയ കത്താണ്. അതില്‍ വൈസ്രോയിയെ അഭിസംബോധനചെയ്തത് 'എന്റെ ശ്രേഷ്ഠനായ സ്‌നേഹിതന്‍' (My esteemed friend) എന്നായിരുന്നു. ഇതില്‍ റസിഡന്റ് വിയോജിപ്പ് പ്രകടിപ്പിച്ചു. വൈസ്രോയിയെ നാട്ടുരാജാവ് 'മൈ ലോര്‍ഡ്' എന്നാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് റസിഡന്റ് ഓര്‍മിപ്പിച്ചു. ഇതേ തുടര്‍ന്നുള്ള കത്തിടപാടുകള്‍ പ്രശ്‌നം രൂക്ഷമാക്കി. ഇതിനിടയില്‍ അദ്ദേഹം പല പരിഷ്‌കാരങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചത് മദ്രാസ് സര്‍ക്കാര്‍ ഇടങ്കോലിടാന്‍ ശ്രമിച്ചു. പൊതുജനാഭിപ്രായം പ്രകടപ്പിക്കാനുള്ള ഉപദേശസമിതി രൂപവത്കരണം, കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനുള്ള കുടിയാന്‍ ബില്‍, ഗ്രാമപഞ്ചായത്ത് രൂപവത്കരണം തുടങ്ങിയവയ്ക്കുള്ള നിര്‍ദേശങ്ങള്‍ക്ക് മദ്രാസ് സര്‍ക്കാര്‍ ഇടങ്കോലിട്ടു. ഈ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞാല്‍ താന്‍ സ്ഥാനത്യാഗം ചെയ്ത് വിശ്രമജീവിതം നയിക്കുമെന്ന് രാമവര്‍മ മഹാരാജാവ് പ്രഖ്യാപിച്ചു. എന്നാല്‍, 'സ്ഥാനത്യാഗം' പ്രഖ്യാപിച്ച സ്ഥിതിക്ക് പുതിയ രാജാവിനേ ഇതെല്ലാം നടപ്പിലാക്കാന്‍ അധികാരമുള്ളൂ എന്നായിരുന്നു റസിഡന്റിന്റെ നിലപാട്. ഇതുവഴി സ്ഥാനത്യാഗത്തില്‍നിന്നും രാമവര്‍മ പിന്മാറുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഇതിനിടയില്‍ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമവും തുടര്‍ന്നുകൊണ്ടിരുന്നു. തന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് മദ്രാസ് സര്‍ക്കാര്‍ പൂര്‍ണ അനുമതി നല്‍കില്ലെന്ന് മനസ്സിലാക്കിയ അഭിമാനിയായ രാമവര്‍മ മഹാരാജാവ് 1914 ഡിസംബര്‍ 7ന് ചെങ്കോലും കിരീടവും ഉപേക്ഷിച്ചു. പിന്നീട് വിശ്രമജീവിതം നയിച്ച അദ്ദേഹം 1932 ജനവരി 29ന് ലോകത്തോട് വിട പറഞ്ഞു. ആ സ്ഥാനത്യാഗത്തിന്റെ നൂറാംവര്‍ഷം ഡിസംബര്‍ 7ന് ആരുമാരും അറിയാതെ കടന്നുപോയി. ഇന്ന് കൊച്ചിയും തിരുവിതാംകൂറും മലബാറും എല്ലാം ചേര്‍ന്ന് കേരളമായിരിക്കുന്നു. രാജഭരണം എന്നന്നേയ്ക്കുമായി അവസാനിച്ചു. രാജാക്കന്മാരെ നിയന്ത്രിച്ചിരുന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ചീട്ടുകോട്ടപോലെ തകര്‍ന്ന് തരിപ്പണമായി. പഴയത് തകര്‍ത്തും പുതിയത് സൃഷ്ടിച്ചും ചരിത്രത്തിന്റെ തേരോട്ടം തുടരുന്നു. ആര്‍ക്ക് അറിയാം ഇനി നൂറുവര്‍ഷം കഴിയുമ്പോള്‍ സ്ഥിതി എന്തായിരിക്കുമെന്ന്?



MathrubhumiMatrimonial