NagaraPazhama

കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട്‌

Posted on: 11 Dec 2014

അഡ്വ. ടി.ബി. സെലുരാജ്‌



മനസ്സിനെ അലോസരപ്പെടുത്തുന്നതായിരുന്നു ഇന്നലത്തെ രണ്ട് പത്രവാര്‍ത്തകള്‍. ആദ്യത്തേത് പൊതുമരാമത്ത് മന്ത്രിയുടെ വകുപ്പില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന് ഭരണകക്ഷിയിലെ ഒരു ജനപ്രതിനിധിയുടെ പ്രസ്താവന. തെരുവില്‍വെച്ചല്ല അദ്ദേഹമിത് ഉന്നയിച്ചത്. നിയമസഭയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍. അഴിമതി എവിടെ നടന്നാലും അത് പാവം സമ്മതിദായകന്റെ പണമാണ്.

മനസ്സിലേക്കോടിയെത്തിയത് ഫെയ്‌സ്ബുക്കില്‍ കണ്ട ഒരു തമാശയാണ്. ക്ലാസ്സിലെ കുട്ടികള്‍ക്ക് മുമ്പിലേക്ക് അധ്യാപികയൊരു ചോദ്യമെറിയുന്നു: ''മനുഷ്യന് അത്യാവശ്യം വേണ്ടതെന്താണ്?'' പിറകുബെഞ്ചിലിരുന്ന പത്തുവയസ്സുകാരന്‍ ചാടിയെഴുന്നേറ്റ് ഇങ്ങനെ ഉത്തരം കൊടുത്തു: ''ഉളുപ്പുവേണം ടീച്ചറേ... ഉളുപ്പ്.'' കേരള ജനതയ്ക്ക് ഇന്നത്തെ ഭരണാധികാരികളോട് പറയാനുള്ളതും ഇതുതന്നെയാണ് ''ഉളുപ്പുവേണം... ഉളുപ്പ്''.

മറ്റൊരു വാര്‍ത്ത വെള്ളമുണ്ടയിലെ ചപ്പക്കോളനിയില്‍ തണ്ടര്‍ബോള്‍ട്ട് സേനയും മാവോവാദികളും ഏറ്റുമുട്ടിയെന്നും ഇരുകൂട്ടരും 'ചിതറിയോടി'യെന്നുമാണ്. ചിതറിയോടുന്ന പോലീസ് സേനയ്ക്ക് ഇടിവെട്ടുസേനയെന്നും മിന്നല്‍സേനയെന്നും പേരിടാതിരിക്കുക. ഞങ്ങള്‍ പാവങ്ങള്‍ ചിരിച്ചുപോകും. അഴിമതി നിറഞ്ഞ ഭരണത്തിലേ മാവോവാദികള്‍ വളരുകയുള്ളൂ. അഴിമതിക്കാരെ തുടച്ചുമാറ്റുമെന്നവകാശപ്പെടുന്ന മാവോവാദികളെ അഴിമതി ഭരണത്തില്‍ മനംമടുത്ത ജനം നെഞ്ചോടുചേര്‍ക്കാന്‍ സാധ്യതയുണ്ട്. അവരുടെ തോക്കിന്‍കുഴലുകള്‍ പാവപ്പെട്ടവന്റെ നെഞ്ചിനെ ലക്ഷ്യമാക്കില്ല എന്നവര്‍ക്ക് ഉറപ്പാണ്. ഭരണാധികാരികള്‍ കോടികള്‍ ചെലവാക്കിയല്ല ഈ പ്രസ്ഥാനത്തെ നേരിടേണ്ടത്. മറിച്ച് സദ്ഭരണം കാഴ്ചവെച്ചുകൊണ്ടാണ്. എന്നാല്‍, കോടികള്‍ സമ്പാദിക്കുക എന്നത് മാത്രം ലക്ഷ്യമായി ഭരണാധികാരികള്‍ മാറുമ്പോള്‍ മാവോയിസവും വളരും എന്നതാണ് വാസ്തവം.

പടിഞ്ഞാറന്‍ മലനിരകള്‍ ചുവക്കുന്നുവെന്ന ഈ വാര്‍ത്തകള്‍ കേട്ടപ്പോള്‍ പണ്ടുകാലത്തും കലാപകാരികള്‍ക്ക് പടിഞ്ഞാറന്‍ മലനിരകള്‍ ഒരഭയകേന്ദ്രമായിരുന്നു എന്ന വാസ്തവമാണ് മനസ്സിലേക്ക് ഓടിയെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് ജില്ല ഹെഡ്ഡ് ശിരസ്തദാറായിരുന്ന കല്പുള്ളി കരുണാകരമേനോന്റെ 1834ലെ ഒരു റിപ്പോര്‍ട്ടില്‍നിന്നുതന്നെ നമുക്കിത് മനസ്സിലാക്കാം. പഴശ്ശിരാജയെ ഉന്മൂലനം ചെയ്യാന്‍ മുന്നില്‍നിന്ന കരുണാകര മേനോന്‍ ചരിത്രത്തിന്റെ ഒരു ഭാഗംതന്നെയാണ്. ആ റിപ്പോര്‍ട്ടിങ്ങനെ:
''മലയാം പ്രവിശ്യയില്‍ പ്രിന്‍സിപ്പല്‍ കളക്ടര്‍ മഹാരാജശ്രി യജമാനന്‍ ക്ലമണ്‍സ്റ്റണ്‍ സായ്വ് അവര്‍കളുടെ സന്നിധാനത്തിങ്കലേക്ക് ശിരസ്തദാര്‍ കല്പുള്ളി കരുണാകര മേനോന്‍ എഴുതി അറിയിക്കുന്നതെന്തെന്നാല്‍ ഞാന്‍ സായ്വ് അവര്‍കളുടെ കല്പനപ്രകാരം കുടകില്‍ പോയതിനുശേഷം അഞ്ചുമാസത്തോളം കുടക് രാജാവ് അവര്‍കള്‍ തടവില്‍ പാര്‍പ്പിച്ച സമയത്ത് ഉണ്ടായിട്ടുള്ള വസ്തുതകളും മറ്റും വിവരമായി ഏപ്രിലില്‍ ബോധിപ്പിച്ചിട്ടുള്ളതാണല്ലോ. പന്ത്രണ്ട് വിശിഷ്ട വ്യക്തികളില്‍നിന്നും പലപ്പോഴായി എന്റെ സേവനങ്ങള്‍ക്കായി ലഭിച്ചിട്ടുള്ള സത്യവാങ്മൂലം താങ്കള്‍ക്കു മുന്നില്‍ ഞാന്‍ ഹാജരാക്കിയിട്ടുള്ളതുമാണല്ലോ. ഞാന്‍ സര്‍ക്കാറിനോട് അങ്ങേയറ്റം കൂറ് പുലര്‍ത്തിയിരുന്നുവെന്നതിന്റെ തെളിവാണിവയൊക്കെ. 1802 മുതല്‍ക്കുള്ള ആ സാക്ഷ്യപത്രങ്ങള്‍ എന്റെ 33 വര്‍ഷത്തെ സേവനത്തിന്റെ കഥ വിവരിക്കുന്നു. ഇത്രയും കാലയളവിനുള്ളില്‍ ധനം കൈകാര്യം ചെയ്യുന്ന തുക്കിടി ശിരസ്തദാര്‍ പോലെയുള്ള തസ്തികകളിലിരുന്നിട്ടുപോലും അവിശ്വാസത്തിന്റെ നിഴല്‍ എന്നില്‍ വീണിരുന്നില്ല എന്ന് താങ്കളോര്‍ക്കുമല്ലോ. ഞാന്‍ ജില്ലാ കോടതിയിലും റവന്യൂ വകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. ആയുധങ്ങളുമായി കാടുകളിലും മലകളിലും കയറിയിറങ്ങിയിട്ടുണ്ട്. പഴശ്ശിരാജയെയും കൂട്ടാളികളെയും തുടച്ചുനീക്കിയിട്ടുണ്ട്. ഇക്കൂട്ടര്‍ സര്‍ക്കാറിന്റെ ഉറക്കം കെടുത്തിയിരുന്നവരാണെന്ന് താങ്കള്‍ ഓര്‍ക്കുമല്ലോ. ഞാനാ അനുഭവങ്ങളെ പങ്കുവെക്കട്ടെ.

പഴശ്ശിരാജയെയും കൂട്ടാളികളെയും ഇല്ലായ്മ ചെയ്യുകയെന്ന ഉദ്ദേശ്യത്തോടുകൂടി എന്റെ മേലധികാരി തോമസ് എച്ച്. ബാബറോടൊപ്പം കോട്ടയത്തെയും വയനാട്ടിലെയും കാടുകളില്‍ക്കൂടി നടക്കുമ്പോള്‍ പഴശ്ശിരാജയെ എന്റെ സ്വന്തം കൈകൊണ്ട് പിടിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ എനിക്ക് കഴിഞ്ഞു. ആ സമയം പഴശ്ശിരാജ തന്റെ കൈയിലുണ്ടായിരുന്ന തോക്ക് എനിക്കുനേരെ ഉയര്‍ത്തിയിരുന്നു. തോക്കിന്റെ അറ്റം എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു. മൂന്നു പ്രാവശ്യം അദ്ദേഹം കാഞ്ചിയമര്‍ത്തി. എന്നാല്‍ മൂന്ന് പ്രാവശ്യവും തോക്ക് പൊട്ടുവാന്‍ വിസമ്മതിച്ചു. എന്റെ ഭാഗ്യം! അല്ലാതെന്തു പറയാന്‍! എനിക്കെന്റെ ജീവന്‍ രക്ഷിക്കാനും അദ്ദേഹത്തിന്റെ ജീവന്‍ ഇല്ലാതാക്കാനും കഴിഞ്ഞു. ഈ അവസരത്തില്‍ എടച്ചേരി കുങ്കന്‍കുട്ടി നമ്പ്യാരും നൂറോളം വരുന്ന കൂട്ടാളികളും ഞങ്ങള്‍ക്കുനേരെ വെടിവെക്കാന്‍ തുടങ്ങി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കുങ്കന്‍കുട്ടി നമ്പ്യാരെ ഞങ്ങള്‍ക്ക് വധിക്കാന്‍ കഴിഞ്ഞു, കൂട്ടാളികളില്‍ കുറേപ്പേരെയും. ബാക്കിയുള്ളവരെ ഞങ്ങള്‍ തടവിലാക്കി. പഴശ്ശിരാജാവിന്റെ ഭാര്യയും ഇതിലുള്‍പ്പെടുന്നു. ഞാനടങ്ങിയ ശിപായിമാരുടെ ഡിറ്റാച്ച്‌മെന്റിനും കോല്‍ക്കാര്‍ക്കുമായി 10,500/ ഉറുപ്പിക പാരിതോഷികമായി ബ്രിട്ടീഷ് സര്‍ക്കാറില്‍നിന്നും ലഭിച്ചു. തുടര്‍ന്ന് ബാബറോടൊപ്പം മദ്രാസ്സിലെത്തി ഗവര്‍ണറായ ലോര്‍ഡ് ബെന്‍ഡിക്കിനെ മുഖം കാണിച്ചു. പഴശ്ശിരാജയെ ഇല്ലാതാക്കിയെന്ന അറിവും അതിനോടൊപ്പം ഒരു ചെറുവിവരണവും ഗവര്‍ണര്‍ക്ക് മുമ്പാകെ ഞങ്ങള്‍ സമര്‍പ്പിച്ചു. അദ്ദേഹമേറെ സന്തോഷവാനായിരുന്നു. ഈ യുദ്ധത്തില്‍ പഴശ്ശിരാജയില്‍നിന്നും കിട്ടിയ ആയുധങ്ങളും ഞങ്ങള്‍ അദ്ദേഹത്തിനുമുന്നില്‍ സമര്‍പ്പിച്ചു. ഏറെ സന്തോഷവാനായ ഗവര്‍ണര്‍ ഞങ്ങള്‍ക്കേറെ പാരിതോഷികങ്ങള്‍ തരികയുണ്ടായി എന്നുമാത്രമല്ല, എന്റെ സംരക്ഷണയില്‍ എക്കാലത്തേക്കും ഈ ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയും അവയെനിക്ക് സമ്മാനിക്കുകയും ചെയ്തു. പഴശ്ശിരാജയെ ഇല്ലാതാക്കിയെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ കൂട്ടാളികളായ കണ്ണോത്ത് നമ്പ്യാരെയും സഹായികളെയും ഞങ്ങള്‍ക്ക് കൊന്നൊടുക്കാന്‍ കഴിഞ്ഞിരുന്നു. ഇതുമൂലം വയനാടിന് സമാധാനം കൈവരിക്കാന്‍ കഴിഞ്ഞു. ഈ സമാധാനം 1812 വരെ തുടര്‍ന്നുപോന്നു.

1812ല്‍ കണ്ണൂര്‍ കോട്ടയില്‍ തടവിലായിരുന്ന പഴശ്ശിരാജയുടെ രണ്ട് അനന്തരവന്മാര്‍ രക്ഷപ്പെട്ട് വയനാടന്‍ മലകളിലെത്തുകയും ജനങ്ങളെ സംഘടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. കുറിച്യര്‍, കാടര്‍, മറ്റു മലനിവാസികള്‍ എന്നിവരെ സംഘടിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ വിപ്ലവമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. വയനാടന്‍ മലനിരകളായിരുന്നു ഇവരുടെ അഭയകേന്ദ്രം. ഇവര്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊല്ലുകയും വയനാട് വഴിയുള്ള തപാല്‍മാര്‍ഗത്തെ അലങ്കോലപ്പെടുത്തുകയും ചെയ്തു. മാനന്തവാടി കേന്ദ്രീകരിച്ചുകൊണ്ട് വയനാടിന്റെ ഭരണം ഇക്കൂട്ടര്‍ കൈയാളി. ഈ അവസരത്തില്‍ ജില്ലാ ജഡ്ജിയായിരുന്ന ബാബര്‍ 60 പട്ടാളക്കാരോടൊപ്പം എന്നെ മാനന്തവാടിയിലേക്കയച്ചു. അവിടെയെത്തിയ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മാനന്തവാടിക്കടുത്തുള്ള പുതിയേടത്ത് കുന്നില്‍ കലാപകാരികള്‍ തമ്പടിച്ചിരിക്കുന്നുവെന്നാണ്. തടസ്ഥപ്പെട്ട തപാല്‍ മാര്‍ഗം തുറക്കാനായി ചന്തുക്കുട്ടിയെന്ന ഹവില്‍ദാറെയും ഒരു നായ്കിനെയും 20 കോല്‍ക്കാരോടൊപ്പം ബാവലിപ്പുഴയുടെ തീരത്തേക്ക് പറഞ്ഞയച്ചു. അവിടെയുണ്ടായിരുന്ന കുറിച്യരില്‍നിന്നും വെളിച്ചപ്പാടിന്റെ വേഷം കെട്ടിയ രണ്ടുപേര്‍ മുന്നോട്ടുവന്ന് ഹവില്‍ദാറെയും നായ്കിനെയും കൈപിടിച്ച് തടങ്കലിലാക്കി, തുടര്‍ന്ന് കോല്‍ക്കാരെയും. ഇവരെ പുതിയേടത്ത് കുന്നിലേക്ക് ഉടന്‍തന്നെ കൊണ്ടുപോയി. വെളിച്ചപ്പാടുകളായി വേഷംമാറിയാണ് കലാപകാരികള്‍ നടക്കുന്നതെന്ന് അപ്പോഴെനിക്ക് മനസ്സിലായി. മാനന്തവാടിയില്‍ തമ്പടിച്ചിരുന്ന ബ്രിട്ടീഷ് സൈന്യത്തെ ആക്രമിക്കാന്‍ തുടര്‍ന്നവര്‍ പരിപാടികളാസൂത്രണം ചെയ്തു. ഇക്കൂട്ടരെ അമര്‍ച്ച ചെയ്യാനുള്ള ദൗത്യവും എന്നെയാണ് ബാബര്‍ ഏല്‍പ്പിച്ചത്. എന്നോടൊപ്പം മാവിലാ കണ്ണനെന്ന സുബൈദാറും അഹമ്മദ്കുട്ടി സുബൈദാറും 70 കോല്‍ക്കാരും വന്നു. ഒരു വിളംബരത്തിന്റെ കോപ്പിയും കല്പനയും കലാപകാരികളുടെ നേതാവായ വെങ്ങാലന്‍ കേളുവിനെ കാണിക്കാനായി ബാബര്‍ ഏല്‍പ്പിച്ചിരുന്നു. ഞങ്ങള്‍ ഈ തയ്യാറെടുപ്പോടുകൂടി പുതിയേടത്തുകുന്നിലേക്ക് യാത്രതിരിച്ചു.

(തുടരും)
seluraj@yahoo.com





MathrubhumiMatrimonial