NagaraPazhama

ധര്‍മടം പാലവും ഒരു പുക്കാറും

Posted on: 29 May 2014


കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുമ്പോള്‍ നാം ശ്രദ്ധിക്കപ്പെടുന്നൊരു സ്ഥലമാണ് ധര്‍മടം. ചരിത്രത്തില്‍ ധര്‍മടത്തിനൊരു പ്രാധാന്യമുണ്ട്. ഏറ്റവും നല്ല കുരുമുളക് കയറ്റിയയ്ക്കപ്പെടുന്നൊരു സ്ഥലമായിട്ടായിരുന്നു ധര്‍മടത്തെ വിദേശികള്‍ കണ്ടിരുന്നത്. 'ധര്‍മപുത്തിന' എന്നായിരുന്നുവത്രെ ധര്‍മടത്തുനിന്ന് കയറ്റി അയയ്ക്കപ്പെടുന്ന കുരുമുളകിനെ വിളിച്ചിരുന്നത്. ഇത് ധര്‍മടത്തിന്റെ ചരിത്രം.

'പഞ്ചവടിപ്പാല'വും 'വെള്ളാനകളുടെ നാടും' നല്ല രണ്ട് സിനിമകളാണ്. നിര്‍മാണപ്രക്രിയകളില്‍ അനുവദിക്കപ്പെടുന്ന തുകകളില്‍ വെറും 40 ശതമാനം മാത്രമേ ഉദ്ദേശ്യലബ്ധിയിലേക്കെത്തുന്നുള്ളൂ എന്നറിയിക്കുന്ന സിനിമകള്‍. നിര്‍മാണരംഗത്തെ പലപ്പോഴും പിറകോട്ട് നയിക്കുന്നത് കരാറുകാരുടെ കരുതിക്കൂട്ടിയുള്ള അശ്രദ്ധയാണെന്നതാണ് വാസ്തവം. കൊടുക്കേണ്ടവര്‍ക്ക് കൊടുക്കുകയും കാണേണ്ടവരെ കാണുകയും ചെയ്താല്‍ മാത്രമേ നിര്‍മാണപ്രക്രിയകള്‍ നടക്കുകയുള്ളൂ എന്നതാണ് നിലവിലുള്ള നമ്മുടെ നിര്‍മാണ വ്യവസ്ഥകള്‍. കരാറുകാരനും പറയാനുണ്ട്. അവര്‍ക്ക് കിട്ടേണ്ടതായ തുക ഒരു സര്‍ക്കാറും സമയത്തിന് കൊടുത്തുതീര്‍ക്കാറില്ല എന്നതാണ് മറ്റൊരു വസ്തുത. പാവം സമ്മതിദായകരുടെ പണമാണ് കരാറുകാരും സര്‍ക്കാറും ഒത്തുകളിച്ചുകൊണ്ട് ധൂര്‍ത്തടിക്കുന്നത്.

1825ലാണ് ധര്‍മടം പാലം പണിതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നാലൊരു കരാറുകാരന്റെ അനാസ്ഥമൂലം 1831 വരെ നിര്‍മാണം നീണ്ടുപോയി എന്നതാണ് സങ്കടകരമായ വസ്തുത. ഒ.എസ്. 106 / 1831 എന്ന കേസില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചൊരു പത്രികയിലൂടെ ആ കഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. ഒരു കരാറുകാരന്റെ അനാസ്ഥമൂലം ആറുവര്‍ഷത്തോളം മുടങ്ങിപ്പോയ ഒരു പാലംപണിയുടെ കഥയാണിത്. 1825ല്‍ എന്തായിരുന്നു വെട്ടുകല്ലുകളുടെ വിലയെന്നും എങ്ങനെയാണ് ഒരു കരാറില്‍ ഉള്‍പ്പെടുന്നതെന്നും നമ്മോട് ആ രേഖകള്‍ പറയുന്നു. നമുക്ക് ഒ.എസ്. 106 / 1831 എന്ന കേസില്‍ സര്‍ക്കാര്‍ ബോധിപ്പിച്ച പത്രികയിലൂടെ ഒന്ന് കണ്ണോടിക്കാം.

മലബാര്‍ ജില്ലാ ആക്‌സിലറി കോടതി മുമ്പാകെ മലബാര്‍ കളക്ടര്‍ ഹഡില്‍സ്റ്റണിനുവേണ്ടി ഹുങ്കന്‍വീട്ടില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി മുല്ല വക്കീല്‍ ബോധിപ്പിക്കുന്ന പത്രിക. ''കേളോട്ട് കാതിരിക്കുട്ടി എന്റെ കക്ഷിയില്‍നിന്ന് കരാര്‍പ്രകാരം 27 ഉറുപ്പിക 2 അണ 60 പൈ ബാക്കിനില്‍പ്പുണ്ടെന്നു കാണിച്ചുകൊണ്ട് മേല്‍നമ്പര്‍ കേസ് കൊടുത്തിരിക്കുന്നു. ധര്‍മപട്ടണം പാലം പണിയുന്നതിലേക്കാവശ്യമായ 1,62,000 വെട്ടുകല്ലുകള്‍ വിതരണം ചെയ്യേണ്ടതിലേക്കുള്ള ഒരു കരാര്‍പ്രകാരമാണ് കേളോട്ട് കാതിരിക്കുട്ടി എന്ന കരാറുകാരന്‍ ഈ അന്യായം ബോധിപ്പിച്ചിട്ടുള്ളത്. എന്നാല്‍, അദ്ദേഹം വെട്ടുകല്ലുകളുടെ വിതരണത്തെക്കുറിച്ച് പറയാതിരിക്കുകയും കരാര്‍പ്രകാരമുള്ള ചുണ്ണാമ്പുവിതരണത്തെക്കുറിച്ച് മാത്രം പ്രതിപാദിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇത് നിലനില്‍ക്കുന്നതല്ല.''

ധര്‍മപട്ടണം പാലം പണിയുന്നതിലേക്കാവശ്യമായ 1,62,000 വെട്ടുകല്ലുകള്‍ വിതരണം ചെയ്യേണ്ടതിലേക്ക് സര്‍ക്കാര്‍ കേളോട്ട് കാതിരിക്കുട്ടിയുമായി 1825 ജൂണ്‍ മാസം 12ന് ഒരു കരാറുണ്ടാക്കിയിരുന്നു. നല്ല ഉറപ്പുള്ളതും പാകംവന്നതുമായ കല്ലുകളാണ് തരേണ്ടതെന്ന് പ്രത്യേകം കരാറില്‍ കാണിച്ചിരുന്നു. ഈ കല്ലുകള്‍ ചെത്തിമിനുസപ്പെടുത്തിയാല്‍ 18 ഇഞ്ച് നീളവും 9 ഇഞ്ച് വീതിയും നാലര ഇഞ്ച് കനവും ഉണ്ടായിരിക്കണമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതില്‍ 81,000 കല്ലുകള്‍ 30 ചിങ്ങം 1000നും ബാക്കി 81,000 കല്ലുകള്‍ വൃശ്ചികം 30നും തരണമെന്നും വ്യക്തമാക്കിയിരുന്നു. ക്വാറിയില്‍നിന്നാണെങ്കില്‍ ആയിരത്തിന് 12 രൂപ തോതിലും സൈറ്റിലെത്തിക്കുകയാണെങ്കില്‍ ആയിരത്തിന് 19 രൂപ തോതിലും കല്ലുകള്‍ക്ക് വില നിശ്ചയിച്ചിരുന്നു.

ഉറപ്പില്ലാത്തതും പാകമാകാത്തതുമായ കല്ലുകള്‍ തിരസ്‌കരിക്കുമെന്ന് കരാറില്‍ വ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ട്രാക്ടറുടെ ഭാഗത്തുനിന്ന് വല്ല വീഴ്ചയും പ്രസ്തുത കരാറില്‍ വരികയാണെങ്കില്‍ അദ്ദേഹം ജാമ്യം ചെയ്തിട്ടുള്ള വസ്തുവഹകളും കുടുംബസ്വത്തും കണ്ടുകെട്ടാമെന്നും അത് വില്പന നടത്തി സര്‍ക്കാറിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ നികത്താമെന്നും കരാറില്‍ വ്യവസ്ഥചെയ്തിട്ടുള്ളതാണ്. ഈ ജാമ്യവസ്തു പോരാതെ വന്നാല്‍ അദ്ദേഹം ജാമ്യം തന്നിട്ടുള്ള വ്യക്തിയുടെ സ്വത്തും കണ്ടുകെട്ടാവുന്നതാണ്. 1825 സപ്തംബര്‍ ഏഴിന് പുതുശ്ശേരി മൊയ്തീന്‍ എന്നൊരാള്‍ കരാറുകാരനുവേണ്ടി ജാമ്യം നിന്നിട്ടുള്ളതും ഒരു ബോണ്ട് ഒപ്പിട്ടുതന്നിട്ടുള്ളതുമാണ്.

ഇതിനുപുറമേയായി പാലംനിര്‍മിതിക്കാവശ്യമായ ചുണ്ണാമ്പ്, 1000 മാക്ലോയിഡ് സേറിന് ആറേ മുക്കാല്‍ ഉറുപ്പിക തോതില്‍ തന്നുകൊള്ളാമെന്ന് ഇതേ കരാറില്‍ത്തന്നെ കേളോട്ട് കാതിരിക്കുട്ടി എന്ന കരാറുകാരന്‍ സമ്മതിച്ചിട്ടുള്ളതാണ്. ചുണ്ണാമ്പ് മേല്‍ത്തരമായിരിക്കണമെന്ന് കരാറില്‍ വ്യവസ്ഥചെയ്തിരിക്കുന്നു. എന്നാല്‍, മറ്റു ജില്ലകളില്‍നിന്നാണ് ചുണ്ണാമ്പ് കൊണ്ടുവരുന്നതെങ്കില്‍ 1000 സേറിന് ആറുരൂപ തോതില്‍ മാത്രമേ കൊടുക്കുകയുള്ളൂ എന്നും കരാറില്‍ ചൂണ്ടിക്കാണിക്കുന്നു. കരാറുകാരന്റെ തറവാട് കുടുംബാംഗങ്ങള്‍ വ്യത്യസ്ത ജാമ്യബോണ്ടുകള്‍ ഇതിലേക്കായി സമര്‍പ്പിച്ചിട്ടുള്ളതാണ്. കരാറുകാരന്‍ ധര്‍മടം പാലത്തിന്റെ പണിനടക്കുന്ന സൈറ്റിലേക്കാണ് കല്ലുകള്‍ എത്തിക്കേണ്ടിയിരുന്നത്. എന്നാല്‍, അദ്ദേഹമിത് ചെയ്യുകയുണ്ടായില്ല. തുടര്‍ന്ന് കരാറുകാരന്റെ ജാമ്യക്കാരനായ മൊയ്തീനെ വിളിച്ചുവരുത്തി കാര്യങ്ങളുടെ കിടപ്പ് വിശദീകരിക്കുകയുണ്ടായി. 1828 മെയ് 29ന് മൊയ്തീന്‍ ഒരു കൈച്ചീട്ട് സര്‍ക്കാറിനെഴുതിത്തരികയുണ്ടായി. അടുത്തദിവസം മുതല്‍ എല്ലാദിവസവും 500 കല്ലുകള്‍ വീതം സൈറ്റിലെത്തിക്കാമെന്നദ്ദേഹം ഉറപ്പും തന്നു. എന്നാലൊരു സംശയമുണ്ടായി. ക്വാറിയില്‍ കരാറുകാരന്‍ കല്ലുകള്‍ വെട്ടിവെച്ചിട്ടുണ്ടോ എന്നതായിരുന്നു സംശയം. തുടര്‍ന്ന് തുക്കിടി സായിപ്പിനെയും സബ്കളക്ടറെയും ചാലപ്പുറം വിക്രീഷ് മേനോനെയും ഗുമസ്തന്‍ കോയ ആലിയെയും പോലീസ് ആമീന്‍ കൂര്‍ക്കന്‍ കേളപ്പനെയും ക്വാറിയിലേക്കയച്ചു. എന്നാല്‍, ക്വാറിയിലെ കല്ലുകളെണ്ണി നോക്കാനുള്ള ഇവരുടെ ശ്രമത്തെ പരാജയപ്പെടുത്താനായിരുന്നു കരാറുകാരന്റെ ശ്രമം.

കരാര്‍തിയ്യതിക്കുശേഷം രണ്ടരവര്‍ഷം കഴിഞ്ഞിട്ടുകൂടി കരാര്‍പ്രകാരമുള്ള കല്ലുകളുടെ പകുതിപോലും അയാള്‍ വെട്ടിയെടുത്തിരുന്നില്ല. വെട്ടിവെച്ച കല്ലുകള്‍ക്കാവട്ടെ, മേ•കളൊട്ടുണ്ടായിരുന്നുമില്ല. വളരെ എളുപ്പത്തില്‍ പൊട്ടിപ്പോകുന്ന ചീടിക്കല്ലുകളായിരുന്നു ഇവ. തുടര്‍ന്ന് സബ്കളക്ടര്‍ മാക്ലിന്‍ കരാര്‍ റദ്ദാക്കി. ഇതിനിടയില്‍ നല്ലൊരു തുക അഡ്വാന്‍സായി കരാറുകാരന്‍ കൈപ്പറ്റിയിരുന്നുതാനും. ക്വാറിയിലുണ്ടായിരുന്ന 29,868 കല്ലുകള്‍ സൈറ്റിലേക്കെത്തിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. ഇതില്‍ 2,584 കല്ലുകള്‍ വളരെ മോശമാണെന്ന് പിന്നീട് കണ്ടെത്തി. കല്ലുകളുടെ വിലയായി 1,485 ഉറുപ്പിക 12 അണ 10 പൈ ആയി കണക്കാക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ 1,485 ഉറുപ്പിക 3 അണ 2 പൈ അധികമായി കാതിരിക്കുട്ടി കൈപ്പറ്റിയതായി മനസ്സിലായി.

ചുണ്ണാമ്പ് വിതരണത്തിന്റെ കാര്യത്തിലും ഇങ്ങനെയൊക്കെത്തന്നെയാണ് കാതിരിക്കുട്ടി ചെയ്തിരുന്നത്. സ്ഥലപരിശോധനയില്‍ ചുണ്ണാമ്പോ കക്കത്തോടോ കണ്ടെത്താനായില്ല. അഡ്വാന്‍സായി 100 രൂപ കാതിരിക്കുട്ടി കൈപ്പറ്റിയിട്ടുണ്ട്. സബ്കളക്ടര്‍ 1828 സപ്തംബര്‍ 25ാം തിയ്യതി പണം തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഇതിനെതിരെ കാതിരിക്കുട്ടി കളക്ടര്‍ക്കുമുന്നില്‍ അപ്പീല്‍ ബോധിപ്പിക്കുകയാണ് ചെയ്തത്. 1831 ജനവരി
8ാം തിയ്യതി കളക്ടര്‍ സാക്ഷിവിസ്താരത്തിനുശേഷം കാതിരിക്കുട്ടിയുടെ വസ്തുവഹകള്‍ വില്പന നടത്താന്‍ കല്പനയായി. പുതുതായിവന്ന ഹഡില്‍സ്റ്റണ്‍ എന്ന കളക്ടര്‍ ഒരു മാസംകൂടി കരാറുകാരന് സമയം കൂട്ടികൊടുത്തു.

എന്നാല്‍, കരാറുകാരന്‍ തന്റെ ദൗത്യം നിറവേറ്റുകയുണ്ടായില്ല. തുടര്‍ന്ന് 1831 ആഗസ്ത് 15ാം തിയ്യതി കരാറുകാരന്റെ വസ്തുവഹകള്‍ വില്പന നടത്താന്‍ കല്പനയായി. ഇതിനെതിരെയാണ് കളവായ സംഗതികള്‍ കാണിച്ച് ഇപ്പോള്‍ കോടതി മുമ്പാകെ ഇത്തരമൊരു കേസ്സുമായി വന്നിരിക്കുന്നത്. വെട്ടുകല്ലുകള്‍ വിതരണം ചെയ്യണമെന്നുള്ളത് കാണിക്കാതെ ചുണ്ണാമ്പുവിതരണത്തിന്റെ കാര്യം മാത്രമാണ് ഹര്‍ജിയില്‍ കാണിച്ചിട്ടുള്ളത്. ആയതിനാല്‍ അവിടുത്തെ ദയവുണ്ടായി ഈ കേസ് തള്ളിക്കളയണം.''
21ാം നൂറ്റാണ്ടിലും ഇത്തരം കരാറുകാരെ നമുക്ക് പരിചിതമാണ്. പാവം സമ്മതിദായകന്റെ പണമാണ് ഇത്തരത്തില്‍ നഷ്ടമാകുന്നതെന്ന് സര്‍ക്കാറും കരാറുകാരനും ഓര്‍മിക്കുന്നത് നല്ലത്.

seluraj@yahoo.com





MathrubhumiMatrimonial